കളത്തിന് പുറത്തിരുന്ന് കളിച്ച് വിജയ്: ആരാധക സംഘം വിജയിച്ച് കയറിയത് 109 സീറ്റില്‍
ചെന്നൈ: രാഷ്ട്രീയവും സിനിമയും ഇഴചേര്‍ന്ന് കിടക്കുന്ന സംസ്ഥാനമാണ് തമിഴകം. കരുണാനിധിയും എംജിആറും ജയലളിതയും മുതല്‍ കമല്‍ഹാസന്‍ വരെ സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയവര്‍ നിരവധി. ആദ്യ മൂന്ന് പേരുകാര്‍ ജനഹൃദയങ്ങള്‍ കീഴടക്കി മുഖ്യമന്ത്രി കസേര വരെ എത്തിയപ്പോള്‍ ചിലര്‍ പാതിവഴിയില്‍ വീണു പോയി. ശരത് കുമാറും കമല്‍ഹാസനുമൊക്കെ തിരിച്ചടി നേരിട്ടെങ്കിലും ഇപ്പോഴും തങ്ങളുടേതായ ഒരു ഇടം കണ്ടെത്താനുള്ള ശക്തമായ പോരാട്ടം തുടരുകയാണ്.
ഇളയദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചും മുന്‍പ് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. താരത്തിന്റെ അച്ഛന്‍ തന്നെയായിരുന്നു രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രസ്താവനകള്‍ നടത്തിയത്. ഇതേ തുടര്‍ന്ന് അദ്ദേഹം അച്ഛനുമായി ഇടയുക വരെ ചെയ്തു. എന്നിട്ടും ഇപ്പോഴിതാ തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ് ഇളയദളപതി വിജയ്.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വലിയ വിജയമാണ് വിജയ് ആരാധകരുടെ സംഘടനയായ മക്കൾ ഇയക്കം. ഒരു മുന്നണിയുടേയും ഭാഗമാവാതെ ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായിട്ടായിരുന്നു ഇവര്‍ മത്സരിച്ചത്. രാഷ്ട്രീയ കക്ഷി അടിസ്ഥാനത്തിലല്ലാതെ തിരഞ്ഞെടുപ്പ് നടക്കുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലാണ് ഇവരുടെ വിജയം.

ഒമ്പത് ജില്ലകളിലായി 169 ഇടങ്ങളില്‍ മത്സരിച്ച സംഘടനയുടെ 109 സ്ഥാനാര്‍ഥികളാണ് വിവിധ സീറ്റുകളില്‍ വിജയിച്ചിരിക്കുന്നത്. കാഞ്ചിപുരം, ചെങ്കല്‍പേട്ട്, വില്ലുപുരം, റാണിപേട്ട്, തിരുപ്പത്തൂര്‍ തെങ്കാശി തുടങ്ങിയ ജില്ലകളിലാണ് വിജയ് ആരാധകരുടെ വിജയം. 13 സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിക്കുകയും 46 അംഗങ്ങൾ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തവെന്നാണ് അരാധക സംഘടനാ പ്രതിനിധികള്‍ അറിയിക്കുന്നത്.

എന്നാല്‍ വിജയത്തില്‍ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് മക്കള്‍ ഇയക്കത്തിന് വിജയ് അനുമതി നല്‍കിയിരുന്നു. രാധക സംഘടനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കാനും തന്റെ ചിത്രവും ആരാധക സംഘടനയുടെ കൊടിയും ഉപയോഗിച്ച് പ്രചാരണം നടത്താനുമുള്ള അനുമതി നല്‍കിയിരുന്നു.

തന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായിട്ടുള്ള പരീക്ഷണമെന്ന നിലയിലാണ് വിജയ് ആരാധകരെ കൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചിച്ചതെന്ന് വിലയിരുത്തലുണ്ട്. നേരത്തെ, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിജയിന്റെ പേരില്‍ അച്ഛന്‍ ചന്ദ്രശേഖര്‍ പാര്‍ട്ടി ആരംഭിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് വിജയ് തന്നെ രംഗത്ത് വന്നു. തന്റെ പേര് ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും മാതാപിതാക്കള്‍ ഉള്‍പ്പടേയുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ഗ്രാമീണ തിരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുമ്പോൾ വിജയ് തന്റെ ആരാധകരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനും ഫോട്ടോകളും പേരും ഫാൻ അസോസിയേഷൻ പതാകയും ഉപയോഗിക്കാൻ അനുവദിച്ചതായി സ്ഥിരീകരിച്ചു. 9 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലെ 27,003 തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 6, 9 തീയതികളിൽ നടക്കുകയും ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

അതേസമയം, 9 ജില്ലകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ഡി എം കെ സഖ്യം വന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. പുതുതായി രൂപീകരിക്കപ്പെട്ട ജില്ലകളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലത്തിന് സമാനമായതോ അതില്‍ വലിയതോ ആയ നേട്ടം ആവര്‍ത്തിക്കാന്‍ ഡി എം കെ സഖ്യത്തിന് സാധിച്ചു. 153 ജില്ലാ പഞ്ചായത്ത് വാർഡ് മെമ്പർ സീറ്റുകളിൽ 45 എണ്ണം ഡി എം കെ ജയിക്കുകയും ബാക്കിയുള്ളവയിൽ ഭൂരിഭാഗത്തിലും ലീഡ് ചെയ്യുകയും ചെയ്യുകയാണ്.

1,421 പഞ്ചായത്ത് യൂണിയൻ വാർഡ് മെമ്പർ സീറ്റുകളിൽ 645 ലും വിജയിച്ച ഡിഎംകെ ശേഷിക്കുന്നവയില്‍ മുന്നിട്ട് നില്ക്കുകയാണ്. ഈ വിഭാത്തില്‍ ആയിരത്തിലേറെ സീറ്റുകള്‍ എംകെ സ്റ്റാലിന്റെ പാര്‍ട്ടി സ്വന്തമാക്കിയേക്കും. ഇന്ന് വൈകുന്നേരത്തോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഈ ജില്ലകളിലെ നഗരസഭകളിലേക്കുള്ള വോട്ടെടുപ്പും നടക്കാനാണ് സാധ്യത.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഡി എം കെ സർക്കാർ മെയ് മാസത്തിൽ അധികാരമേറ്റതിന് ശേഷം നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ച്ചയില്‍ നിന്നും കരകയറാമെന്ന പ്രതീക്ഷയില്‍ മത്സരത്തിനിറങ്ങിയ എ ഐ എ ഡി എം കെ - ബി ജെ പി സഖ്യത്തിനും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനും വലിയ തിരിച്ചടിയാണ് തദ്ദേശപ്പോരില്‍ ഉണ്ടായിരിക്കുന്നത്.

കോയമ്പത്തൂർ ജില്ലയിൽ കുരുടമ്പാളയത്തിൽ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിച്ച ബി ജെ പി സ്ഥാനാർത്ഥി ഡി കാർത്തിക്കിന് ലഭിച്ചത് ഒരു വോട്ട് മാത്രമാണ്. ഫലം വന്നതിന് പിന്നാലെ ബി ജെ പിയുടെ സംസ്ഥാന ഘടകത്തെയും പ്രസിഡന്റ് കെ അണ്ണാമലൈയെയും ട്രോളിക്കൊണ്ട് "ഒറ്റ വോട്ടു ബിജെപി" എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തിട്ടുണ്ട്.

തന്റെ പാര്‍ട്ടിയുടെ അഞ്ച് മാസത്തെ ഭരണം ജനം ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് ഈ വിജയം എന്നായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രതികരണം. മികച്ച വിജയം നല്‍കിയതില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം "ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യും ... ആളുകൾക്ക് നമ്മിലുള്ള വിശ്വാസത്തെ സംരക്ഷിക്കും. കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ ജനങ്ങളുമായുള്ള സൗഹൃദം വർദ്ധിച്ചു," അദ്ദേഹം പറഞ്ഞു.
Recommended Video
കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications