പ്രളയ ധനസഹായം നല്‍കിയില്ല; ദുരന്തനിവാരണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്തു
കൊച്ചി: എറണാകുളം ദുരന്തനിവാരണ അതോറിറ്റിയുടെ വാഹനം മുൻസീഫ് കോടതി ജപ്തി ചെയ്തു. പ്രളയ ദുരിതബാധിതന് ധനസഹായം നൽകിയില്ലെന്ന പരാതിയിൽ ആണ് ഉത്തരവ്. കടമക്കുടി സ്വദേശി സാജുവിന് രണ്ട് ലക്ഷത്തിപതിനായിരം നൽകാൻ ലോക് അദാലത്ത് ഉത്തരവിട്ടിരുന്നു.
2018ലെ പ്രളയത്തിലാണ് സാജുവിന്റെ വീടിന് നാശനഷ്ടമുണ്ടായത്. അന്ന് അടിയന്തര ധനസഹായമായി പതിനായിരം രൂപമാത്രമാണ് ലഭിച്ചത്. ഇത് നഷ്ടപരിഹാരമായി മതിയാകില്ലെന്ന പരാതി സാജു ലോക് അദാലത്തിൽ സമർപ്പിച്ചു. ലോക് അദാലത്ത് സാജുവിന് രണ്ട് ലക്ഷത്തി പതിനായിരം രൂപ നൽകാൻ ഉത്തരവിടുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ സാജു പലതവണ പഞ്ചായത്ത് ഓഫീസിലും ജില്ലാ കലക്ടറുടെ ഓഫീസിലും കയറി ഇറങ്ങി. എന്നാൽ നടപടി ഒന്നും ഉണ്ടായില്ല. തുടർന്ന് എറണാകുളം മുൻസീഫ് കോടതിയെ സമീപിച്ചു. കോടതി ഇത് സംബന്ധിച്ച വിശദീകരണം ദുരന്തനിവാരണ അതോറിറ്റിയോട് ചോദിച്ചപ്പോൾ മുഖ്യമന്ത്രി ഫയൽ ഒപ്പിടാത്തതു കൊണ്ടാണ് നഷ്ടപരിഹാരം നൽകാൻ കഴിയാത്തതെന്നായിരുന്നു മറുപടി.
ഈ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് ദുരന്തനിവരാണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. ഉത്തരവ് പ്രകാരം ഇന്നലെയാണ് ഉത്തരവ് നടപ്പാക്കിയത്.
അതേസമയം, കോഴിക്കോട് വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ ജപ്തി നോട്ടീസ് പതിച്ച വാർത്തയും പുറത്തുവന്നിട്ടുണ്ട്.. കോഴിക്കോട്ടെ വാട്ടർ അതോറ്റി ഡിവിഷൻ ഓഫീസിന് മുന്നിലാണ് ജപ്തി നോട്ടീസ് പതിച്ചിരിക്കുന്നത്.
എറണാകുളം സ്വദേശിയായ കരാറുകാരൻ രാജുവിന് വാട്ടർ അതോറിറ്റി 38 ലക്ഷം രൂപ നൽകാനുണ്ടായിരുന്നു. ഇത് നൽകാതിരുന്ന സാഹചര്യത്തിൽ രാജു കോടതിയെ സമീപിച്ചിരുന്നു. കേസിൽ വാദം കേട്ട കോഴിക്കോട് സബ് കോടതിയാണ് ഓഫീസ് ജപ്തി ചെയ്ത് പണം കരാറുകാരന് നൽകാൻ നിർദ്ദേശിച്ചത്. ഈ ഉത്തരവ് പ്രകാരമാണ് നടപടി.
കോഴിക്കോട് മലാപ്പറമ്പിലെ ഒരു ഏക്കർ സ്ഥലവും കെട്ടിടവുമാണ് ജപ്തി ചെയ്യാൻ നടപടിയായത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ വേസ്റ്റ് വാട്ടർ ഡിസ്പോസൽ വർക്കുമായി ബന്ധപ്പെട്ടുള്ളതാണ് പ്രശ്നം. വാട്ടർ അതോറിറ്റിയാണ് ഇത് ഏറ്റെടുത്ത് നടത്തിയത്. പദ്ധതിയുടെ കരാറുകാരൻ രാജു ആണു. ഇതുമായി ബന്ധപ്പെട്ട് കേസ് നടത്തി ഹൈക്കോടതിയിൽ നിന്ന് പദ്ധതിയുടെ പ്രിൻസിപ്പൽ തുക രാജുവിന് കിട്ടിയിരുന്നു.
എന്നാൽ പണം നൽകാൻ വൈകിയ കാലയളവിലെ പലിശ ലഭിച്ചിരുന്നില്ല. താൻ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് പണി നടത്തിയതെന്നും പണം കിട്ടണമെന്നും രാജു പറഞ്ഞു. പറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാക്കിയതിന് തന്നെ അഭിനന്ദിച്ചിരുന്നുവെന്നും രാജു പറഞ്ഞു.