സേഫ്റ്റിയില്ലാതെ തൃപ്പൂണിത്തുറ സേഫ്റ്റി ഓഫീസ്; എന്തും സംഭവിക്കാവുന്ന രീതിയിൽ അത്തിമരം!
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ഫുഡ് ആന്റ് സേഫ്ടി സര്‍ക്കിള്‍ ഓഫീസ് കെട്ടിടത്തിന് മുകളിലേയ്ക്ക് വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന അത്തിമരം അപകട ഭീഷണിയുയര്‍ത്തുന്നു. പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയരുടെ കാര്യാലയത്തിലെ അത്തിമരമാണ് ചെരിഞ്ഞ് അപകടാവസ്ഥയില്‍ നില്‍ക്കുന്നത്.
വെട്ടുകല്ലും മരവും കൊണ്ടു നിര്‍മ്മിച്ചിരിക്കുന്ന കാലപ്പഴക്കം വന്ന ഫുഡ് സേഫ്ടി കെട്ടിടത്തിന്റെ മേല്‍ക്കൂര ഓട് മേഞ്ഞതാണ്. കാറ്റത്ത് മരം ആടിയുലഞ്ഞ് മേല്‍ക്കുരയിലെ ഓടുകള്‍ പലതും തട്ടിത്തെറിച്ചു പോയിട്ടുണ്ട്. ഓടിളകിപ്പോയ ഭാഗങ്ങളില്‍ കൂടി ഭിത്തികളിലേക്ക് ഒലിച്ചിറങ്ങുന്ന മഴവെള്ളം ഭിത്തിയ്ക്ക് ബലക്ഷയം വരുത്തും.

ചുറ്റുമതിലിനോട് ചേര്‍ന്നു നില്‍ക്കുന്ന മരത്തിന്റെ അടിവേരുകള്‍ ഫുഡ് സേഫ്ടി കെട്ടിടത്തിന്റെ തറയിലേക്ക് വളര്‍ന്നിറങ്ങിയിട്ടുണ്ട്. ശക്തമായ കാറ്റത്ത് മരം മറയാനിടയായാല്‍ ഫുഡ് ആന്റ് സേഫ്ടി ഓഫീസ് കെട്ടിടം തകര്‍ന്നടിഞ്ഞ് വന്‍ ദുരന്തം സംഭവിക്കും. തിരക്കേറിയ രാജനഗരി തൃപ്പൂണിത്തുറ എരൂര്‍ പ്രധാന പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഫുഡ് ആന്റ് സേഫ്ടി കെട്ടിടം തകര്‍ന്ന് വീണാല്‍ നിരവധി കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും വരെ അപകടങ്ങള്‍ സംഭവിച്ച് വന്‍ ദുരന്തമാകും.
എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര എന്നീ നിയസഭാ മണ്ഡലങ്ങള്‍ പരിധി നിശ്ചയിച്ച് പ്രവര്‍ത്തിക്കുന്ന ഓഫീസായതുകൊണ് നിരവധി ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഈ ഓഫീസില്‍ വന്നു പോകുന്നുണ്ട്. അപകടാവസ്ഥയിലായ മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പിന് രണ്ടില്‍ കൂടുതല്‍ പ്രാവശ്യം ഫുഡ് സേഫ്ടി ഓഫീസില്‍നിന്നും കത്ത് എഴുതിയിട്ടുണ്ട്. ഓഫീസ് കെട്ടിടത്തിലേയ്ക്ക് കൂടുതല്‍ ചെരിഞ്ഞ് നില്‍ക്കുന്ന ഈ പാഴ്മരം തങ്ങളുടെ ജീവനും കൂടി ഭീഷണിയായിരിക്കുകയാണ് ജീവനക്കാര്‍ പറഞ്ഞു.

പാഴ്മരത്തില്‍പ്പെട്ട ഈ മരം മുറിച്ച് മാറ്റുന്നതിന് ടെണ്ടര്‍ ചെയ്തിട്ടും ആരും എടുക്കാത്തതാണ് പ്രശ്‌നം. ടെണ്ടര്‍ ആരും ഇനിയുംഎടുക്കുന്നില്ലെങ്കില്‍ കെട്ടിടത്തിന്റെ മുകളിലേക്ക് ഞാണ്ടു കിടക്കുന്ന ശിഖരങ്ങള്‍ സേഫ് കട്ടിങ് നടത്താനുള്ള നടപടിയെടുക്കുമെന്ന് പൊതുമരാമത്ത്അസിസ്റ്റന്റ് എഞ്ചിനീയര്‍ പറഞ്ഞു.












Click it and Unblock the Notifications