മലയാളം മധുരം തന്നെ..പഠിക്കാനെത്തിയത് അന്യസംസ്ഥാനക്കാരും,വായനാദിന ചടങ്ങിൽ പങ്കെടുത്തത് അന്യഭാഷക്കാർ
കോതമംഗലം: മലയാള ഭാഷയോട് അന്യസംസ്ഥാനക്കാർക്ക് പ്രിയമേറുന്നു. തൃക്കാരിയൂർ സർക്കാർ എൽ പി സ്കൂളിൽ നടന്ന വായനാ ദിനാചരണ ചടങ്ങിൽ പങ്കെടുക്കാൻ കുട്ടികൾക്കൊപ്പം ഇതര സംസ്ഥാനക്കാരായ അമ്മമാരെത്തിയത് നവ്യാനുഭവമായി. തങ്ങൾക്ക് മലയാള ഭാഷ വശമില്ലങ്കിലും മക്കളെ മലയാളം പഠിപ്പിച്ച് സമൂഹമധ്യത്തിൽ കേരളീയ വിദ്യാർഥികൾക്ക് ഒപ്പമെത്തിക്കാനാണ് ഇവരുടെ പ്രയത്നം.
നെല്ലിക്കുഴി ചിറപ്പടിയിൽ താമസമാക്കിയിട്ടുള്ള ഇതര സംസ്ഥാനക്കാരായ മുഹമ്മദ് ഉസ്മാൻ റാഷിദ ദമ്പതികളുടെ മകൾ റാഷിദയും, അബ്ദുൾ മന്നാൻ, റാസിദ ദമ്പതികളുടെ മകൾ അലീനയും, മുഹമ്മദ് നിഷാദ് ,ശബ്നം ദമ്പതികളുടെ മകൻ മുഹമ്മദ് തഹ് വീൻ എന്നിവരാണ് വായനാദിനാചരണ ചടങ്ങിൽ മുഴുവന്‍ സമയവും പങ്കെടുത്തത്.
ഫർണിച്ചർ മേഖലയിൽ ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് മലയാളം സംസാരിക്കാൻ കുറച്ചൊക്കെ വശമുണ്ടെങ്കിലും വായിക്കാനറിയില്ല. തങ്ങളുടെ മക്കൾക്ക് ഈ ഗതി വരാതിരിക്കാനും, മലയാളം മീഡിയത്തിൽ പഠിക്കുന്ന, മുതിർന്ന കുട്ടികളിൽ നിന്നും മലയാള ഭാഷാ പഠനത്തിൻ്റെ ഗുണമേൻമ അനുഭവിച്ചറിഞ്ഞതുമാണ് മുഖ്യമായും ഇവരെ മലയാളം മീഡിയത്തിലേക്ക് ആകർഷിച്ചത്.
സർക്കാർ നയത്തിൻ്റെ ഭാഗമായി സ്കൂൾ ഹൈടെക് ആക്കിയതോടെ പഠിതാക്കളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായും, പത്ത് അന്യസംസ്ഥാന വിദ്യാർഥികൾ ഉൾപ്പടെ 47 പുതിയ വിദ്യാർഥികള്‍ ഈ അധ്യയന വർഷം തങ്ങളുടെ സ്കൂളിലെത്തിയെന്നും തൃക്കാരിയൂർ ഗവ. എൻ പി സ്കൂൾ എച്ച്.എം ആബിദ പറഞ്ഞു.കഴിഞ്ഞ എസ്.എസ്. എൽ. സിക്ക് മുഴുവൻ എ പ്ളസ് നേടി ഉന്നത വിജയം നേടിയ അന്യസംസ്ഥാനക്കാരി തഹജിബയും ഈസ്കൂളിലെ പൂർവ്വ വിദ്യാർഥിനിയാണ്.