Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി വിമാനത്താവളം സജ്ജം; 29 ന് പ്രവര്‍ത്തനം പുനരാരംഭിക്കും

കൊച്ചി: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അടച്ചിട്ട കൊച്ചി വിമാനത്താവളം ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക് രണ്ടിന് സമ്പൂര്‍ണ നിലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. റണ്‍വെ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാവുകയും ജീവനക്കാരുടെ ലഭ്യത എയര്‍ലൈനുകള്‍ ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് വിമാനത്താവള പ്രവര്‍ത്തനം പൂര്‍ണ നിലയില്‍ ആരംഭിക്കാന്‍ സിയാല്‍ തീരുമാനിച്ചത്.

പെരിയാര്‍ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്നാണ് സമീപ പ്രദേശങ്ങള്‍ക്കൊപ്പം കൊച്ചി വിമാനത്താവളവും വെള്ളത്തിനടിയിലായത്. സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഓഗസ്റ്റ് 15 ന് വിമാനത്താവളം അടച്ചു. വിമാനത്താവള ഓപറേഷന്‍ മേഖലയിലെ 10 കിലോമീറ്റര്‍ ചുറ്റുമതിലില്‍ രണ്ടര കിലോമീറ്ററോളം ഭാഗം തകര്‍ന്നു. പാര്‍ക്കിങ് സ്റ്റാന്‍ഡുകളിലും ടെര്‍മിനല്‍ കെട്ടിടങ്ങളുടെ ഉള്ളിലും വെള്ളം കയറി. റണ്‍വെയ്ക്ക് ക്ഷതം പറ്റിയില്ലെങ്കിലും വെള്ളം ഇറങ്ങിയതോടെ പലഭാഗങ്ങളിലും ചെളി അടിഞ്ഞു.

Kochi airport

മൊത്തം 300 കോടിയോളം രൂപയുടെ നഷ്ടം സിയാലിന് സംഭവിച്ചു. ഓഗസ്റ്റ് 20 ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. വിവിധ ഷിഫ്റ്റുകളിലായി ഓരോ ദിനവും 24 മണിക്കൂറും നടത്തിയ അക്ഷീണ പ്രയത്‌നത്തിനൊടുവിലാണ് എട്ടുദിവസം കൊണ്ട് പൂര്‍ണ നിലയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കൊച്ചി വിമാനത്താവളം സജ്ജമായത്. പത്തടി ഉയരത്തില്‍ രണ്ടരകിലോമീറ്റര്‍ നീളത്തില്‍ ചുറ്റുമതിലിന്റെ തകര്‍ന്ന ഭാഗം താല്‍ക്കാലികമായി പുനര്‍നിര്‍മിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കത്തില്‍ കേടുപറ്റിയ നാല് കണ്‍വെയര്‍ ബെല്‍റ്റുകള്‍, 22 എക്‌സ്-റേ യന്ത്രങ്ങള്‍, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകള്‍, എണ്ണൂറോളം റണ്‍വെ ലെറ്റുകള്‍ എന്നിവയെല്ലാം നാലാം ദിവസം തന്നെ പൂര്‍വ നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സിയാലിന് കഴിഞ്ഞു. മൂന്നാം ദിനം തന്നെ എട്ട് സൗരോര്‍ജ പ്ലാന്റുകളില്‍ പകുതിയോളം ചാര്‍ജിങ് നടത്തി. മൂന്ന് ടെര്‍മിനല്‍ കെട്ടിടങ്ങള്‍, ഏപ്രണ്‍, ലോഞ്ചുകള്‍ എന്നിങ്ങന മുപ്പത് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണം ഭാഗത്ത് ചെളിക്കെട്ടുണ്ടായിരുന്നു.

നാലുദിവസം കൊണ്ട് ഇവിടെ ശുചീകരണം പൂര്‍ത്തിയാക്കാനായി. തിങ്കളാഴ്ച രാവിലെയോടെ തന്നെ റണ്‍വെ ഉപയോഗക്ഷമമായി. തുടര്‍ന്ന് വിവിധ ഏജന്‍സികളുടെ സംയുക്തയോഗം വിളിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. മുന്‍ നിശ്ചയിച്ച പ്രകാരം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സന്നദ്ധമാണെന്ന് എല്ലാ ഏജന്‍സികളും അറിയിച്ചു.

ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക് ആഭ്യന്തര, അന്താരാഷ്ട്ര ഓപ്പറേഷനുകള്‍ ഒരുമിച്ച് തുടങ്ങാന്‍ കഴിയും വിധമാണ് സിയാല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് അറിയിപ്പുകള്‍ വിമാനക്കമ്പനികള്‍ക്ക് നല്‍കിക്കഴിഞ്ഞു. എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം തിങ്കളാഴ്ച ഉച്ചയോടെ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. 29 ന് ഉച്ചയോടെ നേവല്‍ ബേസില്‍ നിന്നുള്ള സര്‍വീസുകള്‍ അവസാനിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആദ്യ വിമാനം സിയാലില്‍ ലാന്‍ഡ് ചെയ്യും. നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചാവും വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+