കനത്ത മഴ... പശ്ചിമ കൊച്ചി വെള്ളത്തിൽ, വീടുകളിൽ വെള്ളം കയറി, പ്രദേശവാസികൾ ദുരിതത്തിൽ
മട്ടാഞ്ചേരി: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ പശ്ചിമകൊച്ചി വെള്ളത്തിലായി. വെള്ളക്കട്ട് രൂക്ഷമായതോടെ പടിഞ്ഞാറന്‍ കൊച്ചിയിലെ ജനജീവിതം ദുസ്സഹമായി മാറി. തോടുകളും കാനകളും നിറഞ്ഞ് കവിഞ്ഞതോടെ റോഡും തോടും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയായി.
നസ്റത്ത്,സുജാത റോഡ്,കൊച്ചിന്‍ കോളേജ് റോഡ്,കൂവപ്പാടം,ചുള്ളിക്കല്‍,പാണ്ടിക്കുടി,ടൗണ്‍ ഹാള്‍ റോഡ്,ഈരവേലി,കരിപ്പാലം,നാഥം കമ്പനി ജംഗ്ഷന്‍,തോപ്പുംപടി പള്ളിച്ചാല്‍ റോഡ്,പള്ളുരുത്തി പെരുമ്പടപ്പ്,ഇടക്കൊച്ചി തുടങ്ങിയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറി.
പലരുടേയും ഗൃഹോപകരണങ്ങള്‍ നശിച്ചു. തോടുകളിലും ഓടകളിലും കെട്ടി കിടന്ന മാലിന്യങ്ങള്‍ റോഡിലേക്ക് ഒഴുകി വീടുകളില്‍ കയറുന്ന അവസ്ഥയായിരുന്നു. അശാസ്ത്രീയമായ രീതിയില്‍ ഇടറോഡുകളില്‍ ഉള്‍പ്പെടെ ടൈല്‍സ് വിരിച്ചതാണ് ഇപ്പോള്‍ വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമായത്. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ കാര്യക്ഷമമാക്കാതിരുന്നതും വെള്ളക്കെട്ട് രൂക്ഷമാകുന്നതിന് കാരണമായി.
വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗത കുരുക്കും ശക്തമായി. ഇരുചക്ര വാഹനങ്ങളും കാറുകളുമെല്ലാം വെള്ളക്കെട്ടിലകപ്പെട്ട് തകരാറിലായി. റോഡ് പൊങ്ങിയതാണ് വീടുകളിലേക്ക് വെള്ളം കയറാന്‍ കാരണമായത്. റോഡും വീടും തമ്മിലുള്ള അന്തരം കുറഞ്ഞ സ്ഥിതിയാണ്. നിലവിലെ റോഡ് പൊളിച്ച ശേഷം വേണം ടൈലുകള്‍ വിരിക്കണമെന്നിരിക്കെ മുകളിലൂടെ തന്നെ വിരിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. ഇതാണ് റോഡ് ഉയരുന്നതിന് കാരണമായിട്ടുള്ളത്.