വെണ്ടുരുത്തി പാലത്തിൽ നിന്ന് യുവതിയുടെ ആത്മഹത്യാ ശ്രമം: രക്ഷയായത് നാവികസേനാ ഉദ്യോഗസ്ഥനും നാട്ടുകാരനും
കൊച്ചി: വെണ്ടുരുത്തി പാലത്തിൽ നിന്ന് താഴേയ്ക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ രക്ഷിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെയാണ് 26കാരിയായ യുവതി പാലത്തിൽ നിന്ന് കൊച്ചി കായലിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇത് കണ്ട ഒരു നാവിക സേനാ ഉദ്യോഗസ്ഥനും ഒരു നാട്ടുകാരനും ചേർന്ന് കായലിലേക്ക് ചാടി യുവതിയെ രക്ഷിക്കുകയായിരുന്നു.
മമ്മൂട്ടി പടം നിര്‍മിക്കാന്‍ ലോട്ടറികള്‍ എടുത്ത് കൂട്ടി, ആരാധകന്റെ വിയോഗത്തില്‍ അനുശോചനവുമായി താരം
ആലപ്പുഴ സ്വദേശിയായ 26കാരിയാണ് ഇന്ന് ഉച്ചയോടെ പാലത്തിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന നാവികസേനാംഗം ടി ആനന്ദ് കുമാറും സ്ഥലത്തുണ്ടായിരുന്ന പിജി രാജേഷ് എന്ന യുവാവുമാണ് കൊച്ചി കായലിലേക്ക് എടുത്തുചാടി യുവതിയെ രക്ഷിച്ച് കരയിലേക്ക് എത്തിച്ചത്.
അതേസമയത്ത് കായലിൽ പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന ഇന്ത്യൻ നാവികസേനയുടെ ബോട്ടും ഇവർക്കടുത്തേക്ക് എത്തുകയായിരുന്നു. ഇതും രക്ഷാപ്രവർത്തനം എളുപ്പത്തിലാക്കി. ബോട്ടിലുണ്ടായിരുന്ന നാവികസേനാംഗങ്ങൾ കൂടി ചേർന്നാണ് കായലിലേക്ക് ചാടിയ നാവിക സേനാ ഉദ്യോഗസ്ഥനടക്കം മൂന്നുപേരെയും രക്ഷിച്ചത്. തുടർന്ന് ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ ആനന്ദ് കുമാറിനും രാജേഷിനും പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയാണ്.
2019 ൽ കായലിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ചത് നാവികസേനാംഗങ്ങളായിരുന്നു. 36കാരനായ ആദിത്യനായിരുന്നു അന്ന് ജീവനൊടുക്കുന്നതിനായി പഴയ വെണ്ടുരുത്തി പാലത്തിൽ നിന്ന് താഴേക്ക് ചാടിയത്. ഇത് കണ്ട് നിന്ന ലീഡിങ് എയർക്രാഫ്റ്റ്മാനായിരുന്ന റിങ്കുവും തൊട്ടുപിന്നാലെ കൊച്ചിക്കായലിലേക്ക് ചാടി ആദിത്യനെ ജീവനോടെ കരക്കെത്തിക്കുകയായിരുന്നു. നേരത്തെയും ഇത്തരത്തിൽ നാവികസേനാംഗങ്ങൾ വെണ്ടുരുത്തി പാലത്തിൽ നിന്ന് കായലിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്നവരെ രക്ഷിക്കാൻ ഇത്തരത്തിൽ സ്വന്തം ജീവൻ പോലും അപകടത്തിലാക്കിക്കൊണ്ട് കായലിലേക്ക് എടുത്തുചാടിയിട്ടുണ്ട്.
കൊച്ചിക്കായലിന്റെ അടിയൊഴുക്കാണ് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നവർക്ക് പോലും വെല്ലുവിളിയാവുന്നത്. 2014ൽ ഒക്ടോബർ നാലിന് കൈക്കുഞ്ഞിനൊപ്പം വെണ്ടുരുത്തി പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാൻ ശ്രമിച്ച നാവിക സേനാ ഉദ്യോഗസ്ഥന്റെ മരണം ഇതിനുള്ള ഉദാഹരണമാണ്. അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച ശേഷം ഉണ്ണിയെന്ന നാവികസേനാ ഉദ്യോഗസ്ഥൻ കൂടിയായ യുവാവ് അടിയൊഴുക്കിൽപ്പെട്ട് മരിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം ബോട്ടിലേക്ക് കയറാൻ ശ്രമിക്കവേയായിരുന്നു അപകടം സംഭവിച്ചത്. പിന്നീട് നാവിക സേനാംഗങ്ങൾ ഇറങ്ങി തിരച്ചിൽ നടത്തിയെങ്കിലും ഏഴ് വർഷങ്ങൾക്ക് ശേഷവും മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.