കേരളത്തിലെ ആദ്യത്തെ മെട്രൊ പൊലീസ് സ്റ്റേഷൻ 13നു പ്രവർത്തനം തുടങ്ങും
കൊച്ചി: കേരളത്തിലെ ആദ്യത്തെ മെട്രൊ പൊലീസ് സ്റ്റേഷൻ 13നു പ്രവർത്തനം തുടങ്ങും. കുസാറ്റ് മെട്രൊ സ്റ്റേഷനു സമീപമാണ് സ്റ്റേഷൻ. കെട്ടിട നിർമാണം മാസങ്ങൾ മുൻപ് പൂർത്തിയായെങ്കിലും പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനം ഉൾപ്പെടെ വൈകിയതിനെത്തുടർന്നാണ് ഉദ്ഘാടനം നീണ്ടത്. മെട്രൊ പൊലീസ് സ്റ്റേഷൻ ഉടൻ പ്രവർത്തനം തുടങ്ങാൻ ആവശ്യമായ നടപടിയെടുക്കണമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് രണ്ടു മാസം മുൻപ് നിർദേശം നൽകിയിരുന്നു.
ഒരു സർക്കിൾ ഇൻസ്പെക്റ്ററും രണ്ട് എസ്ഐമാരും ഉൾപ്പെടെ 29 പൊലീസുകാരെയാണ് മെട്രൊ പൊലീസ് സ്റ്റേഷനിൽ അനുവദിച്ചിരിക്കുന്നത്. കൊച്ചി സിറ്റി കമ്മിഷണറുടെയും എറണാകുളം റൂറൽ എസ്പിയുടെയും പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്ത്. 13 വനിതാ പൊലീസുകാരുണ്ട്. മെട്രൊ ട്രെയ്നുകളിലും റെയ്ൽവേ സ്റ്റേഷനുകളിലും കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ഇവർക്കു പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള പരിശീലനവും ഇതിൽപ്പെടും.
മെട്രൊ പൊലീസ് സ്റ്റേഷൻ രൂപീകരിച്ചു കഴിഞ്ഞ കൊല്ലം സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ട്കാവ്, മുട്ടം, കളമശേരി, കൊച്ചിൻ യൂണിവേഴ്സിറ്റി (കുസാറ്റ്), പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങപ്പുഴപാർക്ക്, പാലാരിവട്ടം, സ്റ്റേഡിയം, കലൂർ, ലിസി, എംജി റോഡ്, മഹാരാജാസ് എന്നീ 16 മെട്രൊ സ്റ്റേഷനുകളിലും മെട്രൊ ട്രെയ്നുകളിലും നടക്കുന്ന കുറ്റകൃത്യങ്ങളിൽ കേസെടുക്കാനും അന്വേഷണം നടത്താനുമുള്ള അധികാരം മെട്രൊ പൊലീസ് സ്റ്റേഷനാണ്. നിലവിൽ ഈ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന ലോക്കൽ പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുക്കുന്നത്.
മെട്രൊ പാത ഭാവിയിൽ പേട്ടയിലേക്കും കാക്കനാട്ടേക്കും നീട്ടുമ്പോൾ പുതിയ സ്റ്റേഷനുകളുടെ ചുമതലയും കുസാറ്റിലെ മെട്രൊ പൊലീസ് സ്റ്റേഷനായിരിക്കും. കൺട്രോൾ റൂം അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണറാണ് മെട്രൊ സ്റ്റേഷന്റെ എസിപി. എറണാകുളം റൂറൽ പരിധിയിലെ സ്റ്റേഷനുകളും മെട്രൊ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ പെടുമെങ്കിലും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കീഴിലാണ് സ്റ്റേഷന്റെ പ്രവർത്തനം. 13 ന് വീഡിയോ കോൺഫറൻസിങിലൂടെയാണ് മുഖ്യമന്ത്രി മെട്രൊ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നത്.