Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുഭ്രപതാകയേന്തി പോളിയുടെ രാജീവേട്ടന്‍!... ഇടതുപക്ഷത്തിന്റെ പ്രസക്തി എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയല്ലെന്ന് പി രാജീവ്

കൊച്ചി: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതെങ്കില്‍ അതിനെ പിന്തുണക്കുന്നതില്‍ കോണ്‍ഗ്രസ് എം പിമാരെക്കാള്‍ വിശ്വസിക്കാന്‍ കഴിയുന്നത് ഇടതുപക്ഷ എം പിമാരെയായിരിക്കുമെന്ന് എറണാകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി രാജീവ്. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഐ ടി കമ്പനി ജീവനക്കാരുമായി ആശയവിനിമയം നടത്തവെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പി രാജീവ്.

ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയല്ല. ഇടതുപക്ഷമില്ലാതെ ഇന്ത്യക്ക് നിലനില്‍പുണ്ടോ എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രസക്തമായ വിഷയം. രാഷ്ട്രീയത്തില്‍ കണക്കുകള്‍ക്ക് വ്യത്യസ്ത മാനങ്ങളുണ്ട്. ചിലപ്പോള്‍ ഒന്ന് മതിയാകും ആര് ഭരിക്കണമെന്നും സര്‍ക്കാരിന്റെ നയസമീപനം എങ്ങനെയെന്നും നിശ്ചയിക്കാന്‍. ലോകസഭയിലേക്ക് ഏറ്റവുമധികം എം പിമാരെ നല്‍കുന്ന ഏറ്റവും വലിയ അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നിര്‍ണായക ശക്തിയല്ല.

P Rajeev

കോണ്‍ഗ്രസിന് ഒറ്റക്ക് ഭരിക്കാന്‍ കഴിയുന്ന സാഹചര്യം ഇന്ന് ഇന്ത്യയിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആമുഖ പ്രസംഗത്തില്‍ സൂചിപ്പിച്ച രാജീവ് നമ്മള്‍ ഓരോരുത്തരും ഇടപെടാത്തത് കൊണ്ടാണ് രാഷ്ട്രീയം കുഴപ്പം പിടിച്ചത് ആകുന്നതെന്നും, രാഷ്ട്രീയം മെച്ചപ്പെടുത്തുന്നതിന് എല്ലാവരും രാഷ്ട്രീയത്തില്‍ ഇടപെടുക എന്നതാണ് ശരിയായ പോംവഴി എന്നും പറഞ്ഞു.

വിവിധ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ഇന്‍ഫോ പാര്‍ക്കിലേക്കുള്ള പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ ഇടപെടുമെന്നും ബ്രഹ്മപുരത്ത് നിലനില്‍ക്കുന്ന മാലിന്യപ്രശ്നത്തില്‍ ശാസ്ത്രീയ മാതൃകകളെ ഉപയോഗപ്പെടുത്താന്‍ ആകുമോ എന്ന് പരിശോധിക്കുമെന്നും എറണാകുളത്ത് റെയില്‍വേയുടെ വികസനത്തിനുള്ള സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഉറപ്പ് നല്‍കി.

എറണാകുളത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ പി. രാജീവിലെ സംഘാടകനെയും പോരാളിയെയും വാഗ്മിയെയും രൂപപ്പെടുത്തിയ കളമശേരി പോളി ടെക്‌നിക് അദ്ദേഹത്തിന്റെ ഹൃദയത്തോട് എത്രമാത്രം ചേര്‍ന്നു നില്‍ക്കുന്നുവെന്ന് കാണിച്ചുതരുന്നതായിരുന്നു ക്യാമ്പസില്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകരണം.

പൊരിവെയിലില്‍ ആവേശത്തിന് തീപിടിപ്പിച്ചു കൊണ്ട് പുതിയ തലമുറ 'പോളിയുടെ സ്വന്തം രാജീവേട്ടനെ' സ്വീകരിച്ചാനയിച്ചത് അദ്ദേഹം ഒരു പാട് മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പ്രസംഗിക്കുകയും സമരങ്ങള്‍ നയിക്കുകയും ചെയ്ത കോളേജ് ഓഡിറ്റോറിയത്തിലേക്കാണ്. അവിടെ 'രാജീവേട്ട'നൊപ്പം സെല്‍ഫിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ മത്സരിച്ചു. സ്ഥാനാര്‍ഥിയുടെ ഔപചാരികതകള്‍ അലിഞ്ഞില്ലാതാകുകയും പി. രാജീവ് അവര്‍ക്കൊപ്പം അവരുടെ ജ്യേഷ്ഠസഹോദരനായി മാറുകയും ചെയ്ത നിമിഷങ്ങള്‍.

തന്റെ പ്രിയപ്പെട്ട ക്യാമ്പസിലൂടെ ഒരു പൂര്‍വ വിദ്യാര്‍ഥിയുടെ ഗൃഹാതുരതയോടെ എല്ലാവരുമായും സൗഹൃദം പുതുക്കി നടന്ന പി രാജീവ് നേരെ ഒന്നാം നിലയിലേക്കാണ് പോയത്. കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അവസാന വര്‍ഷം പഠിച്ച ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ക്കു നടുവില്‍ ബഞ്ചിലിരുന്ന രാജീവ് പുതിയ തലമുറയെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച് അവരിലൊരാളായി മാറുകയായിരുന്നു.

പഠന കാലത്ത് പി രാജീവിന്റെ സീനിയര്‍ വിദ്യാര്‍ഥിനിയായിരുന്ന ജിബിയാണ് ഇപ്പോള്‍ കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി. മറ്റൊരു സീനിയര്‍ സഹപാഠി ഷീലയും ജൂനിയറായി പഠിച്ചിരുന്ന ജലജയും ഇതേ ഡിപ്പാര്‍ട്ട്‌മെന്റില്‍ അധ്യാപികമാരാണ്. മൂന്നു പേരെയും ചേര്‍ത്തുനിര്‍ത്തിയ രാജീവ് പഴയ സതീര്‍ഥ്യനായി.

പ്രിന്‍സിപ്പല്‍ വി എന്‍ ലീലയെ കണ്ട് അല്‍പസമയം കുശലാന്വേഷണം നടത്തിയ ശേഷം പുറത്തിറങ്ങിയ രാജീവിനെ കാത്ത് ക്യാന്റീന്‍ നടത്തിപ്പുകാരന്‍ ഗംഗാധരന്‍ ചേട്ടന്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്റെ അന്നദാതാവായിരുന്നു എന്ന് പറഞ്ഞ് രാജീവ് ഗംഗാധരന്‍ ചേട്ടനെ ചേര്‍ത്തു പിടിച്ചു.

പോളിടെക്‌നിക് പഠന കാലത്തെ സമരങ്ങളും പ്രവര്‍ത്തനങ്ങളുമാണ് തന്നിലെ പൊതുപ്രവര്‍ത്തകനെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചതെന്ന് പി രാജീവ് പറഞ്ഞു. ഇവിടത്തെ ഓരോ ക്ലാസ് മുറികളിലും പ്രസംഗിച്ചു കൊണ്ടാണ് പ്രസംഗത്തിന്റെ രൂപങ്ങളെക്കുറിച്ചും സമരരൂപങ്ങളെക്കുറിച്ചും പഠിച്ചത്. ഇവിടത്തെ അധ്യാപകര്‍ നല്‍കിയ വാത്സല്യങ്ങള്‍ എക്കാലത്തും പ്രചോദനമായിട്ടുണ്ട്. കാലങ്ങള്‍ക്ക് ശേഷം ഈ ക്യാമ്പസില്‍ മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയില്‍ വിദ്യാര്‍ഥികള്‍ നല്‍കുന്ന സ്വീകരണം അതിരുകളില്ലാത്ത ഊര്‍ജവും പ്രചോദനവും ആവേശവുമാണ് തന്നിലേക്ക് പകര്‍ന്നു നല്‍കുന്നതെന്ന് പി രാജീവ് പറഞ്ഞു.

തൊട്ടടുത്ത ഐ ടി ഐയിലും സെന്റ് പോള്‍സ് കോളേജിലും പി രാജീവിന് ആവേശകരമായ സ്വീകരണം ലഭിച്ചു. സെന്റ് പോള്‍സില്‍ പ്രിഡിഗ്രി വിദ്യാര്‍ഥിയായിരുന്ന പി രാജീവിനെ കാണാന്‍ അന്നത്തെ സതീര്‍ഥ്യര്‍ എത്തിയിരുന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കളമശേരിയിലെ കുര്യന്‍, വെണ്ണല സ്വദേശി സുദിന്‍, കലൂരിലുള്ള ബോണി, വേണു, മാമംഗലത്തു താമസിക്കുന്ന പോള്‍ തോമസ് എന്നിവര്‍ പി രാജീവിനൊപ്പം കോളേജിന്റെ മുറ്റത്ത് ഒരുമിച്ചു കൂടി സൗഹൃദം പങ്കിട്ടു.

ഐ ടി ഐയിലെ ജൂനിയര്‍ സൂപ്രണ്ട് സുനിതാ പോള്‍ പി രാജീവിനെ സ്വീകരിച്ചത് അവര്‍ വരച്ച രാജീവിന്റെ ചിത്രം സമ്മാനിച്ചു കൊണ്ടാണ്. ചിത്രകാരിയല്ലെങ്കിലും പി രാജീവ് വരുമ്പോള്‍ അദ്ദേഹത്തോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കാനാണ് സുനിത ഒരു രാത്രികൊണ്ട് രാജീവിന്റെ ചിത്രം വരച്ച് ഫ്രെയിം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+