കസ്റ്റഡിയില്‍ മാനസിക സമ്മര്‍ദം നേരിടുന്നു, എന്‍ഐഎ കോടതിയില്‍ സ്വപ്‌ന പറഞ്ഞത്, മക്കളെ കാണണം!!
കൊച്ചി: എന്‍ഐഎയുടെ കസ്റ്റഡിയില്‍ തനിക്ക് മാനസിക സമ്മര്‍ദം നേരിടുന്നതായി സ്വപ്‌ന സുരേഷ്. എന്‍ഐഎ കോടതിയിലാണ് സ്വപ്‌നയുടെ ഏറ്റുപറച്ചില്‍. കസ്റ്റംസിന് മൊഴി നല്‍കിയത് സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് സ്വപ്‌ന പറഞ്ഞു. കസ്റ്റഡിയിലും ജയിലിലും മക്കളെ കാണാനുള്ള അനുവാദം തരണമെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്വപ്‌നയുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വപ്‌നയെയും സന്ദീപിനെയും അടുത്ത മാസം 21 വരെ കോടതി റിമാന്‍ഡ് ചെയ്തു.
ഇതിനിടെ സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് വന്‍ തുകയും സ്വര്‍ണവും കണ്ടെത്തി. ലോക്കറില്‍ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വര്‍ണവുമാണ് കണ്ടെത്തിയത്. ഇക്കാര്യം എന്‍ഐഎ കോടതിയെ അറിയിച്ചു. വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തിരിക്കുന്നത്. ഇവ വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പണത്തിന്റെ ഉറവിടം അടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം എത്തേണ്ടതുണ്ടെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. സ്വപ്‌നയുടെ അക്കൗണ്ടുകളുടെ രേഖകളും എന്‍ഐഎ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു.
ഈ രേഖകളില്‍ നിന്നാണ് പല സ്ഥലങ്ങളിലായി സൂക്ഷിച്ചിരുന്ന പണത്തെയും സ്വര്‍ണത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നത്. ദീര്‍ഘകാലം സ്വപ്‌നയും കുടുംബവും യുഎഇയിലായിരുന്നു. അവിടെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സ്വപ്‌നയുടെ പിതാവും പങ്കാളിയായിരുന്നു. ആ സമയത്ത് വിവാഹത്തിന് സമ്മാനമായി ലഭിച്ച സമ്മാനങ്ങള്‍ സൂക്ഷിച്ച് വെച്ചതാണ് സ്വര്‍ണവും പണവുമെന്നാണ് സ്വപ്‌നയുടെഅഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്. സ്വപ്‌നയുടെ വീട്ടിലും ലോക്കറിലുമാണ് എന്‍ഐഎ പരിശോധന നടത്തിയത്. ഇത്രയധികം രൂപ ഇവരുടെ അക്കൗണ്ടില്‍ കണ്ടെത്തുകയെന്നത് അസ്വാഭാവികമാണെന്ന് എന്‍ഐഎ പറയുന്നു. അതുകൊണ്ടാണ് പിടിച്ചെടുത്തതെന്നും അന്വേഷണ സംഘം പറഞ്ഞു.
അതേസമയം യുഎഇ കോണ്‍സുലേറ്റില്‍ 40 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതിനാണ് സ്വപ്നയെ പിരിച്ചുവിട്ടതെന്നാണ് സൂചന. യുഎഇ ദേശീയ ദിനവുമായി ബന്ധപ്പെട്ട പരിപാടികളുടെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും, ഉന്നതര്‍ ഇടപെട്ടതിനാല്‍ നടപടിയുണ്ടായില്ല. എന്നാല്‍ യുഎഇ വിദേശകാര്യ മന്ത്രാലയ കോഓപ്പറേഷന് ഇതേ കുറിച്ച് രണ്ട് പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്നുള്ള ഓഡിറ്റിംഗില്‍ വലിയ തട്ടിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ സ്വപ്നയെ പുറത്താക്കുകയായിരുന്നു. ഇന്ത്യയിലെ യുഎഇ സ്ഥാനപതിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.