കർഷകർക്ക് കൈത്താങ്ങായി സര്‍ക്കാരിന്റെ സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി
ഇടുക്കി: കാര്‍ഷിക കുടുംബത്തിന്റെ അതിജീവനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും കൈത്താങ്ങായി സര്‍ക്കാരിന്റെ സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി. കേരളത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്ന കര്‍ഷകന് സ്ഥിര വരുമാനമാണ് മൃഗസംരക്ഷണ മേഖല ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്. അത്യുല്പാദന ശേഷിയുള്ള കന്നുകാലികളുടെ ആകസ്മിക മരണം ദശലക്ഷക്കണക്കിന് വരുന്ന ചെറുകിട, നാമമാത്ര കര്‍ഷകരെ സാമ്പത്തികമായി ബാധിക്കുന്നു.
ഇത്തരം ഘട്ടങ്ങളില്‍ ഒരു കന്നുകാലികളുടെ മരണത്തിലൂടെയോ വൈകല്യത്തിലൂടെയോ ഉല്പാദനത്തിലുണ്ടാകുന്ന കുറവ് മൂലം ക്ഷീരകര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്ന നഷ്ടവും അനിശ്ചിതത്വവും നികത്തുന്നതിലൂടെ കന്നുകാലി പരിപാലനം ജീവനോപാധിയായിട്ടുള്ള ക്ഷീരകര്‍ഷക കുടുംബത്തിന് സുസ്ഥിര വരുമാനം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഏഴ് ലിറ്ററോ അതില്‍ കൂടുതലോ പാല് തരുന്ന 2 മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള പശുക്കള്‍ക്കും എരുമകള്‍ക്കും 7 മാസത്തിന് മുകളില്‍ ഗര്‍ഭമുള്ള കിടാരികള്‍ക്കുമായാണ് ഈ ഇന്‍ഷ്വറസ് പദ്ധതി.
1 വര്‍ഷം, 3 വര്‍ഷം എന്നിങ്ങനെ തികച്ചും കര്‍ഷകന് തീരുമാനിക്കാവുന്ന 2 പരിരക്ഷാ കാലയളവുകളടങ്ങിയ ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പ്രീമിയം തുകയില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന സര്‍ക്കാര്‍ 50% സബ്സിഡി നല്കും. ഉരുക്കളെ ഇന്‍ഷ്വര്‍ ചെയ്യുന്നതോടൊപ്പം തുച്ഛമായ പ്രീമിയം തുക അടച്ചാല്‍ ഉരുവിന്റെ ഉടമയായ കര്‍ഷകനും ഒരു വര്‍ഷത്തേക്കോ മൂന്ന് വര്‍ഷത്തേക്കോ 5 ലക്ഷം രൂപയുടെ അപകടമരണ പരിരക്ഷ കൂടി ഈ പദ്ധതിയിലുണ്ട്. 2017 ല്‍ ആരംഭിച്ച ഈ പദ്ധതി മൃഗസംരക്ഷണ വകുപ്പ് വിജയകരമായി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കിലാക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രീമിയം (1.95%) നിരക്കില്‍ സാധാരണക്കാരായ കര്‍ഷകരുടെ കന്നുകാലികള്‍ക്ക് അപകട പരിരക്ഷ നല്കാന്‍ സാധിക്കുന്നു എന്നത് മൃഗസംരക്ഷണ വകുപ്പിന് അഭിമാനാര്‍ഹമായ ഒരു നേട്ടമാണ്.
Recommended Video