എംഎം മണിക്ക് 20000 ഭൂരിപക്ഷം, റോഷിക്ക് 10000; ഇടുക്കിയില്‍ 4 സീറ്റ്, ബൂത്ത് തല കണക്കുമായി സിപിഎം
തിരുവനന്തപുരം: 2016 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച മുന്നേറ്റമായിരുന്നു ഇടുക്കി കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നടത്തിയത്. യുഡിഎഫ് വിജയം പ്രതീക്ഷിച്ച ഉടുമ്പന്‍ചോല, പീരുമേട് മണ്ഡലങ്ങള്‍ അടക്കം മൂന്നിടത്തായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. തൊടുപുഴയില്‍ പിജെ ജോസഫ്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ എന്നിവരായിരുന്നു യുഡിഎഫ് നിരയിലെ വിജയികള്‍. ഇത്തവണ വോട്ടെടുപ്പ് കഴിഞ്ഞതോടെ ജില്ലയില്‍ വലിയ പ്രതീക്ഷയിലാണ് ഇരുമുന്നണികളും. അഞ്ചില്‍ അഞ്ചും പിടിക്കാന്‍ കഴിയുമെന്നാണ് ഇരുവരുടേയും അവകാശവാദം.

ഇടുക്കി ജില്ല
പോളിങ് ശതമാനം കൂടുമ്പോൾ വലത്തോട്ടും കുറയുമ്പോൾ ഇടത്തോട്ടും ചരിയുന്നതാണ് ഇടുക്കി ജില്ലയുടെ തിരഞ്ഞെടുപ്പ് ചരിത്രം. 2016 ല്‍ 74.59 ശതമാനം പോളിങ് നടന്നപ്പോഴായിരുന്നു ജില്ലയില്‍ ഇടതുമുന്നണി മേധാവിത്വം നേടിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 76.26 ശതമാനം പോളിങ് നടന്നപ്പോള്‍ ജല്ല അടിമുടി യുഡിഎഫ് അനുകൂലമായി.

എല്‍ഡിഎഫിന്‍റെ പ്രതീക്ഷകള്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ വീണ്ടും പോളിങ് കുറഞ്ഞപ്പോള്‍ ജില്ലയിലെ ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇടതുമുന്നണിക്കൊപ്പം നിന്നു. ഇത്തവണ പോളിങ് ശതമാനം വീണ്ടും കുറഞ്ഞത് എല്‍ഡിഎഫിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. 70.38 ശതമാനം പേരാണ് ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത്. 2016 ലേതിനേക്കാള്‍ മൂന്ന് ശതമാനത്തിന്‍റെ കുറവുണ്ടായി.

നാലിടത്ത് വിജയം ഉറപ്പ്
തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബൂത്ത് തലത്തില്‍ ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ നാലിടത്ത് വിജയം ഉറപ്പാണെന്നാണ് സിപിഎം അവകാശപ്പെടുന്നത്. ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട് മണ്ഡലങ്ങളില്‍ വിജയം സുനിശ്ചിതമെന്നാണ് കണക്കുകള്‍ അടിസ്ഥാനമാക്കി യുഡിഎഫ് അവകാശപ്പെടുന്നത്.

പീരുമേട്ടില്‍
സിപിഐയിലെ വാഴുര്‍ സോമന്‍ മത്സരിച്ച പീരുമേട്ടില്‍ ജയിക്കുമെങ്കിലും ഭൂരിപക്ഷം രണ്ടായിരത്തില്‍ താഴെയെ പ്രതീക്ഷിക്കുന്നുള്ളു. 72.27% ആണ് പീരുമേട് മണ്ഡലത്തിലെ പോളിങ്. ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയ ബൂത്തും കുറവ് വോട്ട് രേഖപ്പെടുത്തിയ ബൂത്തും പീരുമേട് മണ്ഡലത്തിലാണ്.

കൂടുതലും കുറവും
സെന്റ്. തോമസ് ഹൈസ്‌കൂള്‍ അട്ടപ്പള്ളം (വടക്ക് ഭാഗം) 88-ാം നമ്പര്‍ ബൂത്തിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത്- 806 (1005 വോട്ടര്‍മാര്‍) ജില്ലയില്‍ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പീരുമേട് മണ്ഡലത്തിലെ കുമളി പച്ചക്കാനം 106-ാം ബൂത്ത് പഞ്ചായത്ത് അംഗന്‍വാടിയിലാണ്. 29 വോട്ടര്‍മാരില്‍ 5 പേര്‍മാത്രമാണ് ഇവിടെ വോട്ട് ചെയ്തത്.

ഉടുമ്പന്‍ചോലയില്‍
ഉടുമ്പന്‍ചോലയില്‍ എംഎം മണിക്ക് ഭീഷണയൊന്നും പാര്‍ട്ടി കാണുന്നില്ല. കോണ്‍ഗ്രസിലെ ഇജെ അഗസ്തിക്കെതിരെ 15000 ത്തിനും 20000 ത്തിനും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. എസ് രാജേന്ദ്രന് പകരം ഏ രാജ മത്സരിക്കുന്ന ദേവികുളത്ത് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ സാധിക്കും. ഇവിടെ അതിജീവന പോരാട്ടവോദി ഉള്‍പ്പടേയുള്ളവരുടെ പ്രവര്‍ത്തനം ഭൂരിപക്ഷത്തെ ബാധിച്ചേക്കാം.

റോഷി അഗസ്റ്റിന്‍
കേരള കോണ്‍ഗ്രസുകാര്‍ തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന ഇടുക്കിയില്‍ 2016 ലെ നേട്ടം റോഷി അഗസ്റ്റിന് നിലനിര്‍ത്താന്‍ കഴിയും. മുന്നണി വോട്ടുകള്‍ക്ക് പുറമെ റോഷി അഗസ്റ്റിന് വ്യക്തിപരമായി വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞതവണ 9333 വോട്ടിനാണ് റോഷി വിജയിച്ചത്. ഇത്തവണ പതിനായിരത്തിന് മുകളിലുള്ള ലീഡ് റോഷിക്ക് പ്രതീക്ഷിക്കുന്നു.

തൊടുപുഴയില്‍
തൊടുപുഴയില്‍ മാത്രമാണ് സിപിഎമ്മിന് ചെറിയ ആശങ്കയുള്ളത്. പിജെ ജോസഫ് വിജയിക്കുകയാണെങ്കില്‍ പതിനായിരത്തില്‍ താഴെ ഭൂരിപക്ഷം മാത്രമെ ഉണ്ടാവുകയുള്ളു. കഴിഞ്ഞതവണ നാല്‍പ്പതിനായിരത്തിന് മുകളില്‍ വോട്ട് നേടിയായിരുന്നു മണ്ഡലത്തില്‍ പിജെ ജോസഫ് വിജയിച്ചത്. ഇത്തവണ അത് ഉണ്ടാവില്ലെന്നാണ് സിപിഎം വിലയിരുത്തല്‍.

അട്ടിമറി പ്രതീക്ഷ
മണ്ഡലത്തില്‍ പിജെ ജോസഫിനെ കെഐ ആന്‍റണി അട്ടിമറിച്ചാലും അത്ഭുതപ്പെടാനില്ല. പരമ്പരാഗത യുഡിഎഫ് വോട്ടുകളില്‍ വലിയൊരു വിഹിതം ഇത്തവണ പോള്‍ ചെയ്യപ്പെട്ടില്ല എന്നതാണ് ബൂത്ത് തലത്തിലുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ സിപിഎം കണക്ക് കൂട്ടുന്നത്. 70.16% പോളാണ് ഇത്തവണ തൊടുപുഴയില്‍ നടന്നത്.
Recommended Video

യുഡിഎഫിന്‍റെ കണക്ക്
മറുവശത്ത് ഉടുമ്പൻചോല സീറ്റിലെ വിജയമുൾപ്പെടെ യുഡിഎഫിന് സംശയങ്ങളൊന്നുമില്ല. ദേവികുളവും പീരുമേടും തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന യുഡിഎഫിന് തൊടുപുഴയിലെ കാര്യത്തില്‍ സംശയമൊന്നുമില്ല. ഇടുക്കിയില്‍ ശക്തമായ മത്സരം നടന്നെങ്കിലും ഭൂരിപക്ഷം കുറഞ്ഞത് യുഡിഎഫിനെ ആശങ്കയിലാക്കുന്നുണ്ട്.












Click it and Unblock the Notifications