മഴ; ഒഴുക്കിൽപെട്ട ആദിവാസി ബാലനായുള്ള തിരച്ചിൽ പുനഃരാരംഭിച്ചു
ഇടുക്കി; വണ്ടിപെരിയാര്‍ ഗ്രാമ്പിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആദിവാസി ബാലന് വേണ്ടിയുള്ള തെരച്ചില്‍ പുനഃരാരംഭിച്ചു. എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. ഒരു സംഘം പരുന്തുംപാറയ്ക്ക് താഴെ ഭാഗത്തും ഒരു സംഘം പുറക്കയം ഭാഗത്തുമാണ് തിരയുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെയാത്ര ചെയ്താല്‍ മാത്രമേ കുട്ടി ഒഴുക്കില്‍ പെട്ട ഭാഗത്ത് എത്താന്‍ സാധിക്കുകയുള്ളു. നേരം ഇരുട്ടിയതോടെ സംഘം കുട്ടിക്കായുള്ള തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
മലമ്പണ്ടാര വിഭാഗത്തില്‍ പെട്ട അജിത് (10) ആണ് ഒഴുക്കില്‍പ്പെട്ടത്. കാല്‍ വഴുതി തോട്ടില്‍ വീണതാണെന്നാണ് നിഗമനം. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്.
അതേസമയം ഇടുക്കിയിൽ മഴ തുടരുകയാണ്. ജലനിരപ്പ് ഉയർന്നതോടെ നിലവിൽ ജില്ലയിൽ ആറ് ഡാമുകൾ തുറന്നിട്ടുണ്ട്. ഇടുക്കി ഡാമിന്റെ ഷട്ടർ നാളെ രാവിലെ പത്തുമണിക്ക് തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ തുറക്കുകയും നീരൊഴുക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് അണക്കെട്ട് തുറക്കുന്നത്.നിലവില്‍ വൃഷ്ടിപ്രദേശങ്ങളില്‍ നേരിയതോതിലാണ് മഴയെങ്കിലും വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യത ഉണ്ട്.
ഇടുക്കി ഡാം തുറന്ന് വെള്ളം പെരിയാറിലെത്തിയാലും ഒഴുകിയെത്തുന്ന ജലം സുഗമമായി ഒഴുകിപ്പോകുമെന്നും ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതർ അറിയിച്ചു. ഓപ്പറേഷന്‍ വാഹിനി പദ്ധതിക്ക് ശേഷം പെരിയാറിന്റെ കൈവഴികളിലൂടെയുള്ള നീരൊഴുക്ക് സുഗമമായിട്ടുണ്ട്. കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഔട്ട്‌ലെറ്റുകളെല്ലാം തുറന്ന നിലയിലാണ്.
നിലവില്‍ പെരിയാറിലെ മാര്‍ത്താണ്ഡവര്‍മ്മ പാലം, മംഗലപ്പുഴ, കാലടി സ്റ്റേഷനുകളിലെ ജലനിരപ്പ് കുറയുകയാണ്. ഇവിടെ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം കളക്ടർ രേണു രാജ് അറിയിച്ചു.എല്ലാ താലൂക്കുകളിലും ക്യാംപുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ക്യാംപുകളിലേക്കുള്ള ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങളും സജ്ജമാണ്. മരുന്നുകളും സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
ഈ സൗന്ദര്യത്തെ എങ്ങനെ വർണിക്കും? വീണ്ടും ഞെട്ടിച്ച് സാധിക, ചിത്രങ്ങൾ വൈറൽ