കനത്ത മഴ തുടരുന്നു; കക്കയം ഡാം തുറന്നു; കുറ്റ്യാടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യത; ജനങ്ങൾക്ക് ജാഗ്രത
ഇടുക്കി : സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇതിന് പിന്നാലെ ഡാമുകളിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവും ഉയരുന്നു. നിലവിൽ കക്കയം ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് ഡാമിന്റെ ഷട്ടറുകൾ മൂന്ന് അടി വീതം ഉയർത്തി വെള്ളം തുറന്ന് വിട്ടത്.
കക്കയം ഡാമിന്റെ ഷട്ടർ ഉയർത്തിയ സാഹചര്യത്തിൽ കുറ്റ്യാടി പുഴയുടെ സമീപത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകുന്നു. ഷട്ടറുകൾ ഉയർത്തിയതോടെ കുറ്റ്യാടി പുഴയിലെ ജലനിരപ്പ് രണ്ടടി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 756.50 മീറ്റർ ജലനിരപ്പ് ഉയർന്നതാണ് ഷട്ടറുകൾ തുറക്കാൻ കാരണം.
അതേസമയം , നിലവിൽ സാഹചര്യം കണക്കിലെടുത്ത് കക്കയം ഡാമിനും സമീപ പ്രദേശത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണെന്നും ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട് . അതേസമയം , കോഴിക്കോട് ജില്ലയിലും കനത്ത മഴ തുടരുകയാണ് . നിലവിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് ആണ് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം , കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും ആണ് സാധ്യത. അതേസമയം, വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
മഴ കനത്തു: കോഴിക്കോട് ജില്ലയില്‍ പരക്കെ നാശനഷ്ടങ്ങള്‍, 20 വീടുകള്‍ തകർന്നു
നിലവിലെ മഴയ്ക്ക് കാരണം , ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെയുള്ള ന്യൂന മർദ്ദ പാത്തിയും കച്ചിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ഉളള ന്യൂന മർദ്ദവുമാണ്. ഇവയക്ക് പുറമെ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്.
Recommended Video
സാഹചര്യം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അറബിക്കടലിൽ നിന്ന് കാലവർഷ കാറ്റ് ഉണ്ടാകാൻ ഇടയുണ്ട്. ശക്തമായ തിരമാലകൾക്ക് സാധ്യത കാണുന്നതായി കാലാവസ്ഥ നിരീക്ഷ കേന്ദ്രം വ്യക്തമാക്കുന്നു. അതിനാൽ, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മലയോര മേഖലകളിൽ വസിക്കുന്ന ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം എന്നുമാണ് നിർദ്ദേശം നൽകുന്നത്.