ഇടുക്കിയിൽ ഇടവേളയില്ലാതെ കനത്ത മഴ;ഡാമുകളിലേക്കുള്ള നീരൊഴുക്ക് ഉയർന്നു;തയ്യാറെടുത്ത് ജില്ലാ ഭരണകൂടം
ഇടുക്കി: കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. ഇടുക്കി ജില്ലയിലും പരക്കെ മഴ ലഭിച്ചു. ഇടുക്കിയിൽ ചൊവ്വാഴ്ച ആരംഭിച്ച മഴ ഇന്നുവരെ തുടരുകയാണ്. ബുധനാഴ്ചയിലും ഇടുക്കിയിൽ ഇടവേളയില്ലാതെ മഴ പെയ്തു. അതേസമയം, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രിയിൽ ശക്തമായ മഴയാണ് ഇടുക്കി ജില്ലയിൽ ലഭിച്ചത്. കേരളത്തിന് മുകളിലെ ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ നീണ്ടുകിടക്കുന്ന ന്യൂനമർദപ്പാത്തിയുമാണ് മഴയ്ക്ക് കാരണം.
കാലവർഷം ആരംഭിക്കുന്നതിന് മുൻപേ ജില്ലയിൽ മഴ ശക്തമായത് ആശങ്ക ഉയർത്തുകയാണ്. കനത്ത മഴ ജില്ലയിൽ ലഭിച്ച സാഹചര്യത്തിൽ അണക്കെട്ടുകളിലേക്ക് ശക്തമായ നീരൊഴുക്കാണ്. എന്നാൽ, കാര്യമായ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കാറ്റിന്റെ സ്വാധീന ഫലമായി അങ്ങിങ്ങ് മരം വീണിരുന്നു.
കനത്ത മഴയിൽ ഇടുക്കി അണക്കെട്ടിലേക്ക് 7 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ ജലമാണ് ബുധനാഴ്ച മാത്രം പെയ്ത മഴയിൽ കിട്ടിയത്. അതേസമയം, മൂലമറ്റം പവർ ഹൗസിൽ ശരാശരി 7 ദശലക്ഷം യൂണിറ്റ് പ്രതിദിന വൈദ്യുതി ഉൽപാദനം നടക്കുന്നതിനാൽ ഡാമിലെ ജലനിരപ്പിൽ കാര്യമായ മാറ്റമില്ല.
മഴക്കാല മുന്നൊരുക്കങ്ങൾ ജില്ലയിൽ പൂർണ്ണമാണ്. കലക്ടറുടെ നിർദ്ദേശത്തിലാണ് മുന്നൊരുക്കങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കലക്ടറേറ്റിലും എല്ലാ താലൂക്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. എല്ലാ പഞ്ചായത്തിലും കൺട്രോൾ റൂം തുറക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. ജില്ലയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടി മാറ്റാനും തോട്ടം മേഖലയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റാൻ വനം വകുപ്പിന് കളക്ടർ നിർദേശം നൽകി.
ശക്തമായ മഴയെ തുടർന്ന് ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിന് ജില്ലയിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി സ്ഥിതി ഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണ്. ജില്ലാ അടിയന്തര ഘട്ട കാര്യ നിർവഹണ സമിതി (ഡി ഇ ഒ സി) അധ്യക്ഷ കൂടിയായ കലക്ടർ ഷീബ ജോർജാണ് ഈ തീരുമാനങ്ങൾ അറിയിച്ചത്.
ദുരന്ത സാഹചര്യം ഉണ്ടാകാതെയിരിക്കാൻ അപകട സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കും. ഇതിൽ ഉൾപ്പെടുന്നവരുടെ പട്ടിക തയാറാക്കാനും അവർക്കാവശ്യമായ ക്യാംപുകൾ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കാനും താലൂക്ക്, വില്ലേജ്, പഞ്ചായത്ത് വകുപ്പുകൾക്കു നിർദേശം നൽകി.
'പണ്ട് ഭർത്താവ് മരിച്ച സ്ത്രീ ചിതയിലേക്ക് ചാടും,ഇപ്പോൾ മത്സരിക്കാനുള്ള കൊതിയാണ്'- കേസെടുത്ത് പൊലീസ്
അതേസമയം, ഇന്നലെ യെലോ അലർട്ടായിരുന്നു ഇടുക്കിയിൽ പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത് ശരാശരി 13.12 മില്ലീ മീറ്റർ മഴയാണ്. കൂടുതൽ മഴ ലഭിച്ചത് തൊടുപുഴ താലൂക്കിലായിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, വരും ദിവസങ്ങളിലും മഴ തുടരും എന്നാണ് പ്രവചനം.