12ാം നാൾ 21 മിനിറ്റ് ആക്രമണം; 12 മിറാഷ് പോർവിമാനങ്ങൾ, 1000 കിലോ സ്ഫോടക വസ്തുക്കൾ, തിരിച്ചടി ഇങ്ങനെ
ദില്ലി: പുൽവാമയിൽ 40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പാകിസ്ഥാനെ ഞെട്ടിച്ച തിരിച്ചടിയാണ് ഇന്ത്യ നൽകിയിരിക്കുന്നത്. അതിർത്ത് കടന്ന് പാകിസ്ഥാന്റെ തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന തകർത്തു. പുൽവാമയിലെ ആക്രമണത്തിന് കൃത്യം 12ാം ദിവസം ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. പുലർച്ചെ മൂന്നരയ്ക്കാണ് പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്.
ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും പഴക്കം ചെന്നതും പ്രധാനപ്പെട്ടതുമായ പരിശീലന കേന്ദ്രമായ ബാലക്കോട്ടും ഇന്ത്യ തകർത്തു. കശ്മീരിലേക്ക് തീവ്രവാദികളെ അയയ്ക്കുന്ന പ്രധാന കേന്ദ്രമാണ് അതിർത്തി പ്രദേശത്തുള്ള ബാലക്കോട്ട്. ആക്രമണത്തിൽ നാശനഷ്ടമോ മരണമോ ഇല്ലെന്നാണ് പാകിസ്താൻ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ 300ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
1000 കിലോ സ്ഫോടക വസ്തുക്കൾ
അതിർത്തി കാക്കുന്ന ഇന്ത്യയുടെ വജ്രായുധം മിറാഷ്-2000 യുദ്ധവിമാനങ്ങളാണ് ഭീകരകേന്ദ്രങ്ങളിലേക്ക് ആക്രണണം നടത്തിയിരിക്കുന്നത്. 12 മിറാഷ് വിമാനങ്ങളാണ് ആക്രണത്തിൽ പങ്കെടുത്തത്. ആയിരം കിലോ സ്ഫോടക വസ്തുക്കൾ ഭീകരവാദ കേന്ദ്രങ്ങളിലേക്ക് വർഷിച്ചുവെന്നാണ് വിവരം. ബാലക്കോട്ട്, ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ ഭീകരവാദ കേന്ദ്രങ്ങളാണ് തകർത്തെറിയപ്പെട്ടത്.
21 മിനിറ്റിൽ ഇന്ത്യൻ തിരിച്ചടി
21 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തിലാണ് പാകിസ്ഥാന്റെ ശക്തി കേന്ദ്രങ്ങൾ ഇന്ത്യ തകർത്തെറിഞ്ഞത്. ബാലക്കോട്ടിൽ 3.45നും മുസഫറാബാദിൽ 3.48നും ചകോതിയിൽ 3.58നുമാണ് ബോംബുകൾ വർഷിച്ചത്. അതിർത്തിയിൽ നിന്നും 50 കിലോമീറ്റർ കടന്നുചെന്നാണ് ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങൾ തകർത്തത്.
ലേസർ ബോബുകൾ
ലേസർ ഘടിപ്പിച്ച ബോംബുകളാണ് ആക്രണണത്തിന് ഉപയോഗിച്ചതെന്നാണ് വിവരം. കാർഗിൽ യുദ്ധസമയത്തും ലേസർ ഗൈഡഡ് ബോംബുകൾ ഇന്ത്യ വർഷിച്ചിരുന്നു. ആക്രമണത്തിൽ 300ൽ അധികം തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 13ഓളം തീവ്രവാദ കേന്ദ്രങ്ങൾ രഹസ്യാന്വേഷണ കേന്ദ്രങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. തിങ്കളാഴ്ച രാത്രി പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. രജൗരി, പൂഞ്ച് ജില്ലകളിലെ സൈനിക പോസ്റ്റുകൾക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്.
|
ഔദ്യോഗിക സ്ഥിരീകരണം
ബാലക്കോട്ടിൽ വ്യോമാക്രമണം നടത്തിയെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ സ്ഥിരീകരിച്ചു. ജെയ്ഷെ തലവൻ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും ജെയ്,െ കമാൻഡറുമായ യൂസുഫ് അസർ ഉൾപ്പെടെ പരിശീലനം നേടിയ നിരവധി തീവ്രവാദികളെ വധിച്ചതായി ഇന്ത്യ വ്യക്തമാക്കി. വനമേഖലയിലുള്ള കേന്ദ്രങ്ങളാണ് തകർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലക്കോട്ട് ജെയ്ഷെയുടെ ശക്തി കേന്ദ്രം
ജെയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുടെ ആസ്ഥാനവും പ്രധാന പരിശീലന കേന്ദ്രവുമാണ് ബാലക്കോട്ട്. ഉസാമ ബിൻ ലാദൽ ഒളിവിൽ കഴിയുകയും യു എസ് സൈന്യം കൊലപ്പെടുത്തുകയും ചെയ്ത അബോട്ടാബാദിൽ നിന്നും വെറും 60 കിലോമീറ്റർ അകലെയാണ് ബാലക്കോട്ട്. പുൽവാമ ആക്രമണത്തിന് ശേഷം അതിർത്തിയിൽ പാകിസ്താനും കനത്ത ജാഗ്രതയിലായിരുന്നു. ഇതിനെ മറി കടന്നാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്.
അതിർത്തിയിൽ കനത്ത ജാഗ്രത
പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെ കനത്ത ജാഗ്രതയിലാണ് ഇന്ത്യൻ സൈന്യം. പാകിസ്താൻ തുടർച്ചയായ വെടിവയ്പ്പ് നടത്തുന്നുവെന്നാണ് വിവരം. നിയന്ത്രണ രേഖയോട് ചേർന്ന ഗ്രാമങ്ങൾ പാകിസ്ഥാൻ ഒഴിപ്പിക്കുകയാണെന്നാണ് വിവരം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീർ, പഞ്ചാബ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
തീരുമാനം പ്രധാനമന്ത്രിയുടെ
പാകിസ്താന് തിരിച്ചടി നൽകാനുള്ള തീരുമാനം പ്രധാനമന്ത്രി നേരിട്ടെടുത്തതാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുൽവാമ ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് തിരിച്ചടി നൽകുമെന്ന തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന. തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അഭിനന്ദിച്ച് രാഹുൽ ഗാന്ധി
പാകിസ്താന് തിരിച്ചടി നൽകിയ വ്യോമസേനയ്ക്ക് രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചു. വ്യോമസേനാ പൈലറ്റുമാരെ താൻ സല്യൂട്ട് ചെയ്യുന്നുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രാഹുലിന് പിന്നാലെ മറ്റ് കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും അഭിവാദ്യം അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ബാലക്കോട്ട്; പാകിസ്താനിലെ ഭീകരവാദത്തിന്റെ കളിത്തൊട്ടിൽ... ബാലക്കോട്ടിനെക്കുറിച്ച് അറിയാനുള്ളതെല്ലാം