ചൈനയിലെ 12 ആഗോള കമ്പനികള്‍ ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യപ്പെടുന്നതായി ധനകാര്യ മന്ത്രി
ദില്ലി: ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 12 ആഗോള കമ്പനികള്‍ ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. ഈയിടെ പ്രഖ്യാപിച്ച കോർപ്പറേറ്റ് നികുുതി 15 ശതമാനമാക്കി കുറച്ചത് കണക്കിലെടുത്താണ് ഇത്തരമൊരു നീക്കമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍ കോര്‍പ്പറേറ്റ് നികുതി നിരക്ക് ഏകദേശം 10 ശതമാനത്തോളം കുറച്ച് കൊണ്ട് 28 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നികുതി ഇളവാണ് സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതോടൊപ്പം നിലവിലുള്ള കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായും കുറച്ചു.
ചൈനയില്‍ നിന്ന് പുറത്തുപോകുന്ന കമ്പനികളെ പരിശോധിക്കാനായി ഒരു പ്രവര്‍ത്തന ഗ്രൂപ്പ് രൂപീകരിക്കുമെന്ന് താന്‍ പറഞ്ഞിരുന്നതായും അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേറ്റ് നികുതി ഇളവ് പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ നിരവധി കമ്പനികള്‍ തിരികെ വരാന്‍ താല്‍പര്യം കാണിച്ചു. ഈ പ്രവര്‍ത്തന ഗ്രൂപ്പ് കമ്പനികളുമായി ബന്ധപ്പെട്ടു. അവസാനം 12 കമ്പനികളുമായി ചര്‍ച്ച നടത്തുകയും അവരുടെ ആവശ്യങ്ങള്‍ പട്ടികപ്പെടുത്തുകയും ചെയ്തു. സര്‍ക്കാരിന് മെച്ചപ്പെട്ട ഓഫറുകള്‍ അവര്‍ക്ക് നല്‍കാന്‍ സാധിക്കും. അതോടെ പുതിയ വ്യവസായങ്ങള്‍ കടന്നുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 15നകം പ്രവര്‍ത്തന ഗ്രൂപ്പ് 10 ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുമായി വരും. സര്‍ക്കാര്‍ ഈ പ്രൊജക്ടുകളില്‍ അടുത്ത 5 വര്‍ഷത്തേക്ക് 100 ലക്ഷം കോടിയുടെ നിക്ഷേപം നടത്തും. ഡിസംബര്‍ 15ന് മുന്‍പായി ഈ 10 പ്രധാന പ്രോജക്ടുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്‌ലൈനിന്റെ റോഡ് മാപ്പ് തയ്യാറാക്കാന്‍ സാമ്പത്തികകാര്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ധനകാര്യ മന്ത്രാലയം സെപ്റ്റംബറില്‍ ഒരു പ്രവര്‍ത്തന ഗ്രൂപ്പ് രൂപീകരിച്ചു. 2019-20 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 100 ലക്ഷം കോടിയുടെ അടിസ്ഥാന പദ്ധതി തയ്യാറാക്കുകയാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. 100 കോടി രൂപയ്ക്ക് മുകളില്‍ ചിലവ് വരുന്ന ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് പ്രോജക്ടുകള്‍ പ്രവര്‍ത്തന ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ വിപണിയില്‍ ലിക്വിഡ് പണം നിലനിര്‍ത്താന്‍ സ്വീകരിച്ച നടപടികളും ധനമന്ത്രി പട്ടികപ്പെടുത്തി.
ജിഡിപി വളര്‍ച്ചാ നിരക്കിനെക്കുറിച്ച് സംസാരിച്ച മന്ത്രി ഭാവിയിലെ കണക്കുകള്‍ മെച്ചപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനമായി കുറഞ്ഞിരുന്നു. ഒക്ടോബറില്‍ പൊതുമേഖല ബാങ്കുകള്‍ ലോണ്‍മേള വഴി വിതരണം ചെയ്തത് 2.5 ലക്ഷം കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications