കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; മുൻ മുഖ്യമന്ത്രി ഉൾപ്പെടെ മേഘാലയയിലെ 12 എംഎൽഎമാർ തൃണമൂൽ കോൺഗ്രസിലേക്ക്
ദില്ലി; ദേശീയ കോൺഗ്രസ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കി മേഘാലയിലെ 12 എം എൽ എമാർ പാർട്ടി വിട്ടു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലാണ് നേതാക്കൾ ചേർന്നത്. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെയുള്ളവരാണ് തൃണമൂലിലേക്ക് ചേക്കേറിയിരിക്കുന്നത്. കോൺഗ്രസ് എം എൽ എമാർ കൂറുമാറുന്നതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷി ഇനി തൃണമൂൽ കോൺഗ്രസാവും.

ഇന്ന് ഷില്ലോങിൽ മുകുൾ സാങ്മ വാർത്താ സമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.60 അംഗ നിയമസഭയിൽ കോൺഗ്രസിന് 18 എം എൽ എമാരാണ് ഉണ്ടായിരുന്നത്. എം എൽ എമാരുടെ കൂറുമാറ്റത്തോടെ ഒറ്റരാത്രികൊണ്ടാണ് തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായി മാറിയിരിക്കുന്നത്. എം എൽ എമാരുടെ കൂറുമാറ്റത്തിന് മുമ്പ് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളായ കീർത്തി ആസാദും മുൻ ഹരിയാന പി സി സി അധ്യക്ഷൻ അശോക് തൻവാറും പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു..

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുകുൾ സാങ്മ ഏറെ നാളുകളായി കോൺഗ്രസുമായി അതൃപ്തിയിലായിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു അസ്വാരസ്യങ്ങൾ രൂപപ്പെട്ടത്. പ്രതിപക്ഷ നേതാവ് പദവിക്കൊപ്പം സംസ്ഥാന പാർട്ടി അധ്യക്ഷ പദവിയും സാങ്മ സ്വപ്നം കണ്ടിരുന്നു. തനിക്ക് അല്ലേങ്കിൽ തന്റെ സഹോദരനെ അധ്യക്ഷനാക്കണമെന്നതായിരുന്നു സാങ്മയുടെ ആവശ്യം.

എന്നാൽ ഇത് അംഗീകരിക്കാൻ എ ഐ സിസി നേതൃത്വം തയ്യാറായിരുന്നില്ല.പകരം മറ്റൊരു നേതാവായ വിൻസെന്റ് എച്ച് പാലയെയാണ് പി സി സി അധ്യക്ഷനാക്കിയത്. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച സാങ്മ പാർട്ടിയുമായി അകലം പാലിച്ചിരുന്നു. പാർട്ടിയുടെ സുപ്രധാന ചടങ്ങുകളിൽ നിന്ന് പോലും അദ്ദേഹം വിട്ട് നിന്നിരുന്നു.ഇതോടെ സാങ്മ അദ്ദേഹത്തിന്റെ അനുയായികളായ എംഎൽഎമാർക്കൊപ്പം പാർട്ടി വിടുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തുടക്കത്തിൽ ബി ജെ പിയിലേക്ക് എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ പാർട്ടി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയ മമത മാനർജി നേതാക്കളെ തൃണമൂലിൽ എത്തിക്കാനുള്ള ചർച്ചകൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾ ഇതിനിടെ പുറത്തുവന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറായിരുന്നു കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയത്. എന്നാൽ പാർട്ടി വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ തള്ളി സാങ്ങ്മ തന്നെ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായ ഇപ്പോഴത്തെ നീക്കങ്ങൾ.

ബംഗാളില്‍ ബി ജെ പിയുമായുള്ള പോരാട്ടത്തില്‍ വിജയിച്ച മമത മറ്റ് സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ ഉള്ള ഒരുക്കത്തിലാണ്. ത്രിപുര,ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇതിനോടകം തന്നെ പ്രമുഖ നേതാക്കളെ ഉൾപ്പെടെ മമത പാർട്ടിയിൽ എത്തിച്ചിട്ടുണ്ട്. ഗോവയിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെയാണ് തൃണമൂലിൽ ചേർന്നത്. ഗോവയും മേഘാലയയും അസമും യുപിയും തന്റ അടുത്ത ലക്ഷ്യങ്ങളാണ് മമത പ്രഖ്യാപിച്ചിരുന്നു.മറ്റ് പാർട്ടികളിൽ നിന്ന് വരുന്ന നേതാക്കളെ സ്വീകരിക്കാൻ തങ്ങൾ തയ്യാറാണെന്നും തൃണമൂൽ വ്യക്തമാക്കിയിരുന്നു.

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ മമതയെ മുൻനിർത്തിയുള്ള പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കങ്ങൾ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. അതേസമയം പുതിയ നീക്കത്തോടെ തൃണമൂലും കോൺഗ്രസും തമ്മിലുള്ള ഉടക്ക് കൂടുതൽ രൂക്ഷമാകുമെന്ന കാര്യത്തിൽ തർക്കമില്ല.












Click it and Unblock the Notifications