17കാരിയെ ഏഴ് വര്‍ഷത്തോളം 'ഡിജിറ്റല്‍' പീഡനത്തിനിരയാക്കി; യുപിയില്‍ 81കാരന്‍ അറസ്റ്റില്‍
ലക്‌നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ ഏഴ് വര്‍ഷത്തിലേറെയായി 'ഡിജിറ്റല്‍' ബലാത്സംഗം ചെയ്തതിന് 81 കാരനായ സ്‌കെച്ച് ആര്‍ട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 17 വയസ്സുള്ള പെണ്‍കുട്ടിയെ ഡിജിറ്റല്‍ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയെന്ന് പോലീസ് വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
'ഡിജിറ്റല്‍ ബലാത്സംഗം' എന്ന പദത്തിന്റെ അര്‍ത്ഥം വിരലുകളോ കാല്‍വിരലുകളോ ഉപയോഗിച്ച് ഒരു സ്ത്രീയുമായോ പെണ്‍കുട്ടിയുമായോ നിര്‍ബന്ധിപ്പിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുത്തുന്നതിനെയാണ്. 2012 ഡിസംബര്‍ വരെ ഡിജിറ്റല്‍ ബലാത്സംഗം ബലാത്സംഗത്തിന്റെ പരിധിയില്‍ വന്നിരുന്നില്ല. എന്നാല്‍ നിര്‍ഭയ കൂട്ടബലാത്സംഗത്തിന് ശേഷം, ഇന്ത്യയില്‍ ഈ ഒരു ലൈംഗിക കുറ്റകൃത്യത്തെ 'ഡിജിറ്റല്‍ ബലാത്സംഗം' എന്ന പേരിട്ടു. ഇത് 'ബലാത്സംഗം' ആയി കണക്കാക്കുന്ന കുറ്റകൃത്യങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി.
പ്രതി തന്റെ സുഹൃത്തിന്റെ മകളെയാണ് ബലാത്സംഗത്തിനിരയാക്കിയത്. ആദ്യം പരാതി നല്‍കാന്‍ പെണ്‍കുട്ടി ഭയന്നെങ്കിലും പിന്നീട് പ്രതിയുടെ ലൈംഗികാതിക്രമങ്ങള്‍ വ്യക്തമാക്കുന്ന തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. താന്‍ നേരിട്ട ദുരനുഭവങ്ങളോട് ആദ്യം രക്ഷിതാവിനോടാണ് തുറന്നുപറഞ്ഞത്. പിന്നീട് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
കലാകാരനും അധ്യാപകനുമായ പ്രതിയെ ലോക്കല്‍ സെക്ടര്‍ 39 പോലീസ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 376 ( ബലാത്സംഗം ), 323 ( സ്വമേധയാ മുറിവേല്‍പ്പിക്കല്‍ ), 506 ( ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ ) എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇന്ത്യയില്‍ ഡിജിറ്റല്‍ ബലാത്സംഗം ആരോപിക്കപ്പെട്ടാല്‍, കുറ്റവാളികള്‍ക്കെതിരെ ഐ പി സി സെക്ഷന്‍ 376 ( ബലാത്സംഗം ) പ്രകാരമാണ് കേസെടുക്കുക. എന്നാല്‍ ഡിജിറ്റല്‍ ബലാത്സംഗക്കേസുകളിലെ ശിക്ഷാനിരക്ക് ഇപ്പോഴും രാജ്യത്ത് താരതമ്യേന കുറവാണ്. ബലാത്സംഗ നിയമം അനുസരിച്ച്, ഡിജിറ്റല്‍ ബലാത്സംഗത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഒരാള്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിക്കും.
ചില കേസുകളില്‍ തടവ് 10 വര്‍ഷം വരെ അല്ലെങ്കില്‍ ജീവപര്യന്തം വരെയാകാം. ഇത്തരം കേസുകളില്‍ 70 ശതമാനത്തോളം പേരും ഇരയുമായി അടുത്ത ബന്ധമുള്ളവരാണ്. ഇരകള്‍ സാധാരണയായി മുന്നോട്ട് വരാത്തതിനാല്‍ വളരെ കുറച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാനുള്ള കാരണവും ഇതാണ്.
Recommended Video