ദുരിതം വിതച്ച് നിവാർ ചുഴലിക്കാറ്റ്, ചെന്നൈയിലും പുതുച്ചേരിയിലും കനത്ത കാറ്റും മഴയും, രണ്ട് മരണം
ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ്. രാത്രി 11.30തോടെ തീരം തൊട്ട നിവാര്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെ വേഗതയിലാണ് വീശുന്നത്. വരും മണിക്കൂറുകളില്‍ കാറ്റിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 5 മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റ് കൊടുങ്കാറ്റായി മാറും. തമിഴ്‌നാട്ടില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. വ്യാപക നാശനഷ്ടമാണ് കാറ്റിലും മഴയിലും തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായിരിക്കുന്നത്.
Recommended Video
കടലൂരില്‍ നിന്ന് തെക്കുകിഴക്കുളള കോട്ടക്കുപ്പം ഗ്രാമത്തിലാണ് നിവാര്‍ ചുഴലിക്കാറ്റ് കരതൊട്ടത്. കടലൂരില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വേദാരണ്യത്തും വില്ലുപുരത്തും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാറ്റില്‍ വൈദ്യുതി പോസ്റ്റ് വീണാണ് വേദാരണ്യത്ത് ഒരാള്‍ മരണപ്പെട്ടത്. കനത്ത മഴയില്‍ വീട് തകര്‍ന്ന് വില്ലുപുരത്ത് ഒരാള്‍ മരിച്ചു.

പലയിടത്തും മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ചൈന്നെയില്‍ വൈദ്യുതി വിതരണം നിലച്ചു. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. ചെമ്പരപ്പാക്കം തടാകം നിറഞ്ഞ് ഒഴുകുന്നതാണ് ചെന്നൈയില്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നത്. പുതുച്ചേരിയിലും തമിഴ്‌നാടിന്റെ തീരമേഖലയിലും മഴ നിര്‍ത്താതെ പെയ്യുകയാണ്. ലക്ഷക്കണക്കിന് ആളുകളെ ഇതിനകം ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഇത് ദുരന്തത്തിന്റെ ആഘാതം കുറച്ചു.
ചെന്നൈയില്‍ പ്രധാനപ്പെട്ട റോഡുകള്‍ എല്ലാം അടച്ചിരിക്കുകയാണ്. മറീന ബീച്ച്, പട്ടിനംമ്പാക്കം, കാശിമേട് ഹാര്‍ബര്‍, ബസന്ത് നഗര്‍ ബീച്ച്, തിരുവാണ്‍മിയൂര്‍ എന്നിവിടങ്ങളിലേക്കുളള റോഡുകള്‍ അടച്ചതായി അധികൃതര്‍ അറിയിച്ചു. 12 വിമാന സര്‍വ്വീസുകള്‍ അടിയന്തരമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ചെന്നൈയില്‍ നിന്നും തിരിച്ചുമുളള വിമാന സര്‍വ്വീസുകള്‍ ആണ് തടസ്സപ്പെട്ടിരിക്കുന്നത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. മാത്രമല്ല ചെന്നൈയില്‍ നിന്നുളള 27 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ആളുകള്‍ വീടുകള്‍ക്കുളളില്‍ തന്നെ കഴിയണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി അഭ്യര്‍ത്ഥിച്ചു. നാലായിരത്തോളം അപകടകരമായ പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പ്രദേശിക ഭരണകൂടങ്ങളോട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശിച്ചുണ്ട് എന്നും എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.












Click it and Unblock the Notifications