രാജ്യത്ത് പുതിയതായി 2,568 പേർക്ക് കൂടി കോവിഡ്; ഡൽഹിയിൽ ആശങ്ക തുടരുന്നു
ഡൽഹി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,568 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ 18.7% കുറവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 4,30,84,913 ആയി. നിലവിൽ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 19,137 ആണ്. 20 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,23,889 ആയും ഉയർന്നു.
ഡൽഹിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,076 പേർക്കാണ് ഇവിടെ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഹരിയാനയിൽ 439 പേർക്കും കേരളത്തിൽ 250 പേർക്കും ഉത്തർ പ്രദേശിൽ 193 പേർക്കും കർണാടകയിൽ 111 പേർക്കും കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഈ സംസ്ഥാനങ്ങൾ തന്നെയാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങൾ. പുതിയ കേസുകളിൽ 80.58% ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 41.9% പുതിയ കേസുകളും ഡൽഹിയിൽ നിന്നാണ്.
രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക് ഇപ്പോൾ 98.74% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,911 രോഗികൾ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്തുടനീളമുള്ള മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 4,25,41,887 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ മൊത്തം 16,23,795 ഡോസ് വാക്സിനുകൾ നൽകി. ഇതോടെ ആകെ നൽകിയ ഡോസുകളുടെ എണ്ണം 1,89,41,68,295 ആയി. 2,95,588 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. പുതിയതായി റിപ്പോർട്ട് ചെയ്ത 20 മരണത്തിൽ 15 മരണങ്ങളും കേരളത്തിൽ നിന്നാണ്. പഞ്ചാബിൽ നിന്ന് മൂന്നും മഹാരാഷ്ട്ര, മിസോറാം എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
'ദിലീപ് ബലാത്സംഗം ചെയ്തിട്ടില്ല, ക്വട്ടേഷൻ കൊടുത്ത കേസാണ്..പക്ഷേ ബിനീഷ് കോടിയേരി';മഹേഷ്
അതേ സമയം ഇന്ത്യയിലെ കോവിഡ് കേസുകളിൽ നിലവിലുള്ള വർധനവിനെ നാലാംതരം ഗമായി കാണാനാവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) കഴിഞ്ഞ ദിവസം അറിയിച്ചു. "ജില്ലാ തലങ്ങളിൽ കോവിഡ് കണക്കുകളിൽ ചില കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതിനെ നിലവിലെ അവസ്ഥയിൽ നിന്നുള്ള ഒരു വ്യതിയാനമായേ കണക്കാക്കാനാവൂ. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മാത്രമായി ഈ വ്യതിയാനം ഒതുങ്ങി നിൽക്കുന്നു" എന്ന് ഐ.സി.എം.ആർ അഡീഷണൽ ഡയറക്ടർ ജനറൽ സമിരൻ പാണ്ഡ പറഞ്ഞു.