ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ; മേജറും കേണലുമടക്കം 5 സൈനികർക്ക് വീരമൃത്യു
ശ്രീനഗർ; ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലും മേജറും ഉൾപ്പെടെ 5 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. വടക്കൻ കാശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര ഗ്രാമത്തിലെ ചഞ്ച്മുള്ള മേഖലയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. രണ്ട് സൈനികരും ഒരു കാശ്മീർ പോലീസ് ഉദ്യോഗസ്ഥനുമാണ് മരിച്ചത്. രണ്ട് ഭീകരരേയും ഏറ്റുമുട്ടലിൽ വധിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് സൈന്യവും പൊലീസും സംയുക്ത ഓപ്പറേഷൻ നടത്തിയത്. പ്രദേശത്തെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനയെത്തുടർന്ന് രാജ്‌വാറിലെ വനത്തിൽ സൈന്യം പരിശോധന നടത്തുകയയാിരുന്നു. തുടർന്ന് തീവ്രവാദികൾ സമീപത്തെ വീടിനുള്ളിൽ ഒളിക്കുകയും വീട്ടുകാരെ ബന്ദികളാക്കുകയും ചെയ്തു.
ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥർ. നാല് തീവ്രവാദികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് ഭീകരരുമായി 21 രാഷ്ട്രീയ റൈഫിൾസ് സംഘം ഏറ്റുമുട്ടി.കേണൽ അശുതോഷ് ശർമ്മ, മേജൻ അനൂജ്, ലാൻസ് നായിക്, പോലീസ് ഉദ്യോഗസ്ഥനായ ഷക്കീൽ ഖാസി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.വീരമൃത്യു വരിച്ച 21 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസറായ കേണൽ അശുതോഷ് ശർമ നിരവധി ഭീകരവിരുദ്ധ ഓപറേഷനുകളുടെ ഭാഗമായിട്ടുള്ള ഓഫീസറാണ്.