ഉത്തർപ്രദേശിൽ എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ആശുപത്രി ഉടമ ശസ്ത്രക്രിയ ചെയ്തു; ദൃശ്യങ്ങൾ വൈറൽ
ലക്നൗ: ഉത്തർ പ്രദേശിൽ എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ആശുപത്രി ഉടമ രോഗികളെ ശസ്ത്രക്രിയ ചെയ്തു. ഷാംലിയിലെ ആര്യൻ ആശുപത്രിയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നർവേദ് സിങ് രോഗികളെ ശസ്ത്രക്രിയ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇതേ ആശുപത്രിയിലെ വനിതാ കമ്പോണ്ടർ രോഗികൾക്ക് അനസ്തേഷ്യ നൽകുന്നതിന്റെ ദൃശ്യങ്ങളും മുൻപ് പ്രചരിച്ചിരുന്നു.
ചികിത്സാപിഴവുകളുടെ പേരിൽ മൂന്ന് തവണ ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ രാഷ്ട്രിയ സ്വാധീനം ഉപയോഗിച്ച് നർവേദ് സിങ് കേസ് ഒതുക്കി തീർക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുപതിൽ അധികം രോഗികൾ ചികിത്സാപിഴവ് മൂലം ഇവിടെ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഷാംലിയിലെ ചീഫ് മെഡിക്കൽ ഓഫീസറുടെ ഓഫീസിലേക്ക് അജ്ഞാതനായ ആരോ അയച്ച നൽകിയ സിഡിയിൽ നിന്നുമാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. നർവേദ് സിങ് ശസ്ത്രക്രിയ നടത്തുന്നതും വനിതാ കമ്പോണ്ടർ അനസ്തേഷ്യ നൽകുന്നതുമായ ദൃശ്യങ്ങളാണ് സിഡിയിൽ ഉണ്ടായിരുന്നത്. ആശുപത്രിക്കെതിരെ നിരവധി പേർ മുൻപും പരാതി നൽകിയിരുന്നതായി ചീഫ് മെഡിക്കൽ ഓഫീസർ അശോക് കുമാർ പറഞ്ഞു.
In a viral video it can be seen there are people present in operation theater, who are not authorised to be there & a nurse can also be seen giving anesthesia to the patient: Ashok Kumar Handa, ACMO Shamli on class 8th pass owner of Aryan hospital seen operating on a patient pic.twitter.com/vFqpBu9Vj9
— ANI UP (@ANINewsUP) July 4, 2018
സംഭവം വിവാദമായതോടെ മെഡിക്കൽ സംഘം ആശുപത്രിയിൽ പരിശോധന നടത്താനായി എത്തിയെങ്കിലും ബിജെപി നേതാവ് പവൻ തരാർ ഇടപെട്ട് അന്വേഷണം തടസ്സപ്പെടുത്തിയെന്ന് ആരോപണം ഉണ്ട്. ആശുപത്രി അധികൃതർ മെഡിക്കൽ സംഘം ഓപ്പറേഷൻ തിയേറ്ററിലേക്ക് പ്രവേശിക്കുന്നതും തടഞ്ഞിരുന്നു. വീഡിയോയിലുള്ള കാര്യങ്ങൾ സത്യമാണെന്ന് തെളിഞ്ഞാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.