രാജ്യത്ത് പുതിയതായി 9,923 പേർക്ക് കോവിഡ്; ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ നിന്ന്
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,923 പേർക്ക് പുതിയതായി കോവിഡ് ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ കേസുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്നത്തെ കണക്കുകൾ ആശ്വാസം നൽകുന്നവയാണ്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,33,19,396 ആയി ഉയർന്നു. 79,313 കേസുകൾ ആണ് ഇപ്പോൾ സജീവമായി നിൽക്കുന്നത്. 17 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,890 ആയി ഉയർന്നു.
24 മണിക്കൂറിനുള്ളിൽ 2,613 കേസുകളുടെ വർദ്ധനവാണ് സജീവമായ കേസുകളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ മൊത്തം അണുബാധയുടെ 0.18 ശതമാനം സജീവമായ കേസുകളാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനവും രേഖപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,293 രോഗികൾ ആണ് സുഖം പ്രാപിച്ചത്. ഇതോടെ രാജ്യത്തുടനീളം സുഖം പ്രാപിച്ചവരുടെ എണ്ണം 4,27,15,193 ആയി ഉയർന്നു. ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.61 ശതമാനമാണ്. രാജ്യത്തെ മരണ നിരക്ക് ആകട്ടെ 1.21 ശതമാനവും.
രാജ്യവ്യാപകമായി വാക്സിൻ ഡ്രൈവിന് കീഴിൽ ഇതുവരെ 196.32 കോടി വാക്സിൻ ഡോസുകൾ രാജ്യത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്താകെ 3,88,641 സാമ്പിളുകൾ പരിശോധിച്ചു. അതേ സമയം കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2,786 രോ ഗികൾ. 2,354 കേസുകളുമായി മഹാരാഷ്ട്ര, 1,060 കേസുകളുള്ള ഡൽഹി, 686 കേസുകളുള്ള തമിഴ്‌നാട്, 684 കേസുകളുള്ള ഹരിയാന എന്നിവയാണ് കൂടുതൽ രോ ഗികളുള്ള മറ്റ് സംസ്ഥാനങ്ങൾ. പുതിയ കേസുകളിൽ 76.28 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. അതിൽ തന്നെ 28.08 ശതമാനം കേസുകളും കേരളത്തിൽ നിന്നാണ്.
എന്തോ കാര്യമായി വായിക്കുന്നുണ്ട്, അല്ലേ ഋതു; എന്തായാലും സാരി പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍
റിപ്പോർട്ട് ചെയ്ത പുതിയ മരണങ്ങളിൽ ആറെണ്ണം ഡൽഹിയിൽ നിന്നും അഞ്ചെണ്ണം കേരളത്തിൽ നിന്നും ആണ്. മഹാരാഷ്ട്രയിൽ നിന്ന് രണ്ട്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഒന്ന് എന്നിങ്ങനെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ് 1,47,888 മരണങ്ങൾ. പിന്നാലെ കേരളം 69,889, കർണാടക 40,113, തമിഴ്നാട് 38,026, ഡൽഹി 26,238, ഉത്തർപ്രദേശ് 23,527, പശ്ചിമ ബംഗാൾ 21,209 എന്നിങ്ങനെയാണ് ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്ന മരണങ്ങൾ. മരണങ്ങളിൽ 70 ശതമാനത്തിലേറെയും കൊമോർബിഡിറ്റികൾ മൂലമാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.
Recommended Video