നീതി നിഷേധത്തിന്റെ തുടർച്ച, വനിതാ പ്രാതിനിധ്യം വീണ്ടും എങ്ങനെ തടയപ്പെട്ടു?
ഇന്ത്യൻ സ്ത്രീകൾ തലമുറകളായി കാത്തിരുന്ന പ്രാതിനിധ്യം യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു നിർണ്ണായക ചരിത്രമുഹൂർത്തമായി ഈ രാത്രി മാറേണ്ടതായിരുന്നു. എന്നാൽ, അധികാരം പങ്കുവെക്കേണ്ടി വരുമ്പോൾ സ്ത്രീകളുടെ ഉന്നമനം ആര് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, ആര് മടിച്ച് നിൽക്കുന്നു എന്ന് തുറന്നുകാട്ടുന്ന ഒരവസരമായി അത് മാറി. ഏപ്രിൽ 17ന് ലോക്‌സഭയിൽ അവതരിപ്പിച്ച ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ പാസാക്കാൻ കഴിയാതെ വന്നതോടെ ഈ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
2029 മുതൽ ലോക്‌സഭാ സീറ്റുകൾ വികസിപ്പിക്കാനും അതിൽ മൂന്നിലൊന്ന് സ്ത്രീകൾക്കായി സംവരണം ചെയ്യാനും ലക്ഷ്യമിട്ട ഈ ബിൽ, ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടു. ഇതോടെ, ഇതുമായി ബന്ധപ്പെട്ട മണ്ഡലപുനർനിർണ്ണയ ബില്ലുകൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായി. അന്ന് രാത്രി വൈകിയും ലോക്‌സഭയിൽ ഈ ഭരണഘടനാ ഭേദഗതി ബില്ലിനൊപ്പം 2026-ലെ മണ്ഡലപുനർനിർണ്ണയ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട നിയമ ഭേദഗതി ബിൽ 2026 എന്നിവ ചർച്ചക്കെടുത്തിരുന്നു.
ഈ നിർദ്ദേശങ്ങൾ രൂപകൽപ്പനയിലും ഉദ്ദേശ്യത്തിലും വ്യക്തമായിരുന്നു. ഇത് ലോക്‌സഭയിലെ സീറ്റുകൾ 543ൽ നിന്ന് 815 ആയി വർദ്ധിപ്പിക്കാനും 2011ലെ സെൻസസ് പ്രകാരം മണ്ഡലങ്ങൾ പുനർരൂപകൽപ്പന ചെയ്യാനും 2029 മുതൽ നിലവിലുള്ള എംപിമാരെ നീക്കം ചെയ്യാതെ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നടപ്പിലാക്കാനും ലക്ഷ്യമിട്ടു. പതിറ്റാണ്ടുകളായി തടസ്സമായി നിന്ന എല്ലാ ന്യായീകരണങ്ങൾക്കും പരിഹാരം കാണുന്ന ഒരു നിർദ്ദേശമായിരുന്നു ഇത്. കൂടുതൽ സീറ്റുകൾ അർത്ഥമാക്കുന്നത് കൂടുതൽ ഉൾക്കൊള്ളലാണ്.
നിലവിലുള്ള പ്രതിനിധികളെ പുറത്താക്കാതെ തന്നെ സ്ത്രീകൾക്ക് പാർലമെന്റിൽ പ്രവേശനം ഉറപ്പാക്കുക എന്നതായിരുന്നു ഇതിന്റെ യുക്തി. എന്നിട്ടും വോട്ടെടുപ്പ് പൂർത്തിയായപ്പോൾ, യഥാർത്ഥ ഭിന്നതകൾ വ്യക്തമായി. 298 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു, 230 പേർ എതിർത്തു. കേവല ഭൂരിപക്ഷം ലഭിച്ചെങ്കിലും, ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (528 അംഗങ്ങൾ സന്നിഹിതരായിരുന്നെങ്കിൽ ഏകദേശം 352 വോട്ട്) നേടുന്നതിൽ ബിൽ പരാജയപ്പെട്ടു. ഇതോടെ ഭേദഗതി പരാജയപ്പെടുകയും സംബന്ധപ്പെട്ട രണ്ട് ബില്ലുകൾ സർക്കാർ പിൻവലിക്കുകയും ചെയ്തു. ഒരു ചരിത്രപരമായ നാഴികക്കല്ലാവേണ്ടിയിരുന്നത് മറ്റൊരു നിരാശയായി മാറി.

ഈ പരാജയം ഒറ്റപ്പെട്ട ഒന്നായിരുന്നില്ല. ഇത് ദീർഘകാലമായി അസ്വസ്ഥമാക്കുന്ന ഒരു രാഷ്ട്രീയ രീതിയുടെ ഭാഗമാണ്. വനിതാ സംവരണ ബിൽ ആദ്യമായി അവതരിപ്പിച്ചത് 1996ൽ എച്ച്.ഡി. ദേവഗൗഡ സർക്കാരിന്റെ കാലത്തായിരുന്നു. അത് ഒരു പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു, റിപ്പോർട്ട് വന്നു, പിന്നീട് സർക്കാർ നിലംപതിച്ചു, ബില്ലും ഇല്ലാതായി. അന്ന് കണ്ട ഈ കാലതാമസത്തിന്റെ മാതൃക കോൺഗ്രസും അതിന്റെ സഖ്യകക്ഷികളും അടുത്ത പതിനെട്ട് വർഷവും പിന്തുടർന്നു.
1998നും 2003നും ഇടയിൽ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഈ ബിൽ പാസാക്കാൻ നാല് ശ്രമങ്ങൾ നടത്തി. ഓരോ തവണയും പ്രതിരോധം ബിജെപിയിൽ നിന്നായിരുന്നില്ല, കോൺഗ്രസ്സുമായി ഇന്ന് ചേർന്ന് നിൽക്കുന്ന പാർട്ടികളിൽ നിന്നായിരുന്നു. സമാജ്‌വാദി പാർട്ടി നടപടികൾ തടസ്സപ്പെടുത്തി. റബ്റി ദേവിയുടെ നേതൃത്വത്തിലുള്ള ആർജെഡി അതേ വാദവുമായി ആവർത്തിച്ച് എതിർത്തു: "പിന്നോക്ക വിഭാഗക്കാർക്ക് ആദ്യം സംവരണം; സ്ത്രീകൾക്ക് കാത്തിരിക്കാം."
1998ൽ ആർജെഡി എംപി സുരേന്ദ്ര പ്രകാശ് യാദവ് പാർലമെന്റിൽ വെച്ച് വനിതാ സംവരണ ബിൽ തട്ടിയെടുത്ത് കീറിയപ്പോളാണ് സ്ഥിതി കൂടുതൽ മോശമായത്. ഇതൊരു ജനാധിപത്യപരമായ പ്രതിഷേധം ആയിരുന്നില്ല, മറിച്ച് സ്ത്രീ പ്രാതിനിധ്യത്തോടുള്ള തികഞ്ഞ അവഹേളനമായിരുന്നു. അതിനുശേഷമുള്ള വർഷങ്ങളിൽ ഈ മാതൃക കൂടുതൽ ശക്തിപ്പെട്ടു. പിന്നീട് 2004 മുതൽ 2014 വരെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അധികാരത്തിലെത്തി. ബിൽ പാസാക്കാൻ ആവശ്യമായ അംഗബലവും അധികാരവും അവർക്കുണ്ടായിരുന്ന സമയമായിരുന്നു അത്.
2010ൽ രാജ്യസഭയിൽ വനിതാ സംവരണ ബിൽ ആഘോഷാരവങ്ങൾക്കിടയിലും പ്രതിബദ്ധതയുടെ വാദങ്ങൾക്കിടയിലും പാസാക്കിയെങ്കിലും, അതൊരു ചരിത്രപരമായ ചുവടുവെപ്പായും ദീർഘകാലത്തെ കാത്തിരിപ്പ് അവസാനിക്കുന്നതിന്റെ സൂചനയായും ചിത്രീകരിക്കപ്പെട്ടു. എന്നാൽ പിന്നാലെ സംഭവിച്ചതാണ് യഥാർത്ഥ സത്യം. നാല് വർഷത്തിനിടെ ഒരു തവണ പോലും ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കപ്പെട്ടില്ല. അംഗബലം ലഭ്യമായിരുന്നിട്ടും അവസരം ഉണ്ടായിരുന്നിട്ടും രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാതിരുന്നു.
പിന്നീട് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ ചൂണ്ടിക്കാട്ടിയത് പോലെ, സഖ്യകക്ഷികളുടെ സമ്മർദ്ദങ്ങൾക്കാണ് അന്ന് മുൻഗണന ലഭിച്ചത്. സ്ത്രീ ശാക്തീകരണത്തിന് മുകളിൽ അധികാരത്തെ പ്രതിഷ്ഠിച്ചു. 2010ലെ ചർച്ചയ്ക്കിടെ, കോൺഗ്രസ്സിന്റെ പ്രധാന സഖ്യകക്ഷിയായിരുന്ന മുലായം സിംഗ് യാദവ് വനിതാ എംപിമാർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും എതിർപ്പുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. അംഗബലമുണ്ടായിട്ടും കോൺഗ്രസ് അന്ന് മൗനം പാലിക്കാൻ തിരഞ്ഞെടുത്തു. അത് യാദൃശ്ചികമായിരുന്നില്ല, ബോധപൂർവമായ ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു.
ഇന്നും ഈ വൈരുദ്ധ്യം പ്രകടമാണ്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന അതേ കോൺഗ്രസ്സിന്റെ ചരിത്രം തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. ഷാ ബാനു കേസ് അവരുടെ പ്രധാന പരാജയങ്ങളിലൊന്നായി നിലകൊള്ളുന്നു. വിവാഹമോചിതയായ ഒരു മുസ്‌ലിം സ്ത്രീക്ക് ജീവനാംശം അനുവദിച്ച സുപ്രീം കോടതി വിധി യാഥാസ്ഥിതിക ശബ്ദങ്ങളുടെ സമ്മർദ്ദത്താൽ അട്ടിമറിക്കപ്പെട്ടു. രാജീവ് ഗാന്ധിയുടെ സർക്കാർ നീതിയെക്കാൾ പ്രീണനം തിരഞ്ഞെടുത്തതോടെ മുസ്‌ലിം സ്ത്രീകൾക്ക് പിന്തുണയില്ലാതായി.
നരേന്ദ്ര മോദി സർക്കാർ മുത്തലാഖ് നിരോധിച്ചുകൊണ്ട് അസംഖ്യം സ്ത്രീകൾക്ക് അഭിമാനം തിരികെ നൽകിയപ്പോഴാണ് പതിറ്റാണ്ടുകൾക്ക് ശേഷം ആ അനീതിക്ക് പരിഹാരമായത്. എന്നിട്ടും ഇന്ന്, ഇതേ രാഷ്ട്രീയ പാർട്ടികൾ ശാക്തീകരണമെന്ന ആശയത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിക്കുന്നു. ഏപ്രിൽ 17ലെ സംഭവങ്ങൾ ഈ മാതൃകയെ വീണ്ടും ഊട്ടിയുറപ്പിച്ചു. വർഷങ്ങളായി ബില്ലിനെ തടസ്സപ്പെടുത്തിയ എല്ലാ എതിർപ്പുകളെയും സർക്കാർ പരിഗണനയിലെടുത്തു. ഒരു എംപിക്കും സീറ്റ് നഷ്ടപ്പെടില്ല, പ്രാതിനിധ്യം വിപുലീകരിക്കും, സ്ത്രീകൾക്ക് ഒടുവിൽ നിയമനിർമ്മാണത്തിൽ കാര്യമായ പങ്കാളിത്തം ലഭിക്കും.
എന്നിരുന്നാലും മണ്ഡലപുനർനിർണ്ണയത്തെക്കുറിച്ചുള്ള ആശങ്കകളുടെയും പ്രാദേശിക സന്തുലിതാവസ്ഥയെക്കുറിച്ചുള്ള വാദങ്ങളുടെയും രൂപത്തിൽ എതിർപ്പ് വീണ്ടും ഉയർന്നുവന്നു. പ്രശ്നം ഒരു ദേശീയ ലക്ഷ്യത്തിൽ നിന്നും വടക്ക്-തെക്ക് സംവാദമാക്കി മാറ്റി. പാർലമെന്റിനെ ഒന്നിപ്പിക്കേണ്ടിയിരുന്ന ഒരു വിഷയത്തെ ഇത് ഭിന്നിപ്പിച്ചു. ഇതിന്റെ കാതൽ ആഴത്തിലുള്ള ഒരു അസ്വസ്ഥതയെയാണ് പ്രതിഫലിപ്പിക്കുന്നത്; പ്രക്രിയയോടായിരുന്നില്ല, മറിച്ച് ഫലത്തോടായിരുന്നു അത്.
നിയമനിർമ്മാണ സഭകളിൽ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് ലഭിക്കുന്നത് പതിറ്റാണ്ടുകളായി സ്ഥാപിക്കപ്പെട്ട രാഷ്ട്രീയ സമവാക്യങ്ങളെ വെല്ലുവിളിക്കുകയും അധികാരം പുനർവിതരണം ചെയ്യുകയും ചെയ്യും. അവിടെയാണ് താൽപര്യക്കുറവ് നിലനിൽക്കുന്നത്. താഴേത്തട്ടിൽ, സംവരണം വളരെക്കാലമായി സ്വീകാര്യമാണ്. ഇന്ത്യയിലുടനീളം സ്ത്രീകൾ ഇതിനകം നേതൃത്വം നൽകുന്നുണ്ട്. ഇരുപതിലധികം സംസ്ഥാനങ്ങളിൽ, പഞ്ചായത്ത് സീറ്റുകളിൽ ഏകദേശം പകുതിയോളം സ്ത്രീകൾ കൈകാര്യം ചെയ്യുന്നു.
ഏകദേശം 275 വനിതകൾ ജില്ലാ പഞ്ചായത്തുകളുടെ തലവന്മാരായി പ്രവർത്തിക്കുന്നു, മുതിർന്ന മന്ത്രിമാരുടേതിന് തുല്യമായ ഉത്തരവാദിത്തങ്ങളും ബഡ്ജറ്റുകളും കൈകാര്യം ചെയ്യുന്നു. ആയിരക്കണക്കിന് പേർ ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗര തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വം വഹിക്കുന്നു, അവരുടെ കഴിവ് എല്ലാ ദിവസവും തെളിയിക്കുന്നു. രാഷ്ട്രീയ അധികാരത്തിന്റെ കാതലിന് ഭീഷണിയാകാത്തതുകൊണ്ട് ഈ സ്വീകാര്യത എളുപ്പത്തിൽ സംഭവിച്ചു. എന്നാൽ യഥാർത്ഥ അധികാരം നിലനിൽക്കുന്ന നിയമനിർമ്മാണ തലത്തിൽ പ്രതിരോധം പ്രകടമാകുന്നു.
വനിതാ സംവരണം മണ്ഡലപുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നത് രാഷ്ട്രീയ സന്തുലിതാവസ്ഥയെ മാറ്റുകയും നടപ്പാക്കൽ വൈകിപ്പിക്കുകയും ചെയ്യുമെന്ന് പ്രതിപക്ഷം വാദിച്ചു. അധിക ഉപാധികൾ ഉന്നയിക്കപ്പെട്ടു, ഇത് പിന്തുണ ലഭിച്ച ശേഷം കാലതാമസം വരുത്തുന്ന പതിവ് മാതൃകയുടെ തുടർച്ചയായി. അതേസമയം, കഴിഞ്ഞ ദശകത്തിൽ സ്ത്രീകളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്.
2014ന് മുമ്പ്, ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് അടിസ്ഥാനപരമായ അന്തസ്സ് പോലും ഇല്ലാതിരുന്നു. ശുചിമുറികൾ, ശുദ്ധമായ പാചകവാതകം, ഭവന സുരക്ഷ, സാമ്പത്തിക ഭദ്രത എന്നിവ മിക്ക സ്ത്രീകൾക്കും അന്യമായിരുന്നു. കഴിഞ്ഞ 10-12 വർഷങ്ങളിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇത് വലിയ തോതിൽ മാറി. ശുചിത്വം, ഉജ്ജ്വല ഗ്യാസ് കണക്ഷനുകൾ, വീട്, ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക സ്ഥിരത എന്നിവ രാജ്യമൊട്ടാകെ വ്യാപകമായി. ഇത് സാമൂഹിക ശാക്തീകരണത്തിൽ നിന്ന് രാഷ്ട്രീയ ശാക്തീകരണത്തിലേക്കും വീട്ടിലെ അന്തസ്സിൽ നിന്ന് പാർലമെന്റിലെ തീരുമാനമെടുക്കുന്നതിലേക്കും മാറാനുള്ള അടുത്ത ഘട്ടമായിരുന്നു. എന്നാൽ ആ ചുവടുവെപ്പ് വീണ്ടും തടയപ്പെട്ടു.
ഇതൊരു ബില്ലിന്റെ പരാജയം മാത്രമല്ല. ശാക്തീകരണം അംഗീകരിക്കപ്പെടുമ്പോഴും അധികാരം പങ്കുവെക്കാൻ വിസമ്മതിക്കുന്ന ഒരു രാഷ്ട്രീയ മാതൃകയുടെ തുടർച്ചയാണിത്.
നിങ്ങളുടെ മുത്തശ്ശി ഇതിനായി കാത്തിരുന്നു.
നിങ്ങളുടെ അമ്മ ഇത് ആഗ്രഹിച്ചു.
നിങ്ങളുടെ പെൺമക്കൾ ഇപ്പോഴും കാത്തിരിക്കുന്നു.
എന്നിട്ടും ഇത് കഥയുടെ അവസാനമല്ല. ഇന്ത്യയിലെ സ്ത്രീകൾ ഇനി അനുവാദത്തിനായി കാത്തിരിക്കുന്നില്ല. അവർ ഇതിനകം ഭരണത്തിലും, സമ്പദ്‌വ്യവസ്ഥയിലും, സമൂഹത്തിലുടനീളവും മുന്നിൽ നിൽക്കുന്നു.
ഉദ്ദേശ്യവും തടസ്സപ്പെടുത്തലും തമ്മിലുള്ള, അധികാരം പങ്കുവെക്കാൻ തയ്യാറുള്ളവരും അത് വൈകിപ്പിക്കാൻ ദൃഢനിശ്ചയമുള്ളവരും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന ഇടങ്ങളിൽ സ്ത്രീകൾക്ക് അർഹമായ സ്ഥാനം നൽകാൻ സമയമായപ്പോൾ, ഒരു വിഭാഗം മുന്നോട്ട് വന്നപ്പോൾ മറ്റുള്ളവർ പിന്നോട്ട് മാറി. ഇത് ഇന്ത്യയിലെ സ്ത്രീകൾ കണ്ടു, അവർ ഇത് ഓർക്കും. കാരണം ഇതൊരു അവസാനമല്ല, ഒരു ഇടവേള മാത്രം. ഈ നിമിഷം തിരികെ വരുമ്പോൾ, അത് പാർലമെന്റിലെ വെറും അംഗസംഖ്യയെ ആശ്രയിച്ചായിരിക്കില്ല, മറിച്ച് ഇനി കാത്തിരിക്കാൻ തയ്യാറല്ലാത്ത കോടിക്കണക്കിന് സ്ത്രീകളുടെ ശബ്ദത്തെ ആശ്രയിച്ചായിരിക്കും.












Click it and Unblock the Notifications