മഹാരാഷ്ട്ര തര്‍ക്കം; ആദിത്യ താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ശിവസേന നേതാവ്
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിലെ അധികാര തര്‍ക്കത്തിനിടെ ആദിത്യ താക്കറെ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന അവകാശവാദവുമായി ശിവസേന നേതാവ്. താക്കറെയുടെ വിശ്വസ്തനായ രാഹുല്‍ കെ കനാലാണ് മഹാരാഷ്ട്രയില്‍ ശിവസേന തന്നെ മുഖ്യമന്ത്രി പദം അലങ്കരിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.
ഈ വാക്കുകള്‍ സഫലമാകട്ടെ. ശിവാജി പാര്‍ക്കില്‍ ആയിരങ്ങളെ സാക്ഷിയാക്കി ആദിത്യ താക്കറെ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ കാത്തിരിക്കുകയാണ്, രാഹുല്‍ ട്വീറ്റ് ചെയ്തു. ബാല്‍ താക്കറെയ്ക്കൊപ്പമുള്ള ആദിത്യ താക്കറെയുടെ ചിത്രവും രാഹുല്‍ പങ്കുവെച്ചു. 'ഞാന്‍, ബാല്‍ താക്കറെയുടെ കൊച്ചുമകന്‍, ഇതിനാല്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നുവെന്ന വാചകങ്ങള്‍ ഒരു ദിവസം ശിവാജി പാര്‍ക്കില്‍ ഉയരും, രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.
29 കാരാനയ ആദിത്യ താക്കറെ വൊര്‍ളി മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. എന്‍സിപിയുടെ സുരേഷ് മെയിനെ 67,000 വോട്ടുകള്‍ക്കായിരുന്നു ആദിത്യ പരാജയപ്പെടുത്തിയത്. താക്കറെ കുടുംബത്തില്‍ നിന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യത്തെ അംഗമാണ് ആദിത്യ താക്കറെ. ആദിത്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയായിരുന്നു ശിവസേന തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്.
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യം രൂപീകരിച്ചപ്പോള്‍ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാകുമെന്ന് അമിത് ഷാ വാക്ക് നല്‍കിയിരുന്നുവെന്നാണ് ശിവസേനയുടെ വാദം. ബിജെപിക്ക് കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാന്‍ സാധിക്കാതിരുന്നതോടെ മുഖ്യമന്ത്രി പദം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന. 50:50 ഫോര്‍മുലയാണ് ശിവസേന മുന്നോട്ട് വെയ്ക്കുന്നത്. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി കസേര തുല്യമായി വീതിക്കാമെന്നാണ് ശിവസേനയുടെ നിര്‍ദ്ദേശം. 105 സീറ്റുകളാണ് മഹാരാഷ്ട്രയില്‍ ബിജെപിക്ക് ലഭിച്ചത്. 56 സീറ്റുകളായിരുന്നു ശിവസേനയ്ക്ക് ലഭിച്ചത്.