ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗാദ്‌വി ഖംഭാലിയയില്‍ നിന്ന് മത്സരിക്കും
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി മുഖവും പാർട്ടി ജനറൽ സെക്രട്ടറിയും ഗുജറാത്തിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകനുമായ ഇസുദാൻ ഗാദ്‌വി ഖംഭാലിയയിൽ നിന്ന് മത്സരിക്കും.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നേരത്തെ തന്നെ ആം ആദ് മി പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഗാദ് വി യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ഗുജറാത്തിൽ ത്രികോണ മത്സരത്തിന് കളം ഒരുങ്ങിയിരുന്നു.

അഹമ്മദാബാദിൽ വച്ച് നടന്ന ചടങ്ങിൽ അരവിന്ദ് കെജ്രിവാളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. അഭിപ്രായ വോട്ടെടുപ്പിലൂടെ ഗോപാൽ ഇതാലിയുടെയും മനോജ് സൊറാത്തിയുടെയും പേരുകൾ തള്ളിയാണ് ഇസുദാൻ ഗാദ്‌വി മുന്നിൽ എത്തിയത്.
ഗുജറാത്തി ചാനലായ വിടിവിയിലെ മഹാമൻദൻ എന്ന ഷോയിലൂടെ ശ്രദ്ധേയനാണ് ഇസുദാൻ. തന്റെ മാദ്ധ്യമ പ്രവർത്തനത്തിലൂടെ നിരവധി അഴിമതികൾ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. അഴിമതിക്കെതിരായ പോരാട്ടമാണ് രാഷ്ട്രീയ ജീവിതത്തിലും തുടരുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിരിന്നു.
ഗുജറാത്തിൽ ആകെ 182 നിയമസഭാ സീറ്റുകളാണുള്ളത്. ഇതിൽ 92 സീറ്റുകളാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
ഒന്നാം ഘട്ടം ഡിസംബർ ഒന്നിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ അഞ്ചിനും നടത്തും.തിരഞ്ഞെടുപ്പ് പ്രചരണം ഊർജ്ജിതമാക്കുന്നതിനായി റോഡ് ഷോകൾ ഉൾപ്പെടെ വൻ പദ്ധതിയാണ് പാർട്ടി ആസൂത്രണം ചെയ്തത്. അരവിന്ദ് കെജ്രിവാൾ നേരിട്ടാണ് ഗുജറാത്തിലെ നീക്കങ്ങൾ നടത്തുന്നത്. ദിവസവും രണ്ടോ മൂന്നോ റോഡ് ഷോകൾ നടത്തും. രാഷ്ട്രീയ നിരീക്ഷകർ പറയുന്നതനുസരിച്ച് സംസ്ഥാനത്ത് ഇക്കുറി ത്രികോണ പോരാട്ടം കടുത്തതാവാനാണ് സാധ്യത
എഎപിയും ബിജെപിയും കോൺഗ്രസും തമ്മിലായിരിക്കും മത്സരം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങൾക്ക് മുൻപേ സംസ്ഥാനത്ത് ആം ആദ്മി പ്രചരണ പരിപാടികൾ ഊർജ്ജിതമാക്കിയിരുന്നു. ജൂണിൽ വീടുവീടാന്തരമുള്ള പ്രചരണങ്ങൾ ആരംഭിച്ചു. പഞ്ചാബിവ്‍ നേടിയ വിജയത്തിന്റെ ബലത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്കും ചുവടി വെയ്ക്കാൻ പാർട്ടി തീരുമാനിക്കുന്നത്. ഗുജറാത്തിലും മുന്നേറ്റം നടത്താൻ സാധിക്കുമെന്നാണ് ആം ആദ്മി പ്രതീക്ഷ












Click it and Unblock the Notifications