അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്നത് റെയിൽവേ ട്രാക്കിൽ; അസാമിലെ പ്രളയം ബാധിച്ചത് എട്ട് ലക്ഷം ആളുകളെ
ഗുവാഹത്തി; കുറച്ചു ദിവസങ്ങളായി അസാമിൽ അനുഭവപ്പെടുന്ന വെള്ളപ്പൊക്കം ബാധിച്ചവരുടെ എണ്ണം എട്ട് ലക്ഷം ആയി ഉയർന്നു. ജമുനാമുഖ് ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങൾ നിലവിൽ റെയിൽവേ ട്രാക്കുകളിലാണ് താമസിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രദേശത്തെ വെള്ളപ്പൊക്കത്തിൽ മുങ്ങാത്ത ഒരേ ഒരു സ്ഥലം ഈ റെയിൽവേ ട്രാക്കാണ്. ബാക്കി എല്ലാ സ്ഥലവും വെള്ളത്തിനടിയിലാണ്.
ചാങ്‌ജുറൈ, പട്യാ പഥർ ഗ്രാമങ്ങളിലെ ആളുകളുടെ മിക്കവാറും എല്ലാ സാധനങ്ങളും നഷ്ടപ്പെട്ടു എന്നാണ് ഇവർ പറയുന്നു. ടാർപോളിൻ ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച താത്കാലിക ഷെഡുകളിൽ ആണ് കഴിഞ്ഞ അഞ്ച് ദിവസമായി ഇവർ അഭയം പ്രാപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിൽ നിന്നും ജില്ലാ ഭരണകൂടത്തിൽ നിന്നും കാര്യമായ സഹായം ഒന്നും ലഭിച്ചില്ലെന്നും ഇവർ പറയുന്നു. ഒരു ഷെഡിന് കീഴിൽ തന്നെ നാലും അഞ്ചും കുടുംബങ്ങൾ ഉണ്ട്. ഇവർക്ക് സമയത്തിന് ഭക്ഷണം പോലും ഇല്ലാത്ത സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. "മൂന്ന് ദിവസം ഞങ്ങൾ തുറന്ന ആകാശത്തിന് കീഴിലായിരുന്നു, തുടർന്ന് ഞങ്ങൾ കുറച്ച് പണമെടുത്ത് ഈ ടാർപോളിൻ ഷീറ്റ് വാങ്ങി. ഒരേ ഷീറ്റിന് കീഴിൽ ഞങ്ങൾ അഞ്ച് കുടുംബങ്ങളാണ് താമസിക്കുന്നത്, ഒരു സ്വകാര്യതയുമില്ല," മോൺവാര ബീഗം എന്നയാൾ പറഞ്ഞു.

"ഞങ്ങളുടെ വിളവെടുപ്പിന് തയ്യാറായ നെൽകൃഷി വെള്ളപ്പൊക്കത്തിൽ നശിച്ചു. അതിജീവിക്കാൻ വളരെ പ്രയാസമുള്ളതിനാൽ ഞങ്ങളുടെ സ്ഥിതി അനിശ്ചിതത്വത്തിൽ തുടരുന്നു," ചാങ്‌ജുറൈ ഗ്രാമത്തിൽ വീട് നഷ്ടപ്പെട്ട ബ്യൂട്ടി ബോർഡോലോ എന്നയാൾ പറയുന്നു. "ഇവിടത്തെ സാഹചര്യം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്, സുരക്ഷിതമായ കുടിവെള്ള സ്രോതസ്സില്ല, ഞങ്ങൾ ദിവസത്തിൽ ഒരിക്കൽ മാത്രം ഭക്ഷണം കഴിക്കുന്നു." ബോർഡോലോയിയുടെ ബന്ധു സുനന്ദ ഡോളോയ് പറഞ്ഞു. "നാലു ദിവസത്തിന് ശേഷം ഞങ്ങൾക്ക് ഇന്നലെ സർക്കാരിൽ നിന്ന് സഹായം ലഭിച്ചു. അവർ ഞങ്ങൾക്ക് കുറച്ച് അരിയും പരിപ്പും എണ്ണയും നൽകി. എന്നാൽ ചിലർക്ക് അത് പോലും ലഭിച്ചിട്ടില്ല," പാട്യ പഥറിലെ മറ്റൊരു പ്രളയബാധിതനായ നസിബുർ റഹ്മാൻ പറഞ്ഞു.
സംസ്ഥാനത്തെ 29 ജില്ലകളിലെ 2,585 ഗ്രാമങ്ങളിലായി 8 ലക്ഷത്തിലധികം ആളുകളെ പ്രകൃതിദുരന്തം ബാധിച്ചു. 14 പേരാണ് ഈ ദുരന്തത്തിൽ ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിരവധി പേരെ കാണാതായതായും റിപ്പോർട്ട് ഉണ്ട്. നിലവിൽ 343 ദുരിതാശ്വാസ ക്യാമ്പുകളിലായി 86,772 പേർ അഭയം പ്രാപിച്ചിട്ടുണ്ട്. 411 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. കരസേനയും അർധസൈനിക വിഭാഗങ്ങളും ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളും ചേർന്ന് 21,884 പേരെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഒഴിപ്പിച്ചു.












Click it and Unblock the Notifications