നടൻ കിച്ചാ സുധീപ് കോൺഗ്രസിലേക്ക്? ഡികെ ശിവകുമാറുമായി നിർണായക കൂടിക്കാഴ്ച, ചിത്രങ്ങൾ വൈറൽ
ഈ വർഷമാണ് കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. വിജയം മാത്രം ലക്ഷ്യം വെച്ചാണ് കോൺഗ്രസ് തന്ത്രം മെനയുന്നത്.

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം മാത്രം ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് കർണാടകത്തിൽ കോൺഗ്രസ്. ഇക്കുറി കരുത്തരെ തന്നെ തിരഞ്ഞെടുപ്പ് ഗോധയിലിറക്കാനാണ് കോൺഗ്രസ് പദ്ധതി. സ്ഥാനാർത്ഥി നിർണയത്തിന് മുൻപ് അപേക്ഷ സ്വീകരിച്ച് മികച്ച നേതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും പാർട്ടി ആരംഭിച്ച് കഴിഞ്ഞു.
ഇത്തരം ചർച്ചകൾക്കിടയിലാണ് ഇപ്പോൾ കന്നഡ നടൻ കിച്ചാ സുധീപിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാൻ തയ്യാറെടുക്കുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്നത്. ഉടൻ തന്നെ അദ്ദേഹം കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളാണ് ചൂട് പിടിച്ചിരിക്കുന്നത്. പാർട്ടി അധ്യക്ഷൻ ഡികെ ശിവകുമാറുമായുള്ള കിച്ചാ സുധീപിന്റെ കൂടിക്കാഴ്ചയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

കോൺഗ്രസിന്റെ താരപ്രചരകുമോ
കഴിഞ്ഞ ദിവം ഡി കെ ശിവകുമാർ കിച്ചാ സുധീപിന്റെ ബെംഗളൂരുവിലെ വീട്ടിലെത്തി താരത്തെ സന്ദർശിക്കുകയായിരുന്നു. എന്നാൽ കൂടിക്കാഴ്ചയിൽ എന്ത് ചർച്ചയായെന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും സൗഹൃദ സന്ദർശനം മാത്രമാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. അതേസമയം കിച്ച സുധീപ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താരപ്രചരകനായി ഇറങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉണ്ട്.

നേരത്തേ ഹിന്ദി ഭാഷാ വിവാദത്തിൽ
കന്നഡ സിനിമാ താരങ്ങളിൽ ശക്തമായ നിലപാടുകൾ പങ്കുവെയ്ക്കുന്ന താരങ്ങളിൽ ഒരാളാണ് കിച്ചാ സുധീപ്. നേരത്തേ ഹിന്ദി ഭാഷാ വിവാദത്തിൽ നടൻ പങ്കുവെച്ച പ്രതികരണം വലിയ ചർച്ചയായിരുുന്നു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നുവെന്ന വിമർശനങ്ങൾക്കിടെ ഹിന്ദി രാഷ്ട്രഭാഷയല്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു കിച്ച സുധീപ് പ്രതികരിച്ചത്. അന്ന് കന്നഡയിൽ നിന്നും നിരവധി പേർ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക
ഇത്തരത്തിൽ വലിയ സ്വീകാര്യതയുള്ള ഒരു താരത്തെ കോൺഗ്രസ് പ്രചരണത്തിന് എത്തിക്കാൻ സാധിച്ചാൽ അത് വലിയ ഗുണം ചെയ്യുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. എന്നാൽ കോൺഗ്രസ് നേതൃത്വമോ നടനോ കൂടിക്കാഴ്ച സംബന്ധിച്ചൊന്നും കൂടുതൽ പ്രതികരിച്ചിട്ടില്ല. അതേസമയം നിയമസഭ സ്ഥാനാർത്ഥിത്വ ചർച്ചകൾ കോൺഗ്രസിൽ ചൂട് പിടിച്ച് കഴിഞ്ഞു. അടുത്താഴ്ചയോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടേക്കുമെന്നാണ് സൂചന.

69 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്
പാർട്ടി എം എൽ എമാരെയെല്ലാം ഇത്തവ വീണ്ടും മത്സരിപ്പിച്ചേക്കുമെന്ന് ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കി.കെ പി സി സി ഇലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ശിവകുമാർ.
മികച്ച പ്രവർത്തനങ്ങളയിരുന്നു ജനങ്ങൾക്ക് വേണ്ടി എല്ലാവരും നടത്തിയതെന്ന് ഡികെ ശിവകുമാർ പറഞ്ഞു. 'പ്രതിപക്ഷത്തായിരുന്നിട്ടും ബിജെപി സർക്കാരിന്റെ നിസ്സഹകരണം ഉണ്ടായിട്ടും ഇവരെല്ലാം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചവരാണ്', എന്നായിരുന്നു എംഎൽഎമാർക്ക് ടിക്കറ്റ് ലഭിക്കുമോയെന്ന ചോദ്യത്തോട് ഡികെ ശിവകുമാർ പ്രതികരിച്ചു. 69 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്.

ജില്ലകളുടെ ചുമതല നൽകുകയും
ചില പാർട്ടി ഭാരവാഹികൾക്കും നേതാക്കൾക്കും ജില്ലകളുടെ ചുമതല നൽകുകയും അവർ സ്ഥാനാർത്ഥികളാകാൻ യോഗ്യത ഉള്ള നേതാക്കളുടെ പേരുകൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ചർച്ച നടത്തി ഉടൻ തന്നെ അന്തിമ തീരുമാനം ഉണ്ടാക്കും', ഡി കെ പറഞ്ഞു. ഹൈക്കമാന്റും സംസ്ഥാന നേതൃത്വവും സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് രണ്ട് സർവ്വേകൾ പൂർത്തിയാക്കിയിട്ടുണ്ട്. അതിലെ ഫലങ്ങൾ കൂടി പരിശോധിച്ച് എത്രയും പെട്ടെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കും', ഡികെ ശിവകുമാർ പറഞ്ഞു. അതേസമയം സ്ഥാനാർത്ഥിത്വം ലഭിക്കാത്തവർ നിരാശരാകേണ്ട കാര്യമില്ലെന്നും ഭരണം ലഭിച്ചാൽ അർഹരായവർക്ക് പാർട്ടിയിലും സർക്കാരിലും ഉന്നത പദവികൾ ലഭിക്കുമെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചു.












Click it and Unblock the Notifications