തോറ്റമ്പിയ ഉത്തർ പ്രദേശിലേക്ക് പ്രിയങ്ക ഗാന്ധി വീണ്ടും! കോൺഗ്രസിലെ വിമതരുടെ പട്ടിക കയ്യിൽ
Recommended Video
ദില്ലി: സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച ഉടന്‍ രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്കയ്ക്ക് നല്‍കിയത് ഏറെ ദുഷ്‌കരമായ ദൗത്യമാണ്. കോണ്‍ഗ്രസ് അടപടലം തകര്‍ന്ന് നില്‍ക്കുന്ന ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു അത്.
പ്രിയങ്കയുടെ വരവ് വന്‍ ഓളമുണ്ടാക്കിയെങ്കിലും ഒന്നും വോട്ടായില്ല. കോണ്‍ഗ്രസിന് ആകെയുണ്ടായിരുന്ന രണ്ട് സീറ്റ് ഒന്നായി കുറഞ്ഞു. പ്രിയങ്കയുടെ രാഷ്ട്രീയ ഭാവിയെ പോലും ഗുരുതരമായി ബാധിക്കുന്ന തകര്‍ച്ച. വന്‍ തോല്‍വിയുടെ ഞെട്ടലും അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും അടങ്ങിയപ്പോള്‍ പ്രിയങ്ക കണക്കെടുക്കാന്‍ ഉത്തര്‍ പ്രദേശിലേക്ക് ഇറങ്ങുകയാണ്.
തരംഗം വോട്ടായി മാറിയില്ല
ഇന്ദിരാ ഗാന്ധിയുടെ മൂക്കും സാരിയുമെല്ലാം ഉയര്‍ത്തിയ വന്‍ ആവേശത്തിന് നടുവിലേക്കാണ് ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക ഗാന്ധി വന്നിറങ്ങിയത്. സംസ്ഥാനത്ത് ആകെ പ്രിയങ്ക തരംഗമുണ്ടായി എന്ന് തോന്നിക്കുന്ന വിധത്തിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ മെയ് 23ന് കോണ്‍ഗ്രസിന്റെ കിളി പോയി.
ഫലം വന്നപ്പോൾ ഞെട്ടി
കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിക്ക് രാഹുല്‍ നല്‍കിയിരുന്നത്. അമേഠിയും റായ്ബറേലിയും അടക്കമുളള മണ്ഡലങ്ങള്‍ ഈ മേഖലയില്‍ ആണ്. പ്രിയങ്കയ്ക്ക് ചുമതല ഉണ്ടായിരുന്ന കിഴക്കന്‍ യുപിയിലെ 26 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചത് സോണിയയുടെ റായ് ബറേലിയില്‍ മാത്രം.
എട്ട് നിലയിൽ പൊട്ടി
രാഹുല്‍ ഗാന്ധി രാജ്യമെങ്ങും പ്രചാരണം നടത്തുമ്പോള്‍ സ്വന്തം മണ്ഡലമായ അമേഠിയെ വിശ്വസിച്ച് ഏല്‍പ്പിച്ചത് പ്രിയങ്കയെ ആയിരുന്നു. പ്രചാരണത്തിന്റെ അവസാന നിമിഷം വരെ പ്രിയങ്ക അമേഠിക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുകയും ചെയ്തു. ഫലം വന്നപ്പോള്‍ രാഹുല്‍ എട്ട് നിലയില്‍ പൊട്ടി.
ഭാവിയിൽ കരിനിഴൽ
രാജ്യത്ത് കോണ്‍ഗ്രസിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഉത്തര്‍ പ്രദേശിലെ തോല്‍വി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലും കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു. തോല്‍വി പരിശോധിക്കാന്‍ പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശിലേക്ക് ഇറങ്ങുകയാണ്.
പ്രിയങ്ക യുപിയിലേക്ക്
വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധി പ്രയാഗ് രാജിലെത്തും. തോല്‍വിയുടെ കാരണം പരിശോധിക്കാന്‍ പ്രിയങ്ക കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. കിഴക്കന്‍ യുപിയില്‍ മത്സരിച്ച എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളോടും യോഗത്തിന് എത്താന്‍ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.
നേതാക്കൾ അതൃപ്തർ
മാത്രമല്ല മേഖലയിലെ 40 കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമാരും യോഗത്തില്‍ പങ്കെടുക്കും. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുപി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബര്‍ രാജി സമര്‍പ്പിച്ചിരുന്നു. അതേസമയം തോല്‍വിയില്‍ ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ അതൃപ്തരാണ്.
വിമതരുടെ പട്ടിക തയ്യാർ
നേതൃത്വം തീരുമാനിച്ച പല മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും അതൃപ്തിയുണ്ട്. പാര്‍ട്ടിക്കുളളില്‍ ഇത്തരത്തില്‍ വിമത ശബ്ദം ഉയര്‍ത്തുന്ന നേതാക്കളുടെ പട്ടിക പ്രിയങ്ക ഗാന്ധി യോഗത്തിന് മുന്‍പ് തന്റെ പക്കലെത്തിച്ചിട്ടുണ്ട്. തോല്‍വിയുടെ കാരണം വിലയിരുത്തി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കുക എന്ന വന്‍ ഉത്തരവാദിത്തമാണ് ഇനി പ്രിയങ്കയ്ക്ക് മുന്നിലുളളത്.