മഹരാഷ്ട്രയ്ക്ക് പിന്നാലെ ബിഹാറിലും രാഷ്ട്രീയ അട്ടമറിക്ക് സാധ്യത? ജെഡിയു പിളരുമെന്ന്
ഡൽഹി: മഹാരാഷ്ട്രയ്ക്ക് പുറമെ ബിഹാറിലും രാഷ്ട്രീയ അട്ടിമറിക്ക് കളമൊരുങ്ങുന്നതായി അഭ്യൂഹം ശക്തം. ഉടൻ തന്നെ നിതീഷ് കുമാറിന്റെ ജെ ഡി യു പിളരുമെന്നാണ് ശത്രുപക്ഷത്തിന്റെ ആരോപണം. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നാലെ എംഎൽഎമാരും എംപിമാരുമായി നിതീഷ് കുമാർ പ്രത്യേകം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ ചൂടുപിടിച്ചത്.
ജെഡിയു ക്യാമ്പിൽ അതൃപ്തി രൂക്ഷമാണെന്നും പിളർപ്പുണ്ടായേക്കുമെന്നുമുള്ള ആരോപണങ്ങൾ ആദ്യം ഉയർത്തിയത് ആർപിഐ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാലയാണ്. 'യുപിയിലും ബിഹാറിലും മഹാരാഷ്ട്രയ്ക്ക് സമാനമായ സാഹചര്യം ഉണ്ടാകും. ആർജെഡിയുമായി കൈകോർക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം പലരിലും അതൃപ്തിക്ക് കാരണമായിരുന്നു', എന്നായിരുന്നു അത്തേവാല പറഞ്ഞത്. യുപിയിൽ പ്രതിപക്ഷ വിശാല യോഗത്തിൽ നിന്നും വിട്ടുനിന്ന ജയന്ത് ചൗധരിയും ബിജെപിക്കൊപ്പം ചേരുമെന്നും അത്തേവാല ആരോപിച്ചിരുന്നു.

ബിജെപി എംപിയും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദിയും ജെഡിയു പിളരുമെന്ന് പറഞ്ഞിരുന്നു.' എംഎൽഎമാർക്കിടയിൽ അതൃപ്തി രൂക്ഷമാണ്. എംപിമാർ അടക്കമുള്ളവർ ഇതിനോടകം തന്നെ ബിജെപി അടക്കമുള്ള പാർട്ടി നേതാക്കളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്', എന്നാണ് മോദി ആരോപിച്ചത്.
'ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിൻഗാമിയായി അംഗീകരിക്കാനോ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സംയുക്ത പ്രതിപക്ഷ നേതാവായി അംഗീകരിക്കാനോ ഇക്കൂട്ടർക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിൽ സംഭവിച്ചത് പോലൊരു പിളർപ്പ് ബിഹാറിലും ഉണ്ടാകും. വരും ദിവസങ്ങളിൽ എന്തും സംഭവിക്കാം. യാതൊന്നും സംഭവിക്കില്ലെന്ന് ജെ ഡി യു നേതൃത്വത്തിന് ഉറപ്പ് പറയാൻ സാധിക്കില്ല', ബിജെപി നേതാക്കൾ പറഞ്ഞു.
'തേജസ്വി യാദവിനെ തന്റെ പിൻഗാമിയായി നിധീഷ് കുമാർ പ്രഖ്യാപിച്ചതോടെ തങ്ങളുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചെന്നും അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിക്കില്ലെന്നും പലർക്കും അറിയാം. ഈ സാഹചര്യത്തിൽ അവർ മറ്റ് പാർട്ടി നേതാക്കളെ സമീപിക്കുകയാണ്. അവർ പല പാർട്ടികളുമായി ചർച്ച ആരംഭിച്ച് കഴിഞ്ഞു', ബിജെപി നേതാക്കൾ അവകാശപ്പെട്ടു. ചില നേതാക്കളെ ബിജെപി നേതാക്കൾ ബന്ധപ്പെട്ടതായി ജെഡിയു നേതൃത്വവും പറയുന്നുണ്ട്.
അതേസമയം നിലനിലെ സാഹചര്യത്തിൽ മഹാരാഷ്ട്ര പോലൊരു അട്ടിമറി ബിഹാറിൽ ഉണ്ടാക്കാൻ ബിജെപിക്ക് സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 45 എംഎൽഎമാരാണ് സംസ്ഥാനത്ത് ജെഡിയുവിന് ഉള്ളത്. അവരെ പിളർത്തണമെങ്കിൽ 30 പേരുടെ പിന്തുണയെങ്കിലും വേണ്ടി വരും. അത് ബിജെപിയെ സംന്ധിച്ച് അത്ര എളുപ്പമായേക്കില്ല.












Click it and Unblock the Notifications