സുലൈമാനി വധം: ഇറാൻ വ്യോമപാത ഒഴിവാക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ, സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്!!
ദില്ലി: യുഎസ്- ഇറാൻ സംഘർഷാവസ്ഥയെ തുടർന്ന് ഇറാൻ വ്യോമപാത വഴിയുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ. എയർ ഇന്ത്യയും ഇൻഡിഗോ എയർലൈൻസും ഇത് സംബന്ധിച്ച തീരൂമാനമെടുത്തതെന്നാണ് മാധ്യമറിപ്പോർട്ടുകൾ. ഇറാൻ റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനി യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് യുഎസ്- ഇറാൻ ബന്ധത്തിൽ വിള്ളലേറ്റിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇറാൻ വ്യോമപാത വഴിയുള്ള യാത്ര സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ യുഎസ് ആക്രമണത്തിലാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇതോടെയാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധവും വഷളായത്.
സുലൈമാനിയെ വധിച്ച സംഭവത്തിൽ അപലപിച്ച ഇന്ത്യ സ്ഥിതി വഷളാവാതിരിക്കാൻ ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം യുഎസ് ഡ്രോൺ ഇറാൻ വെടിവെച്ച് വീഴ്ത്തിയതോടെ ഇറാനിലെ പ്രസ്തുുത പ്രശ്നബാധിത പ്രദേശങ്ങൾ വഴിയുള്ള യാത്ര ഇന്ത്യൻ വിമാനകമ്പനികൾ ഒഴിവാക്കിയിരുന്നു. വിമാനങ്ങൾ വഴിതിരിച്ചുവിട്ടാണ് ഇന്ത്യൻ വിമാന കമ്പനികൾ ഈ പ്രശ്നം പരിഹരിച്ചത്.

യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിൽ റവല്യൂഷണറി ഗാർഡ്സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ട വിവരം വെള്ളിയാഴ്ചയാണ് ഇറാൻ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് പുറമേ ഇറാൻ പൌരസേന കമാൻഡറും അഞ്ച് കമാൻഡോകളും യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവർ സഞ്ചരിച്ച വാഹന വ്യുഹത്തിൽ മിസൈലുകൾ പതിക്കുകയായിരുന്നുവെന്നാണ് ഇറാൻ പുറത്തുവിട്ട വിവരം. എന്നാൽ ഇറാൻ ഏത് രീതിയിൽ തിരിച്ചടി നൽകുമെന്ന ആശങ്കയാണ് ലോകരാഷ്ട്രങ്ങൾക്കുള്ളത്.
ആക്രമണം ഇറാൻ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ സായുധ സേനയോട് എല്ലാത്തരത്തിലും ഒരുങ്ങിയിരിക്കാനാണ് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി നൽകിയ മുന്നറിയിപ്പ്. അമേരിക്കയോട് പ്രതികാരം ചെയ്യാനുള്ള ആഹ്വാനവും അദ്ദേഹം നൽകിയിട്ടുണ്ട്. എന്നാൽ മിസൈൽ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച അമേരിക്ക വിദേശത്തുള്ള അമേരിക്കക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന വാദമാണ് ഉന്നയിക്കുന്നത്.












Click it and Unblock the Notifications