ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കും: ടെൽ അവീവിലുള്ളത് 300 ഇന്ത്യക്കാർ
ദില്ലി: കൊറോണ വ്യാപനത്തിനിടെ ഇസ്രയേയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്ത്യയിലെത്തിക്കും. എയർഇന്ത്യാ വിമാനത്തിലാണ് ടെൽ അവീവിൽ നിന്നുള്ള 300 ഇന്ത്യക്കാരെ വെള്ളിയാഴ്ച ദില്ലിയിലെത്തിക്കുക. ലോകത്ത് കൊറോണ വൈറസ് ബാധിച്ച് 18,000 പേർ മരിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നീക്കം. എയർ ഇന്ത്യയുടെ 777 എഐ- 139 ബോയിംഗ് വിമാനമാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ടെൽ അവീവിലേക്ക് പറക്കുക. ടെൽ അവീവിലുള്ള ഇന്ത്യക്കാർക്ക് പ്രത്യേക യാത്രാ സംവിധാനം ഏർപ്പെടുത്തി വിമാനത്താവളത്തിലെത്തിക്കുമെന്നാണ് മുംബൈയിലെ ഇസ്രയേൽ കോൺസുലേറ്റ് ജനറൽ അറിയിച്ചത്.
നേരത്തെ ചൈന ഉൾപ്പെടെയുള്ള കൊറോണ വൈറസ് ബാധിത രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെയും വിദേശികളെയും ഒഴിപ്പിക്കുന്നതിനായി എയർ ഇന്ത്യ ഇത്തരത്തിൽ പ്രത്യേക വിമാന സർവീസ് നടത്തിയിരുന്നു. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രണ്ട് എയർ ഇന്ത്യാ വിമാനങ്ങളിലായി നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയവരിൽ കൊറോണ സ്ഥിരീകരിച്ച മൂന്ന് വിദ്യാർത്ഥികളും പിന്നീട് രോഗം ഭേദമായതോടെ ആശുപത്രി വിട്ടിരുന്നു. മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്ത കേസുകളും ഇതായിരുന്നു.

ഇന്ത്യയിൽ കൊറോണ വൈറസ് ബാധയോടെ കുടുങ്ങിപ്പോയ ജർമൻ പൌരന്മാരുമായി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെട്ടിരുന്നു. ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ റഷ്യ, ജർമനി, ജപ്പാൻ, ഉക്രൈൻ എന്നീ രാജ്യങ്ങളും തങ്ങളുടെ പൌരന്മാരെ ഇന്ത്യയിൽ നിന്ന് ഒഴിപ്പിച്ചിരുന്നു.
ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് നാല് മരണം. 43 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച 73 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ 649 പേർക്കാണ് ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 13 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ലോക്ക് ഡൌൺ ഉൾപ്പെടെയുള്ള കർശന നടപടികളാണ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നത്. ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതിനകം നാലര ലക്ഷം കടന്നിട്ടുണ്ട്. 18,000 പേരാണ് ലോകത്ത് മരിച്ചിട്ടുള്ളത്. ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനകം 7500 കഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications