സുപ്രീം കോടതി വടിയെടുത്തു; 10,000 കോടി കുടിശിക അടച്ച് എയര്‍ട്ടെല്‍
ദില്ലി: അഡ്ജസ്റ്റഡ് ഗ്രോ റവന്യൂ (എജിആര്‍) കുടിശ്ശിക അടച്ച് ഭാരതി എയര്‍ടെല്‍. 10,000 കോടി രൂപയാണ് കമ്പനി അടച്ചത്.കുടിശിക ഉടന്‍ അടച്ച് തീര്‍ക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.ഭാരതി എയർടെലിനായി (ഭാരതി എയർടെല്ലുമായി ലയിപ്പിച്ച ടെലിനോർ ഇന്ത്യയടക്കം) 9500 കോടി രൂപയും ഭാരതി ഹെക്സകോമിനായി 500 കോടി രൂപയുമാണ് അടച്ചതെന്ന് എയര്‍ടെല്‍ അറിയിച്ചു.

മാര്‍ച്ച് 17 ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് അവശേഷിക്കുന്ന കുടിശിക കൂടി അടയ്ക്കുമെന്ന് എയര്‍ടെല്‍ അറിയിച്ചു. എയർടെലിന് 35,000 കോടി രൂപയുടെ എജിആർ കുടിശ്ശികയാണ് ഉണ്ടായിരുന്നത്. ഇതുവരെ റിലയൻസ് ജിയോ മാത്രമാണ് കുടിശ്ശിക അടച്ച് തീര്‍ത്തത്. 195 കോടി രൂപയുടെ എജിആർ കുടിശ്ശികയായിരുന്നു ജിയോയ്ക്ക് അടയ്ക്കാന്‍ ഉണ്ടായിരുന്നത്. ബിഎസ്എന്‍എല്ലും കുടിശ്ശിക അടച്ചിട്ടില്ല.
ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ, ടാറ്റ ടെലിസര്‍വീസസ് എന്നീ ടെലികോം കമ്പനികള്‍ എജിആര്‍ കുടിശ്ശികയായി ഒരു ലക്ഷം കോടിയിലധികം രൂപയാണ് അടയ്ക്കാനുള്ളത്.കുടിശ്ശിക ഒരു മാസത്തിനുള്ളില്‍ അടച്ച് തീര്‍ക്കണമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്ന് അന്ന് തന്നെ പണമടയ്ക്കണമെന്ന് ടെലികോം വകുപ്പ് ഉത്തരവിട്ടിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.












Click it and Unblock the Notifications