ആന്ധ്രയ്ക്ക് പ്രത്യേക പദവി: ടിഡിപി എംഎൽഎമാർ പോലീസ് കസ്റ്റഡിയില്‍!! സംഭവം മാര്‍ച്ചിനിടെ
ദില്ലി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് പ്രതിഷേധിച്ച ടിഡിപി എംപിമാരെ തടവിലാക്കി. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയുടെ എംപിമാരെയാണ് തടവിലാക്കിയിട്ടുള്ളത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചപ്പോഴായിരുന്നു സംഭവം. 19 തെലുങ്കുദേശം പാർട്ടി എംപിമാരെയാണ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനിലെത്തിച്ച ടിഡിപി എംപിമാരോട് പോകാമെന്ന് നിർദേശിച്ച പോലീസ് പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് ഇവർക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്.
വ്യാഴാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്ത എംപിമാര്‍ എന്‍ഡിഎ സര്‍ക്കാര്‍ വിഷയം പരിഗണിക്കാത്തതിലുള്ള മര്യാദ ലംഘനത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംപിമാർ സ്പീക്കർക്ക് രാജിക്കത്ത് കൈമാറിയത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതില്‍ എന്‍ഡിഎ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ച് തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യം വിട്ടതിന് പിന്നാലെയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് സഭയില്‍ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചത്. എന്നാൽ വിവിധ കാരണങ്ങൾ കൊണ്ട് പ്രമേയം പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് എന്‍ഡിഎ സർക്കാരിനെതിരെ ആഞ്ഞടിച്ച് വൈഎസ്ആർ കോൺഗ്രസ് എംപിമാരുടെ രാജി.
കെജ്രിവാളിന്റെ പിന്തുണ
പോലീസ് പിടികൂടി സ്റ്റേഷനിലെത്തിയ ടിഡിപി എംപിമാരെ കാണുന്നതിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും എത്തിയിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയ ടിഡിപി എംപിമാരെ തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലാണ് എത്തിച്ചിട്ടുള്ളത്. പോലീസ് സ്റ്റേഷനിലെത്തി എംപിമാരെ കണ്ട് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റിൽ കുറിച്ചു. എംപിമാരെ തടവിലാക്കിയ പോലീസ് നടപടിയിൽ അപലപിച്ച കെജ്രിവാൾ ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്ന എംപിമാരുടെ ആവശ്യത്തിനും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ഭാവി പരിപാടികള്‍
ആന്ധ്രപ്രദേശിന് പ്രത്യേക പദവി ന ൽകുന്ന വിഷയത്തിൽ രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വൈഎസ് ചൗധരിയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് എംപിമാരുടെ നീക്കം. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കുന്നതിനുള്ള ഭാവി പരിപാടികള്‍ നിശ്ചയിക്കുന്നതിന് വേണ്ടിയാണ് പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്നത്. ഇതോടെയാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എംപിമാർ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രത്യേക പദവി സംബന്ധിച്ച വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അദ്ദേഹമാണ് വാദ്ഗാനങ്ങള്‍ പൂർത്തീകരിക്കേണ്ടത്. അതുകൊണ്ടാണ് ഞങ്ങളുടെ ആവശ്യങ്ങൾ അദ്ദേഹത്തിന് മുമ്പാകെ ഉയർത്തിക്കാണിക്കുന്നത്. ടിഡിപി എംപി ജയദേവ് ഗല്ലയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
എംപിമാരുടെ രാജി
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതില്‍ എന്‍ഡിഎ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരുടെ കൂട്ടരാജി. വി വരപ്രസാദ് റാവു, വൈവി സുബ്ബ റെഡ്ഡി, പിവി മിഥും റെഡ്ഡി, വൈഎസ് അവിനാശ് റെഡ്ഡി, മേകാപതി രാജ്മോഹന്‍ റെഡ്ഡി എന്നിവരാണ് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനെ കണ്ട് രാജിക്കത്ത് കൈമാറിയത്. ഉച്ചഭക്ഷണത്തിനായി സഭ പിരിഞ്ഞപ്പോഴായിരുന്നു എംപിമാരുടെ നീക്കം. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കിയില്ലെങ്കിൽ എംപിമാർ രാജിവെക്കുമെന്ന് വൈഎസ്ആർ കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നീക്കങ്ങൾ മനഃപൂർവ്വമെന്ന്
മോദിയെ കുറ്റപ്പെടുത്തി നായിഡുവിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും കുറ്റപ്പെടുത്തിയ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി ഇരുവരും ജനാധിപത്യത്തെ അപമാനിക്കുകയാണെന്നും ആരോപിക്കുന്നു. ഇരു നേതാക്കളും ആന്ധ്രയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും എംപി വരപ്രസാദ് റാവു ആരോപിക്കുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് 12 തവണ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ഒറ്റത്തവണ പോലും ഇത് ചര്‍ച്ചക്കെടുത്തില്ലെന്നും എംപി ചൂണ്ടിക്കാണിക്കുന്നു. കാവേരി മാനേജ് ബോർഡ് രൂപീകരിക്കുന്നതിന് സുപ്രീം കോടതി അനുവദിച്ച സമയം അവസാനിക്കാനായതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളാണ് ഈ വിഷയം ഉന്നയിച്ച് സഭയിൽ ബഹളം വെച്ചത്.