പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; അയോധ്യയിലെ നിരോധനാജ്ഞ ഫെബ്രുവരി 25 വരെ നീട്ടി
ദില്ലി: മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് അയോധ്യയിലെ നിരോധനാജ്ഞ ഫെബ്രുവരി 25 വരെ നീട്ടി. അതേസമയം ജനുവരി 15ന് നടക്കാനിരിക്കുന്ന മകരസംക്രാന്തി മേളയടക്കമുള്ള പരമ്പരാഗത മതപരമായ ചടങ്ങുകള്‍ നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കപ്പെടും. മകരസംക്രാന്തി ദിനത്തില്‍ സരയു നദിയില്‍ മുങ്ങിനിവര്‍ന്ന് പുണ്യം തേടാന്‍ നൂറുകണക്കിന് ആളുകള്‍ അയല്‍ ജില്ലകളില്‍ നിന്ന് അയോധ്യയില്‍ ഒത്തുകൂടുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല.
'ഓരോ അക്രമിയും കരയും, ഉത്തര്‍ പ്രദേശില്‍ ഒരു യോഗി സര്‍ക്കാരുണ്ട്', സ്വയം പ്രകീർത്തിച്ച് ആദിത്യനാഥ്!
പുതുക്കിയ പൗരത്വ നിയമത്തെച്ചൊല്ലി സംസ്ഥാനത്തുടനീളം അക്രമം തുടരുന്നതിനിടെ മുന്‍കരുതല്‍ നടപടിയായി നിരോധനാജ്ഞ നീട്ടിയതായി അയോധ്യ ജില്ലാ മജിസ്ട്രേറ്റ് അനുജ് കുമാര്‍ ജാ പറഞ്ഞു. ഇത് പ്രകാരം പ്രദേശത്ത് നാലിലധികം പേര്‍ ഒത്തുകൂടുന്നത് നിരോധിച്ചിട്ടുണ്ട്.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന ആറ് മുസ്ലീം ഇതര ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന നിയമത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് രാജ്യമെമ്പാടും നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഡിസംബര്‍ 20നും തുടര്‍ന്നുള്ള ദിവസങ്ങളിലുമായി 21 പേര്‍ മരിച്ചു. എന്നിരുന്നാലും അയോധ്യയില്‍ സ്ഥിതിഗതികള്‍ സമാധാനമായിരുന്നു.
Recommended Video
ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി സമുദായങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ളതാണ് പ്രസ്തുത നിയമം. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതപരമായ പീഡനങ്ങളെ തുടര്‍ന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയില്‍ പ്രവേശിച്ചവര്‍ക്കാണ് പുതുക്കിയ നിയമം അനുസരിച്ച് ഇന്ത്യന്‍ പൗരത്വം ലഭിക്കുക.