തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനം; പാനലില്‍ നിന്ന് ചീഫ് ജസ്റ്റിനെ ഒഴിവാക്കുന്ന ബില്‍ രാജ്യസഭയില്‍
ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി
തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പാനലില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിനെ ഒഴിവാക്കാനാണ് പുതിയ ബില്ലിലൂടെ നീക്കം. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന പാനലിന്റെ നിര്‍ദ്ദേശ പ്രകാരം രാഷ്ട്രപതിയായിരിക്കണം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കേണ്ടത് എന്ന സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധി മറികടക്കുക എന്നതാണ് ബില്ലിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കാന്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടുങ്ങുന്ന സമിതിയാകണം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കേണ്ടത് എന്നാണ് സുപ്രീം കോടതി വിധി. 2023 മാര്‍ച്ചിലാണ് സുപ്രീം കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. നിയമനത്തിന് പാര്‍ലമെന്റ് നിയമം കൊണ്ടുവരുന്നത് വരെ സമിതി തുടരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭയുടെ രാഷ്ട്രീയ തീരുമാനത്തിന് പകരം കോളീജിയം മാതൃകയില്‍ സ്വതന്ത്ര സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബില്ലിലെ നിയമന പാനലില്‍ ചീഫ് ജസ്റ്റിസില്ല. പുതിയ പാനലില്‍ പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്ന മന്ത്രിസഭ അംഗം എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പാനല്‍ പരിഗണിക്കുന്ന അഞ്ച് പേരുകളില്‍ സെര്‍ച്ച് കമ്മിറ്റിയില്‍ കാബിനറ്റ് സെക്രട്ടറിയും കേന്ദ്രത്തിലെ മറ്റ് രണ്ട് സെക്രട്ടറിമാരും ഉള്‍പ്പെടും എന്ന് ബില്ലിൽ പറയുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും, ഒരു സെക്രട്ടറിയുടെ റാങ്കിന് തുല്യമായ പദവി വഹിക്കുകയോ വഹിച്ചിരിക്കുകയോ ചെയ്യണമെന്നും ബില്ലില്‍ പറയുന്നു.
അതേസമയം, 2014ലെ സമാനമായ സുപ്രീം കോടതി വിധിക്ക് ശേഷം കൊണ്ടുവന്ന ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, സി ബി ഐ ഡയറക്ടറെ നിയമിക്കുന്നതിനുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ ചീഫ് ജസ്റ്റിസിനെ നിലനിര്‍ത്തിയിരുന്നു. ഇപ്പോഴത്തെ പുതിയ ബില്‍ സുപ്രീം കോടതിയും കേന്ദ്രവും തമ്മില്‍ മറ്റൊരു ഏറ്റുമുട്ടലിന് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്. ജഡ്ജിമാരുടെ നിയമനങ്ങള്‍ മുതല്‍ ഡല്‍ഹി സര്‍വീസ് ആക്ട് പോലുള്ള വിവാദ നിയമങ്ങള്‍ വരെയുള്ള പല വിഷയങ്ങളിലും കേന്ദ്രവും സുപ്രീം കോടതിയും തമ്മില്‍ തര്‍ക്കത്തിലാണ്.












Click it and Unblock the Notifications