മുഖ്യമന്ത്രി കസേരയ്ക്കായി ഹരിയാന ബിജെപിയിൽ തർക്കം രൂക്ഷം; വടിയെടുത്ത് ധർമ്മേന്ദ്ര പ്രധാൻ
നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഹരിയാന ബിജെപിയിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേർ അവകാശം ഉന്നയിച്ച് രംഗത്തെത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. മുതിർന്ന നേതാവായ അനിൽ വിജ്, കേന്ദ്ര മന്ത്രി റാവോ ഇന്ദ്രജിത്ത് സിങ് എന്നിവരാണ് ആവശ്യമായി രംഗത്തെത്തിയത്.
പാർട്ടിയിലെ മുതിർന്ന നേതാവാണ് താൻ എന്നും ആറ് തവണ എം എൽ എയായ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നുമാണ് അനിൽ വിജ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. 'ഏഴാം തവണയും ഞാൻ വിജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ട്. താൻ ഇതുവരേയും പാർട്ടിയിൽ നിന്നും ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഹരിയാനയിലെ ജനങ്ങളും എന്റെ മണ്ഡലത്തിലെ ഞങ്ങളും എന്നെ സന്ദർശിച്ചിരുന്നു. ഞാൻ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശം ഉന്നയിക്കും', എന്നാണ് അനിൽ വിജ് പറഞ്ഞത്.

തന്നെ മുഖ്യമന്ത്രിയായി കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു ഇന്ദ്രജിത്ത് സിങ് പറഞ്ഞത്.'നവാബ് സിങ് സൈനിയെ ആണ് അമിത് ഷാ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ആ പാർട്ടി തീരുമാനത്തിനൊപ്പം ഞങ്ങൾ നിൽക്കും. എന്നാൽ ജനങ്ങൾ എന്നെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുണ്ട്. ഇത് എന്റെ വ്യക്തിപരമായ താത്പര്യമല്ല. ജനങ്ങളുടെ ആഗ്രഹമാണ്', എന്നാണ് അദ്ദേഹം പറഞ്ഞു.
എന്നാൽ നേതാക്കളുടെ ആവശ്യങ്ങൾ തള്ളുകയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍ .ഒക്ടോബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നയാബ് സിങ് സൈനിയെ തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രധാൻ പറഞ്ഞു.
അതേസമയം തിരഞ്ഞെുപ്പ് അടുക്കുമ്പോൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് ബി ജെ പി കടന്ന് പോകുന്നത്. സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതോടെ ഇതിനോടകം തന്നെ നിരവധി നേതാക്കൾ ബിജെപി വിട്ടിരുന്നു. മന്ത്രി ചൗധരി രഞ്ജിത് സിംഗ് ചൗട്ടാല, മുൻ മന്ത്രി കർണദേവ് കംബോജ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന പാർട്ടി അംഗങ്ങളാണ് പാർട്ടി വിട്ടത്. ഒബിസി നേതാവായ കരൺ ദേവ് കോൺഗ്രസിൽ ചേരുകയും ചെയ്തു. മുൻ മന്ത്രിയായ കവിത ജെയിൻ, സാവിത്രി ജിന്റാൽ തുടങ്ങിയവരും പാർട്ടി വിട്ടിരുന്നു, സാവിത്രി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്.
ഒക്ടോബർ 5 നാണ് ഹരിയാനയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 8 നാണ് വോട്ടെണ്ണൽ. കഴിഞ്ഞ 10 വർഷമായി ബിജെപിയാണ് സംസ്ഥാന ഭരണത്തിൽ തുടരുന്നത്.












Click it and Unblock the Notifications