കുടിയേറ്റതൊഴിലാളികൾ നാട്ടിലേക്ക് നടക്കേണ്ടിവരില്ല, കേന്ദ്രത്തെ ഞെട്ടിച്ച് കേജ്രിവാൾ; മാസ്റ്റര്‍പ്ലാൻ
ദില്ലി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ നാലാം ഘട്ടം ആരംഭിക്കുകയാണ്. കര്‍ശന നടപടികളുമായി ഭരണകൂടങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ വൈറസ് വ്യാപനത്തില്‍ കുറവൊന്നും സംഭവിക്കുന്നില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് കുടിയേറ്റ തൊഴിലാളികളാണ്. മിക്ക സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറ്റ തൊഴിലാളികല്‍ സ്വന്തം നാടുകളിലേക്ക് കാല്‍നടയായും മറ്റും യാത്ര ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. യാത്രക്കിടെ നിരവധി പേര്‍ മരിക്കുന്ന സംഭവം വരെയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിനിടെ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കി നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍.
കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകുന്നതിനായി ട്രെയിന്‍ സൗകര്യം ഏര്‍പ്പാടാക്കും. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് യാതൊരുവിധത്തിലുള്ള പ്രശ്‌നങ്ങളും നേരിടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ദില്ലി സര്‍ക്കാര്‍ പുറത്തിറക്കി. ഉത്തരവിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് കേജ്രിവാള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഒരു കുടിയേറ്റ തൊഴിലാളികള്‍ക്കും കാല്‍നടയായി സ്വന്തം നാട്ടിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തൊഴിലാളികള്‍ കാല്‍നടയായി യാത്ര ചെയ്യുന്ന ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കി അടുത്തുള്ള പാര്‍പ്പിടമേഖലയില്‍ സൗകര്യം ഒരുക്കും. അവര്‍ക്ക് വേണ്ട ഭക്ഷണം വെള്ളം അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. പ്രത്യേകം ഏര്‍പ്പാടാക്കുന്ന ശ്രമിക് ട്രെയിനുകളില്‍ നാട്ടിലെത്തിക്കുന്നതുവരെ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ താമസ സ്ഥലത്ത് ഒരുക്കും. കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതിനായി റെയില്‍വെയുടെ സഹകരണവും പ്രതീക്ഷിക്കുന്നുണ്ടെന്നും കേജ്രിവാള്‍ വ്യക്തമാക്കി.
അതേസമയം, തമിഴ്നാട്ടില്‍ മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി. കോയമ്പത്തൂര്‍, സേലം, ത്രിച്ചി, നിലഗിരി ഉള്‍പ്പെടെയുള്ള 25 ജില്ലകളില്‍ ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കാനുമാണ് തീരുമാനം. ഇവിടങ്ങളില്‍ ജില്ലക്കകത്ത് പാസുകള്‍ ഇല്ലാതെ തന്നെ അവശ്യസേവനങ്ങള്‍ അനുവദിക്കും. അതേസമയം അതിതീവ്ര ബാധിത പ്രദേശങ്ങളില്‍ പോകുന്നതിനായി പാസ് വേണം. സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കേണ്ടതില്ലയെന്ന് തന്നെയാണ് തീരുമാനം. അതേസമയം 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി വ്യവസായ ശാലകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് തീരുമാനം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് തമിഴ്നാടിന്റേയും നീക്കം. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കും. 37 ജില്ലകളാണ് തമിഴ്നാട്ടില്‍ ഉള്ളത്. അതില്‍ 12 ജില്ലകളില്‍ അതി തീവ്ര കൊറോണ വ്യാപനം നടക്കുന്നയിടങ്ങളാണ്. ഈ 12 ജില്ലകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.