കശ്മീർ ഫയൽസ് കാണാൻ സർക്കാർ ജീവനക്കാർക്ക് അവധി നൽകി ആസാം
ഗുവാഹത്തി: അടുത്തിടെ പുറത്തിറങ്ങിയ ദ കശ്മീർ ഫയൽസ് എന്ന സിനിമ കാണാൻ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് ആസാം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് സർക്കാർ ജീവനക്കാർക്കായി അര ദിവസം അവധി പ്രഖ്യാപിച്ചത്. 1990 കളിൽ കശ്മീർ താഴ്‌വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം നിരവധി വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
ഞങ്ങളുടെ സർക്കാർ ജീവനക്കാർക്ക് ദ കശ്മീർ ഫയൽസ് എന്ന സിനിമ കാണുന്നതിന് അര ദിവസം സ്പെഷ്യൽ ലീവിന് അർഹതയുണ്ടായിരിക്കും. അവർ അവരുടെ മേലുദ്യോഗസ്ഥരെ അറിയിച്ച് ടിക്കറ്റുകൾ അടുത്ത ദിവസം സമർപ്പിച്ചാൽ മതി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ചൊവ്വാഴ്ച പറഞ്ഞു. നേരത്തെ ഗുവാഹത്തിയിലെ ഒരു തിയറ്ററിൽ എത്തി മുഖ്യമന്ത്രിയും മന്ത്രി സഭയിലെ മറ്റ് മന്ത്രിമാരും ചിത്രം കണ്ടിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ മനുഷ്യത്വത്തിന് കളങ്കമാണെന്ന് ചിത്രം കണ്ടതിന് ശേഷം ഹിമന്ത പറഞ്ഞു.

"കശ്മീരി പണ്ഡിറ്റ് വംശഹത്യയും അവരുടെ പലായനവും മാനവികതയുടെ കളങ്കമാണ്. ദ കശ്മീർ ഫയൽസ് എന്ന ഹൃദയസ്പർശിയായ ചിത്രം. അവരുടെ ദുരവസ്ഥ തുറന്ന് കാണിച്ചിട്ടുണ്ട്. അത് എന്റെ കാബിനറ്റ് സഹപ്രവർത്തകരും ഞങ്ങളുടെ സഖ്യകക്ഷികളുടെ നേതാക്കളും കണ്ടു," ശർമ്മ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിത്രത്തെ പ്രശംസിച്ച് രം ഗത്ത് വന്നിരുന്നു. സത്യത്തെ അതിന്റെ ശരിയായ രൂപത്തിൽ കൊണ്ടുവന്നു എന്നും ചരിത്രത്തെ കാലാകാലങ്ങളിൽ ശരിയായ സന്ദർഭത്തിൽ അവതരിപ്പിക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, കർണാടക, ത്രിപുര, ഗോവ എന്നീ സംസ്ഥാനങ്ങൾ കശ്മീർ ഫയൽസ് എന്ന ചിത്രം നികുതി രഹിതമായി പ്രദർശിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് പതിനൊന്നിനാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. അനുപം ഖേർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി, ദർശൻ കുമാർ, അമാൻ ഇഖ്ബാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് വിവേക് അഗ്നിഹോത്രിയാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇന്ത്യയുടെ റിപബ്ലിക്ക് ദിനത്തിൽ ചിത്രം റിലീസ് ചെയ്യും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് റിലീസ് മാറ്റുകയായിരുന്നു.












Click it and Unblock the Notifications