നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അസം: നൈറ്റ് കർഫ്യൂ, സൗജന്യ കോവിഡ് ചികിത്സ ബിപിഎല്ലുകാർക്ക് മാത്രം
ഗോഹട്ടി: കോവിഡ് കേസുകള്‍ വർധിച്ച് വരുന്ന സാഹ്യചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കി അസം സർക്കാർ. ശനിയാഴ്ച മുതല്‍ ആരംഭിക്കുന്ന നൈറ്റ് കർഫ്യൂ വൈകീട്ട് ആറ് മണി മുതല്‍ നിലവില്‍ വരുമെന്നാണ് സർക്കാർ ഏറ്റവും അവസാനമായി പുറത്തിറക്കിയ മാർഗ്ഗ നിർദേശം വ്യക്തമാക്കുന്നത്. നേരത്തെ രാത്രി 10 മണി മുതല്‍ രാവിലെ 6 വരെയായിരുന്നു കർഫ്യൂ സമയം നിശ്ചയിച്ചിരുന്നത്. ഇതാണ് വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെയാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പുതിയ ഉത്തരവ് പ്രകാരം പൂർണമായും വാക്‌സിനേഷൻ എടുത്തവർക്ക് മാത്രമേ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, സർക്കാർ ഓഫീസുകൾ, ഷോപ്പിംഗ് മാളുകൾ, മൾട്ടിപ്ലക്‌സുകൾ എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കൂ. "100% സീറ്റിംഗ് കപ്പാസിറ്റിയിൽ പൂർണ്ണമായും വാക്സിനേഷൻ എടുത്ത വ്യക്തികളുമായി റെസ്റ്റോറന്റുകൾ പ്രവർത്തിക്കാൻ അനുവദിക്കും."ശർമ്മ പറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ റസ്റ്ററന്റുകള്‍ക്കും മാളുകള്‍ക്കും 25000 രൂപ വീതം പിഴയിടും.

"ആശുപത്രി കിടക്കകളുടെ എണ്ണത്തെ സംബന്ധിച്ചിടത്തോളം, അസം നല്ല നിലയിലാണ്. ഞങ്ങൾക്ക് 2,633 ഓക്സിജൻ കിടക്കകളോടെ 8,700-ലധികം കിടക്കകളും കോവിഡ്-19 രോഗികൾക്കായി 1,000 ഐ സി യു കിടക്കകളും ഉണ്ട്. കൊവിഡ്-19 ഉയർന്നുവരികയാണെങ്കില്‍ ഞങ്ങൾക്ക് 25,000 ആശുപത്രി കിടക്കകൾ ഉണ്ടാകും, "ശർമ്മ പറഞ്ഞു. ബിപിഎൽ (ദാരിദ്ര്യരേഖയ്ക്ക് താഴെ) വിഭാഗത്തിൽ പെടുന്ന കോവിഡ് -19 രോഗികൾക്ക് മാത്രമേ അസം സർക്കാർ സൗജന്യ ചികിത്സ നൽകുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
കാംരൂപ്-മെട്രോപൊളിറ്റൻ ജില്ലയിൽ എട്ടാം ക്ലാസ് വരെയും മറ്റെല്ലാ ജില്ലകളിലും അഞ്ചാം ക്ലാസ് വരെയും എല്ലാ സ്കൂളുകള്‍ക്കും ജനുവരി 8 മുതൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 30 വരെ ഓഫ് ലൈന്‍ ക്ലാസുകൾ അനുവദിക്കില്ല. വിദേശത്ത് നിന്നും മടങ്ങിയെത്തിയ ഒരാള്‍ ഉള്‍പ്പടെ ഒമൈക്രോൺ വേരിയന്റിന്റെ ഏഴ് കേസുകള്‍ കൂടി സംസ്ഥാനം റിപ്പോർട്ട് ചെയ്ത സമയത്താണ് പുതുക്കിയ നിർദ്ദേശം വന്നിരിക്കുന്നത്. അസമില്‍ ഇതുവരെ ആകെ 9 ഒമൈക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഏഴ് കോവിഡ് പോസിറ്റീവ് രോഗികളുടെ ജീനോം സീക്വൻസിംഗ് പരിശോധനാ ഫലങ്ങൾ ഇന്നലെ വന്നു, എല്ലാവർക്കും ഒമിക്‌റോൺ വേരിയന്റാണ് ബാധിച്ചത്. ഇവരിൽ ഒരാൾ മാത്രമാണ് വിദേശത്ത് നിന്ന് തിരിച്ചെത്തിയതെന്നും മറ്റുള്ളവർക്ക് യാത്രാ ചരിത്രമില്ലെന്നും ദേശീയ ആരോഗ്യ മിഷൻ ഡയറക്ടർ ലക്ഷ്മണൻ എസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ 94 ലക്ഷത്തിലധികം (94,47,056) ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 149.66 കോടി (1,49,66,81,156) കടന്നു. 1,59,96,534 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,836 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,71,845 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.57%.
കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,17,100 പേർക്കാണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 3,71,363 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.05 ശതമാനമാണ്.രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,13,377 പരിശോധനകൾ നടത്തി. ആകെ 68.68 കോടിയിലേറെ (68,68,19,128) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 4.54 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 7.74 ശതമാനമാണ്.












Click it and Unblock the Notifications