ബിജെപിയുടെ പതനത്തിൽ നേട്ടം കൊയ്ത് പ്രദേശിക പാർട്ടികൾ; വോട്ട് വിഹിതത്തിൽ വർധന
Recommended Video

ദില്ലി: തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 15 വർഷമായി ഭരണത്തിലിരുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഭരണം നഷ്ടമായതിനൊപ്പം രാജസ്ഥാനിലും കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. 2013 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതത്തിൽ വലിയ കുറവാണുണ്ടായത്. എന്നാൽ ബിജെപിക്കേറ്റ തിരിച്ചടി പൂർണമായും കോൺഗ്രസിന് മുതലെടുക്കാനായില്ലെന്നാണ് വിലയിരുത്തൽ.
തെലങ്കാനയിലും മിസോറാമിലും പ്രദേശിക പാർട്ടികളാണ് നേട്ടം കൊയ്തത്. മിക്ക സംസ്ഥാനങ്ങളും കോൺഗ്രസ്-ബിജെപി ഇതര പാർട്ടികൾ വ്യക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രദേശിക പാർട്ടികളുടെ നിലപാട് നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം രൂപികരിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. വിശാല സഖ്യത്തിൽ പ്രദേശിക പാർട്ടികൾ ആർക്കൊപ്പം നിലകൊള്ളുമെന്ന നിലപാട് നിർണായകമാണ്.

ഛത്തീസ്ഗഡിൽ കോൺഗ്രസിന് ഇക്കുറി 43.3 % വോട്ട് ലഭിച്ചുവെന്നാണ് കണക്കുകൾ 2013ൽ ഇത് 40.3 ശതമാനമായിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ 38.37 ശതമാനം വോട്ടാണ് നേടിയത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ ഒരെണ്ണം മാത്രമാണ് ഛത്തീസ്ഗഡിൽ കോൺഗ്രസ് നേടിയത്.
കോൺഗ്രസിന്റെ വോട്ട് വിഹിത്തതിൽ വലിയ വ്യത്യാസം ഉണ്ടായില്ലെങ്കിലും ബിജെപിക്ക് വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. 2013ൽ 41 ശതമാനമായിരുന്ന വോട്ട് വിഹിതം ഇക്കുറി 32.9 ശതമാനം എന്ന നിലയിലേക്ക് കൂപ്പുകുത്തി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 11ൽ 10 സീറ്റുകളും 49 ശതമാനം വോട്ടുവിഹിതവും നേടി.
ചെറുപാർട്ടികളും സ്വതന്ത്ര്യന്മാരും നേട്ടം കൊയ്തുവെന്ന് വോട്ട് വിഹിതം വിശകലനം ചെയ്താൽ മനസിലാക്കാനാകും. 2013ൽ ബിഎസ്പിയുടെ വോട്ട് വിഹിതം 4.3 % ആയിരുന്നു. എന്നാൽ അജിത് ജോഗിയുടെ ജനതാ കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ട് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ട ബിഎസ്പിയുടെ വോട്ട് വിഹിതം 10.7 ശതമാനമായി ഉയർന്നു. 5.3 ശതമാനത്തിൽ നിന്നും സ്വതന്ത്ര്യന്മാരുടെ വോട്ട് വിഹിതം 6.3 ശതമാനമായി ഉയർന്നു.
സമാനമായ പ്രവണതയാണ് രാജസ്ഥാനിലും കാണാനായത്. 2013ൽ 45.2 ശതമാനം വോട്ടുവിഹിതം നേടിയ ബിജെപി 2018ൽ 38.8 ശതമാനത്തിലേക്ക് കൂപ്പ് കുത്തി. 2014ൽ സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളിലും വിജയം നേടിയ ബിജെപിയുടെ വോട്ട് വിഹിതം 55 ശതമാനമായിരുന്നു.
രാജസ്ഥാനിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 2013ൽ 33.1 ശതമാനമായിരുന്ന വോട്ട് വിഹിതം 2018ൽ 39.2 ശതമാനമായി ഉയർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും നഷ്ചടമായെങ്കിലും 30 ശതമാനം വോട്ട് കോൺഗ്രസ് നേടിയിരുന്നു. സ്വതന്ത്ര്യന്മാർ നില മെച്ചപ്പെടുത്തി 8.2% ൻ നിന്നും 9.5%ൽ എത്തി.
കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച മധ്യപ്രദേശിൽ കോൺഗ്രസ് 2013ലെ 36.4 ശതമാനത്തിൽ നിന്നും 41.4 ശതമാനത്തിലേക്ക് വോട്ടിംഗ് ശതമാനം ഉയർത്തിയിട്ടുണ്ട്. ബിജെപിയുടെ വോട്ട് വിഹിതം 2013ലെ 44.9 ശതമാനത്തിൽ നിന്നും 41.3 ശതമാനത്തിലേക്ക് താഴ്ന്നു. മധ്യപ്രദേശിൽ ബിഎസ്പിയുടെ വോട്ട് വിഹിതത്തിൽ കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ മറ്റു ചെറുപാർട്ടികളാണ് നേട്ടം കൊയ്തതെന്നാണ് വിലയിരുത്തൽ.
തെലങ്കാനയിൽ വൻ ഭൂരിപക്ഷത്തോടെയാണ് ടിആർഎസ് അധികാരത്തിൽ എത്തുന്നത്. കഴിഞ്ഞവട്ടം നേടിയ 34 ശതമാനം വോട്ട് വിഹിത്തതിൽ നിന്നും ഇക്കുറി 47%ത്തിലേക്ക് വൻ കുതിച്ചുചാട്ടമാണ് ടിആർഎസ് നടത്തിയിരിക്കുന്നത്. കോൺഗ്രസും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 25.2 ശതമാനത്തിൽ നിന്നും വോട്ടിംഗ് വിഹിതം ഇക്കുറി 28.7 ശതമാനമായാണ് ഉയർന്നത്. ടിഡിപി- കോൺഗ്രസ് സഖ്യം തെലങ്കാനയിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്.
മിസോറാമിൽ മാത്രമാണ് കോൺഗ്രസിന് വൻ തിരിച്ചടി നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് നേട്ടമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു. പത്ത് വർഷം തുടർച്ചയായി ഭരണത്തിലിരുന്ന കോൺഗ്രസിനെ തൂത്തെറിഞ്ഞാണ് മിസോ നാഷണൽ ഫ്രണ്ട് മിസോറാമിൽ അധികാരം ഉറപ്പിച്ചത്. 2013ൽ 45 ശതമാനമായിരുന്ന വോട്ട് വിഹിതം 30 ഇക്കുറി 30 ശതമാനത്തിൽ എത്തി. ബിജെപിയുടെ വോട്ട് വിഹിതത്തിൽ അഞ്ച് മടങ്ങ് വർധനവാണ് ഉണ്ടായിരിക്കുന്നത്. 0.4 ശതമാനത്തിൽ നിന്നും 8 ശതമാനത്തിലെത്തി. എംഎൻഎഫ് 37.6 ശതമാനം വോട്ടാണ് മിസോറാമിൽ നേടിയത്. 40 അംഗ നയമസഭയിൽ 26 സീറ്റുകളും എംഎൻഎഫ് നേടിയപ്പോൾ കോൺഗ്രസ് 5 സീറ്റുകളിലേക്ക് ഒതുങ്ങി. ബിജെപി ഒരു സീറ്റിലും വിജയിച്ചിട്ടുണ്ട്.












Click it and Unblock the Notifications