അയോധ്യ; വിധി പറയാന്‍ സുപ്രീംകോടതി എന്തുകൊണ്ട് ശനിയാഴ്ച്ച തിരഞ്ഞെടുത്തു
ദില്ലി: ഏഴ് പതിറ്റാണ്ട് നീണ്ട് നിന്ന കോടതി വ്യവഹാരങ്ങള്‍ക്ക് ശേഷം അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ചു കഴിഞ്ഞു. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതിനല്‍കിയതും മുംസ്ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ അയോധ്യയില്‍ തന്നെ മറ്റൊരിടത്ത് 5 ഏക്കര്‍ ഭൂമി നല്‍കണം എന്നതുമാണ് വിധിയുടെ കാതല്‍.
കേന്ദ്രസര്‍ക്കാറിന് കീഴില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്രം നിര്‍മ്മിക്കണമെന്നും കോടതി വ്യക്തമാക്കി. പൂര്‍ണ്ണമായും ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ല ബാബരി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടതെന്ന് വാദം അംഗീകരിച്ചു. പള്ളി നിര്‍മ്മാണം മറ്റൊരു നിര്‍മ്മിതിക്ക് മുകളിലാണെന്നുമുള്ള പുരാവസ്തുവകുപ്പിന്‍റെ കണ്ടെത്താലാണ് വിധിയില്‍ നിര്‍ണ്ണായകമായത്.
തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്ന് വിധി പ്രസ്താവിക്കുമെന്ന് സുപ്രീംകോടതി ഇന്നലെ രാത്രിയില്‍ വ്യക്തമാക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...
നവംബര്‍ 17 ന് മുമ്പ്
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന നവംബര്‍ 17 ന് മുമ്പ് തന്നെ അയോധ്യ ഭൂമിതര്‍ക്ക കേസില്‍ അന്തിമ വിധി പറയുമെന്ന് വ്യക്തമായിരുന്നു. വെള്ളിയാഴ്ച്ച പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റില്‍ അയോധ്യ ഉള്‍പ്പെടുത്താതിരുന്നതിനാല്‍ അവധി ദിനങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച്ചക്ക് ശേഷം മാത്രമെ വിധിയുണ്ടാകുകയുള്ളുവെന്നാണ് ഏവര്‍ പ്രതീക്ഷിച്ചിരുന്നത്.
ഇന്നലെ രാത്രി
എന്നാല്‍ കോടതി പ്രവൃത്തി ദിനമല്ലാത്ത ശനിയാഴ്ച കോടതി തുറന്ന് വിധി പ്രസ്താവിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ശനിയാഴ്ച്ച വിധി പറയുമെന്ന വിവരം പുറത്തുവിട്ടത്. അതിന് മുന്നോടിയായി ഉത്തര്‍ പ്രദേശിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ചീഫ് ജസ്റ്റിസ് വിലയിരുത്തിയിരുന്നു.
ഞായറാഴ്ചയായതിനാൽ
ചീഫ് ജസ്റ്റിസ് വിരമിക്കുന്ന നവംബർ 17 ഞായറാഴ്ചയായതിനാൽ അന്ന് വിധി പറയാനുള്ള സാധ്യതയുണ്ടായിരുന്നില്ല. വിരമിക്കുന്ന ദിവസം സുപ്രധാനമായ കേസുകളില്‍ വിധി പറയുന്ന പതിവും സുപ്രീംകോടതിയിലില്ല. നവംബര്‍ 16 ശനിയാഴ്ചയായതിനാൽ അന്നും വിധി വരാൻ സാധ്യത കൽപിച്ചിരുന്നില്ല.
അഭ്യൂഹം
നവംബര്‍ 15 വെള്ളിയാഴ്ച്ചയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പദവിയിലിരിക്കുന്ന അവസാന കോടതി പ്രവൃത്തി ദിവസം. അതുകൊണ്ട് തന്നെ അന്നേദിവസമോ നവംബര്‍ 14 വ്യാഴാഴ്ച്ചയോ വിധി വന്നേക്കുമെന്ന അഭ്യൂഹങ്ങളായിരുന്നു ശക്തമായത്.
പുനപരിശോധന ഹരജി
വിധി വന്നതിന്‍റെ തൊട്ടടുത്ത ദിവസം പുനപരിശോധന ഹരജി സമർപ്പിക്കാൻ അവസരമുണ്ട്. ചിലപ്പോൾ ഇത് ഒന്നിലേറെ ദിവസം നീളാനും സാധ്യതയുണ്ട്. പല കേസുകളിലും ഇത്തരത്തില്‍ കോടതിയില്‍ പുനപരിശോധന ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടും ഉണ്ട്. ഈ സാഹചര്യം നിലനില്‍ക്കേയും നവംബർ 14ന് മുമ്പായി വിധി വന്നേക്കുമെന്ന സൂചന കോടതി നല്‍കിയിരുന്നില്ല.
അപ്രതീക്ഷിതം
വിധിക്ക് മുന്നോടിയായി ഊഹോപോഹങ്ങളും സമൂഹവിരുദ്ധ പ്രവർത്തനങ്ങളും തടയുക എന്നത് ലക്ഷ്യമിട്ടുകൊണ്ട് കൂടിയാണ് ശനിയാഴ്ച്ച വിധി പ്രഖ്യാപനമുണ്ടാവുമെന്ന് വെള്ളിയാഴ്ച രാത്രി അപ്രതീക്ഷിതമായി സുപ്രീംകോടതി വ്യക്തമാക്കിയത്. ഇത്തരക്കാർക്ക് കൂടുതൽ സമയം നൽകാതിരിക്കുകയായിരുന്നു തീരുമാനത്തിന് പിന്നിലെ ലക്ഷ്യം.
ഭരണഘടനാ ബെഞ്ച്
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചാണ് ഏഴുപതിറ്റാണ്ടിലെ വ്യവഹാരങ്ങള്‍ക്ക് ശേഷം അയോധ്യ കേസില്‍ വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചില്‍ നിയുക്ത ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍
ഹൈക്കോടതി വിധിക്കെതിരെ
2010 സെപ്തംബര്‍ 30 ന് തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരേയാണ് കക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. 2011 മെയ് 9 ന് ഭൂമിയുടെ അവകാശവാദം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി ഉത്തരവിറക്കി.
വാദം കേള്‍ക്കല്‍
2019 ജനുവരി 25 ന് ഭരണഘടന ബെഞ്ച് പുനഃസംഘടിപ്പിച്ചു. 2019 മാര്‍ച്ച് 8 ന് അയോദ്ധ്യ തര്‍ക്കം മധ്യസ്ഥശ്രമത്തിലൂടെ പരിഹരിക്കാൻ റിട്ട. ജസ്റ്റിസ് ലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപം നൽകി. മധ്യസ്ഥ ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെ ഓഗസ്റ്റ് 7 മുതല്‍ കേസില്‍ വാദം കേള്‍ക്കാന്‍ ഭരണഘടന ബെഞ്ച് തീരുമാനിച്ചു. 40 ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷം കേസ് വിധി പറയനായി മാറ്റുകയും ചെയ്യുകയായിരുന്നു.
അയോധ്യ വിധി: വിശ്വാസം മാത്രം അടിസ്ഥാനമാക്കിയല്ല, തെളിവുകള്‍ കൂടി പരിഗണിച്ചാണ് വിധിയെന്ന് കോടതി
അയോധ്യ; കോടതി വിധിയെ മാനിക്കുക, സാഹോദര്യവും പരസ്പര ഐക്യവും കാത്ത് സൂക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി