ബിജെപിക്ക് വൻ തിരിച്ചടി; ഹരിയാന സർക്കാറിന് കേവല ഭൂരിപക്ഷം നഷ്‌ടമായി, മൂന്ന് സ്വതന്ത്രരുടെ പിന്തുണ കോൺഗ്രസിന്
ന്യൂഡൽഹി: ഹരിയാനയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയായി സർക്കാരിന് ഭൂരിപക്ഷം നഷ്‌ടമായി. മൂന്ന് എംഎൽഎമാർ നയാബ് സിംഗ് സൈനി നയിക്കുന്ന ബിജെപി സർക്കാരിനുള്ള പിൻതുണ പ്രഖ്യാപിച്ചതോടെയാണ് സർക്കാർ തുലാസിലായത്. ബിജെപിക്കുള്ള പിന്തുണ പിൻവലിക്കുക മാത്രമല്ല ഈ മൂന്ന് പേരും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിക്കുകയും ചെയ്‌തു.
സോംബിർ സാങ്‌വാൻ, രൺധീർ ഗൊല്ലൻ, ധരംപാൽ ഗോണ്ടർ എന്നീ സ്വതന്ത്ര എംഎൽഎമാരാണ് ബിജെപിക്ക് നൽകിയ പിന്തുണ പിൻവലിച്ചത്. മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ എന്നിവരുടെ സാന്നിധ്യത്തിൽ റോഹ്തക്കിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യം പ്രഖ്യാപിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിടെ നടന്ന ഈ സംഭവ വികാസങ്ങൾ ബിജെപിയെ വലിയ രീതിയിൽ ബാധിക്കുമെന്ന് ഉറപ്പാണ്. കരഷകരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് തങ്ങൾ ബിജെപിക്ക് നൽകി വന്നിരുന്ന പിന്തുണ പിൻവലിച്ചതെന്നാണ് സ്വതന്ത്ര എംഎൽഎമാർ അഭിപ്രായപ്പെട്ടത്. ഇതോടെ ബിജെപി സർക്കാരിന്റെ സഭയിലെ കേവല ഭൂരിപക്ഷം നഷ്‌ടമായി.
നിയമസഭയിൽ കേവലഭൂരിപക്ഷം ഇല്ലാതായ സാഹചര്യത്തിൽ നയാബ് സിങ് സൈനി സർക്കാർ ഉടൻ രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നേരത്തെ ബിജെപിക്ക് ഇവിടെ തിരിച്ചടി സമ്മാനിച്ചുകൊണ്ട് മൂന്ന് ജെജെപി എംഎൽഎമാരും ബിജെപി സർക്കാരിന് നൽകിയ പിന്തുണ പിൻവലിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സ്വതന്ത്രരും കൈവിടുന്നത്.
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഹരിയാന നിയമസഭയിൽ എൻഡിഎ സഖ്യസർക്കാരിന്റെ എംഎൽഎമാരുടെ എണ്ണം 42 ആയി കുറഞ്ഞുവന്നതാണ് പ്രത്യേകത. കോൺഗ്രസ് ഉൾപ്പെട്ട ഇന്ത്യ സഖ്യത്തിന് ആവട്ടെ 34 എംഎൽഎമാർ ആണ് സഭയിൽ ഉള്ളത്. ആകെ 90 സീറ്റുകളാണ് ഹരിയാന നിയമ സഭയിൽ ഉള്ളത്.
വരും ദിവസങ്ങളിൽ മതിയായ എണ്ണം എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാനായില്ലെങ്കില്‍ സര്‍ക്കാരിന് ഭരണത്തില്‍ തുടരാൻ കഴിയാത്ത സാഹചര്യമുണ്ടാവും. അതുകൊണ്ട് തന്നെ കരുതലോടെയാണ് ബിജെപി സർക്കാരും പാർട്ടി നേതൃത്വം നീങ്ങുന്നത്. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവും കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്.












Click it and Unblock the Notifications