'കോണ്‍ഗ്രസ് അധ്യക്ഷന് ധാർഷ്ട്യം', നിയമസഭാ കക്ഷി നേതാവ് സ്ഥാനം രാജി വെച്ച് ബാലാസാഹിബ് തോറട്ട്

മുംബൈ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ ആഭ്യന്തര കലഹത്തില്‍ എണ്ണ പകര്‍ന്ന് നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും രാജി വെച്ച് മുതിര്‍ന്ന നേതാവ് ബാലാസാഹിബ് തോറട്ട്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോളയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാണ് എന്ന് വ്യക്തമാക്കി ബാലാസാഹിബ് തോറട്ട് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയിരുന്നു. തോറട്ട് രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും പിന്മാറില്ലെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഫെബ്രുവരി 2നാണ് തോറട്ട് പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് അയച്ചത് എന്നാണ് സൂചന. സംസ്ഥാനത്തെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്നിട്ട് കൂടി തോറട്ടിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ പ്രസ്താവനകള്‍ ഉയരുന്നുവെന്നും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പ്രതിച്ഛായ കളങ്കപ്പെടുത്താനുളള ശ്രമം നടക്കുന്നുണ്ടെന്നുമാണ് ആരോപണങ്ങള്‍. മാത്രമല്ല സംസ്ഥാന അധ്യക്ഷനായ നാന പട്ടോളെ ധാര്‍ഷ്ട്യം കാണിക്കുന്നുവെന്നും തോറട്ടിന് പരാതിയുണ്ട്.
അതേസമയം തനിക്കെതിരെ തോറട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തെഴുതിയെന്ന റിപ്പോര്‍ട്ടുകള്‍ പട്ടോളെ തള്ളി. കത്തിലെ ഉളളടക്കം എന്താണെന്ന് അറിഞ്ഞാല്‍ മാത്രമേ അതേക്കുറിച്ച് തനിക്ക് പ്രതികരിക്കാന്‍ സാധിക്കുകയുളളൂ എന്നും പട്ടോളെ പ്രതികരിച്ചു. സംസ്ഥാനത്തെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തന്നോട് ആലോചിക്കുന്നില്ലെന്ന് തോറട്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് എഴുതിയ കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തോട് അടുപ്പമുളള നേതാവ് പിടിഐയോട് പറഞ്ഞു. തോറട്ട് മഹാരാഷ്ട്ര മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മന്ത്രിയും കൂടിയാണ്.
ബന്ധു കൂടിയായ സുധീര്‍ ടാംബെയ്ക്ക് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള അവസരം നിഷേധിച്ചതോടെയാണ് തോറട്ട് സംസ്ഥാന നേതൃത്വവുമായി ഉടക്കുന്നത്. നാഷിക് മണ്ഡലത്തില്‍ നിന്നുളള എംഎല്‍സി ആയിരുന്നു സുധീര്‍ ടാംബെ. ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ മകന്‍ സത്യജിത് ടാംബെയെ സുധീര്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.












Click it and Unblock the Notifications