കര്‍ണാടക വിഭജിക്കണം: നാളെ ഹര്‍ത്താല്‍; വിഷയത്തിലിടപെട്ട് ബിജെപിയും, വെട്ടിലായി സഖ്യസര്‍ക്കാർ
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാര്‍ ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത്. മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് പുറമേ പുറത്തുനിന്ന് ബിജെപി സര്‍ക്കാര്‍ വീഴ്ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ വേറേയുമുണ്ട്.
ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഇടയിലാണ് വടക്കന്‍ കര്‍ണാടകയക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യമുയര്‍ത്തി നാളെ സംസ്ഥാനത്ത് ബന്ദ് നടത്താനിരിക്കുന്നത്. ഈ ആവശ്യം ഉന്നയിക്കുന്നവരോട് ബിജെപിയും അനുഭാവം പ്രകടപ്പിച്ചതോടെ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ് കര്‍ണാകട സര്‍ക്കാര്‍.
പ്രത്യേക സംസ്ഥാന പദവി
സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് ദക്ഷിണ കന്നഡിയിലെ സംഘടനകള്‍ നാളെ സംസ്ഥാനാത്ത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബന്ദ്
മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളൊന്നും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദക്ഷിണ കന്നഡയിലെങ്കിലും ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും. ഇതിനിടയില്‍ തന്നെയാണ് സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയുടെ വികസനം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം വരുന്ന മഠാതിപതികള്‍ ബെളഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയ്ക്ക് മുന്നില്‍ പ്രതിഷേധമായി അണിനിരന്നത്.
അവഗണന
ഹര്‍ത്താല്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നത് പോലെ പ്രത്യേകസംസ്ഥാന രൂപീകരണമല്ല തങ്ങളുടെ ആവശ്യം. വടക്കന്‍ കര്‍ണാടകയോട് മാറിമാറി വരുന്ന സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് അവര്‍ വ്യക്തമാക്കി.
യെദ്യൂരപ്പ
പ്രതിഷേധത്തില്‍ അണിനിരന്ന മഠാധിപര്‍ക്ക് പിന്തുണയുമായി ബിജെപി നേതാവ് യെദ്യൂരപ്പ രംഗത്തെത്തിയത് സംസ്ഥാന സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. വടക്കന്‍ കര്‍ണാടകയോട് സംസ്ഥാന ബിജെപി സര്‍ക്കാറും കേന്ദ്രസര്‍ക്കാറും എന്നും അനുഭാവപൂര്‍ണ്ണമായിട്ടെ പെരുമാറിയിട്ടുള്ളുവെന്ന് യെദ്യൂരപ്പെ പ്രതിഷേധത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
വിമര്‍ശനങ്ങള്‍
മഠാഥിപതികളോട് പ്രതിഷേധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട യെദ്യൂരപ്പ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തിയത്. കുമാരസ്വാമിയുടെ വിഭജിച്ചു ഭരിക്കല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് സ്വാധീനമുള്ള 37 നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമേ നടപ്പിലാക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്-ദള്‍ സഖ്യം
വിഷയത്തില്‍ ബിജെപി ഇടപെടുന്നതിനെ ഏറെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ്-ദള്‍ സഖ്യം നോക്കികാണുന്നത്. ഇതിനിടെ പ്രത്യേക സംസ്ഥാനമെന്ന ആശയത്തെ അനുകൂലിക്കുന്ന ചില ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെ പീന്നീട് അറസ്റ്റ്‌ചെയ്തുനീക്കി.
ചാണകം തളി
പ്രത്യേകസംസ്ഥാന ആശയത്തിനെതിരേയും സംസ്ഥാനത്ത് ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ട്. പ്രത്യേക സംസ്ഥാനരൂപീകരണത്തെ പിന്തുണച്ച ബിജെപി എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം നടന്നു. ഐക്യകന്നഡ അനുകൂലികള്‍ ബി ശ്രീരാമുലിവിന്റെ കൗട്ടൗട്ടില്‍ ചാണകം തളിച്ചു.
എക്കാലത്തും
അതേസമയം കര്‍ണാടക എക്കാലത്തും അഖണ്ഡമായി, ഐക്യത്തോടെ നിലനില്‍ക്കുമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. വടക്കന്‍ കര്‍ണാടകയുടെ വികസന പ്രശ്‌നങ്ങളുന്നയിച്ച് തന്നെ വന്നുകണ്ട വിവിധ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്.
വിവേചനം
വികസന കാര്യത്തില്‍ സഖ്യസര്‍ക്കാറിന് യാതൊരു വിവേചനവും ഇല്ല. കര്‍ണാടകയുടെ സമഗ്രവികസനമാണ് സഖ്യസര്‍ക്കാറിന്റെ ശ്രമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടും. പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് വടക്കന്‍ മേഖലയിലെ 13 ജില്ലകളിലാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.