ഡിസംബർ 16, 17 തീയതികളിൽ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്; ബാങ്കിംഗ് പ്രവർത്തനങ്ങൾ തടസപ്പെട്ടേക്കും
ദില്ലി: ഡിസംബര്‍ 16, 17 തിയതികളില്‍ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്. ഒൻപത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ ( യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ) യു.എഫ്.ബി.യു ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശുപാര്‍ശയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഐഡിബിഐ ബാങ്കിനെ സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചുവെന്നും ബാങ്കിങ് നിയമ ഭേദഗതികള്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പോകുന്നു എന്നതും ബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, രണ്ട് ദിവസം തുടർച്ചയായി ബാങ്കുകൾ പ്രവര്‍ത്തിക്കാതിരിക്കുന്നത് ബാങ്കിങ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കും.
കടലെടുക്കുമോ കേരളത്തിന്റെ തീര മേഖലകളെ? കേരള തീരത്തെ മാറ്റങ്ങള്‍ ആശങ്കയുണ്ടാക്കുന്നു: ശാസ്ത്രജ്ഞര്‍
ഡിസംബർ 16, 17 തീയതികളിൽ കൂടുതൽ പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാര്‍ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് യൂണിയനുകൾ പണിമുടക്ക് നടത്തുന്നതായാണ് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ അറിയിക്കുന്നത്. രണ്ടു പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച ബിൽ ശീതകാല സമ്മേളനത്തിൽ പരിഗണനയ്ക്ക് വരാനിരിക്കെയാണ് ബാങ്കിങ് സംഘടനകളുടെ പണിമുടക്ക്.
അതിനിടെ, അഡീഷണൽ ചീഫ് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ഇന്ന് അനുരഞ്ജന ചർച്ചകൾ നടന്നേക്കുമെന്നാണ് സൂചന. ബാങ്ക് സ്വകാര്യവൽക്കരണം സംബന്ധിച്ച ബിൽ പാര്‍ലമെൻറ് സമ്മേളനത്തിൽ പരിഗണിക്കില്ലെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കാത്തതിനാൽ പണിമുടക്കുമായി മുന്നോട്ട് പോകാനാണ് ബാങ്കിങ് സംഘടനകളുടെ തീരുമാനം.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പ്രഖ്യാപിച്ചതനുസരിച്ച് ബാങ്ക് പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇടപാടുകാരുടെയും നിക്ഷേപകരുടെയും താത്പര്യങ്ങൾ മുൻനിര്‍ത്തി ബാങ്ക് പണിമുടക്കിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നിലവിലെ, കൊവിഡ് സാഹചര്യത്തിൽ രണ്ടു ദിവസത്തെ ബാങ്കിങ് പണിമുടക്ക് വലിയ അസൗകര്യമുണ്ടാക്കുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ നിലപാട്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ ബാങ്ക് എന്നിവയ്ക്ക് ഇതേ നിലപാടാണ്. എന്നാൽ ബാങ്കിങ് സംഘടനകൾ പണിമുടക്കുന്നത് ബാങ്ക് പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇടപാടുകാരുടെ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ ബദൽ ക്രമീകരണങ്ങൾ ശാഖകളിൽ ഒരുക്കുമെങ്കിലും ബാങ്കിംഗ് പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
രാജ്യത്തെ മൊത്തം നിക്ഷേപത്തിന്‍റെ 70 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണെന്നും അവ സ്വകാര്യ മൂലധനത്തിന് കൈമാറുന്നത് ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാരുടെ പണം അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.അതേസമയം, ഈ സാമ്പത്തിക വർഷത്തിൽ രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. 2021ലെ ബജറ്റ് പ്രസംഗത്തില്‍ ഈ വിവരം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.
'റെഡ് ലേഡി' അല്ല.. ഇത് നമ്മുടെ സ്വന്തം ലെന.. പുതിയ ലുക്ക് വൈറൽ
Recommended Video