സുപ്രീം കോടതിയില്‍ പോകുന്നതിന് മുമ്പ് പ്രധാനമന്ത്രിയെ കാണൂ; നിർദ്ദേശം മുന്നോട്ടുവച്ച് ഹേമന്ത് സോറൻ
ദില്ലി: JEE, NEET പരീക്ഷകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനിരയിലുള്ള മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. കൊവിഡ് പടരുന്ന ഈ സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് രോഗ വ്യാപനം വര്‍ദ്ധിക്കുമെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് യോഗം. പരീക്ഷ നീട്ടിവയ്ക്കാന്‍ സുപ്രീം കോടതിയെ സമീപിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. രാജ്യത്ത് കൊവിഡ് ഇപ്പോഴും ഭീഷണിയായി നിലനില്‍ക്കുകയാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അഭിപ്രായപ്പെട്ടു.

പരീക്ഷകള്‍ നിര്‍ബന്ധമായും നടക്കേണ്ട ഒന്നാണ്. പക്ഷേ എന്തിനാണ് ഇത്ര ധൃതി. ഞങ്ങളുടെ സംസ്ഥാനത്ത് കുറച്ച് സെന്ററുകള്‍ മാത്രമേ ഉള്ളൂ. പരീക്ഷകള്‍ നടത്തുകയാണെങ്കില്‍ ഗതാഗത സംവിധാനവും താമസസൗകര്യവും എല്ലാം പഴയനിലയിലാക്കേണ്ടിവരും. അങ്ങനെ ചെയ്താല്‍ സമ്പര്‍ക്കം വഴിയുള്ള രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഈ സാഹചര്യത്തില്‍ പരീക്ഷ നടത്താന്‍ കേന്ദ്രം കുറച്ച് സമയം കൂടി അനുവദിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ എന്തെങ്കിലും സംഭവിച്ചാല്‍ കേന്ദ്രം സംസ്ഥാനങ്ങളെ മാത്രമാണ് കുറ്റപ്പെടുത്തുകയെന്നും ഹേമന്ത് സോറന്‍ വ്യക്തമാക്കി.
Recommended Video
സുപ്രീം കോടതിയിലേക്ക് പോകുന്നതിന് മുമ്പ് എല്ലാ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നത് പരിഗണിക്കാവുന്നതാണ്. അദ്ദേഹം നമ്മള്‍ പറയുന്നത് കേള്‍ക്കുന്നില്ലെങ്കില്‍ നമ്മള്‍ തീര്‍ച്ചയായും സുപ്രീം കോടതിയെ സമീപിക്കണമെന്നും ഹെമന്ത് സോറന്‍ നിര്‍ദ്ദേശിച്ചു.
അതേസമയം. മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷകള്‍ നടത്താന്‍ പറ്റിയ സമയമല്ല ഇതെന്ന് മുഖ്യമന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും വ്യക്തമാക്കി. മറ്റുള്ളവര്‍ അനുകൂലിച്ചു.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി വിഹിതം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായി. പരീക്ഷയും ജിഎസ്ടിയുമായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ഹേമന്ത് സോറനെ കൂടാതെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്നിവര്‍ക്ക് പുറമെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിങ്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേല്‍, വി നാരായണ സ്വാമി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.












Click it and Unblock the Notifications