തൃണമൂല്‍ പിളരുന്നു? എംഎല്‍എമാര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസ് സഖ്യത്തിലേക്ക്? പുതിയ നീക്കം
കൊൽക്കത്ത; പശ്ചിമബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്ന് കഴിഞ്ഞു. എന്തുവിലകൊടുത്തും ഇക്കുറി സംസ്ഥാന ഭരണം പിടിച്ചിരിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസം നടന്ന വെർച്വൽ റാലിയിലും അമിത് ഷാ ഇക്കാര്യം ആവർത്തിച്ചു. മമതയെ അധികാരത്തിൽ നിന്നും താഴെയിറക്കുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് ഷാ.
പാർട്ടിയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി തിരഞ്ഞെടുപ്പിന് മുൻപ് സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും തൃണമൂലിൽ നിന്നുമെല്ലാം ബിജെപിയിലേക്ക് നേതാക്കൾ ഒഴുകുകയാണ്. എന്നാൽ ബംഗാളിലെ ബിജെപി മോഹത്തിന് തടയിടാൻ നിർണായക നീക്കത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. ബിജെപി-തൃണമൂൽ പോരിന്റെ പശ്ചാത്തലത്തിൽ പുതിയൊരു ബദലാണ് സംസ്ഥാനത്ത് കോൺഗ്രസ് ആലോചിക്കുന്നത്.
വേരുറപ്പിച്ച് ബിജെപി
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 23 സീറ്റുകൾ വരെ ബിജെപി നേടുമെന്നായിരുന്നു അമിത് ഷാ വെല്ലുവിളിച്ചത്. എന്നാൽ ഷായുടെ വെല്ലുവിളി മുഖ്യമന്ത്രി മമത ബാനർജി പുച്ഛിച്ച് തള്ളി. ഫലം വന്നപ്പോൾ ഞെട്ടിയത് തൃണമൂൽ ക്യാമ്പായിരുന്നു. 18 സീറ്റുകളാണ് ബിജെപി നേടിയത്. തൃണമൂലിന് ലഭിച്ചതാകട്ടെ 22 സീറ്റുകളും.
നേതാക്കളുടെ കുത്തൊഴുക്ക്
ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിലും തങ്ങൾ ചരിത്ര വിജയം തന്നെ നേടുമെന്നാണ് ബിജെപിയുടെ അവകാശപ്പെടുന്നത്. ഇതിനോടകം തന്നെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ബിജെപി ക്യാമ്പിൽ ശക്തമാണ്. പാർട്ടിയുടെ ഒരുക്കങ്ങൾക്ക് വേഗത പകർന്ന് തൃണമൂൽ ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്ക് തുടരുകയാണ്.
Recommended Video
തൃണമൂൽ-ബിജെപി പോരാട്ടം
അതേസമയം ആവനാഴിയിലെ അവസാന അടവും പുറത്തെടുത്ത് ബിജെപിയുടെ വളർച്ചയ്ക്ക് തടയിടാനാണ് മമതയുടെ നേതൃത്വത്തിൽ തൃണമൂൽ ശ്രമിക്കുന്നത്. കൊവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി ബിജെപി മമതയ്ക്കെതിരെ തിരിയുമ്പോൾ പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള വിഷയങ്ങൾ മുൻനിർത്തി ബിജെപിയോട് തൃണമൂൽ ഏറ്റുമുട്ടുകയാണ്.
കോൺഗ്രസ് നീക്കം
അതിനിടെ ബിജെപി-തൃണമൂൽ ഏറ്റുട്ടൽ ആയുധമാക്കാനാണ് കോൺഗ്രസ് നീക്കം. തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെയ്ക്കുന്ന മുതിർന്ന നേതാക്കളെ കൂടി ഉൾപ്പെടുത്തി പുതിയ സഖ്യം എന്ന സാധ്യതയാണ് കോൺഗ്രസ് ആലോചിക്കുന്നത്. മമതയോട് ഇടഞ്ഞ് പല പ്രമുഖരും പാർട്ടി വിടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മുതിർന്ന നേതാക്കൾ
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് മുതൽ തന്നെ തൃണമൂൽ കോൺഗ്രസിൽ നിന്ന് നേതാക്കളുടെ ചോർച്ച തുടങ്ങിയിരുന്നു. മുതിർന്ന നേതാക്കൾ ഉൾപ്പെടെ രാജിവെച്ച് ബിജെപിയിൽ എത്തിയിട്ടുണ്ട്. എന്നാൽ രാജിവെച്ച് ബിജെപിയിലേക്കും മറ്റ് പാർട്ടികളിലേക്കും പോകാൻ താത്പര്യം ഇല്ലാത്ത ചില മുതിർന്ന നേതാക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
പുതിയ പാർട്ടി
ഇവർ പുതിയ പാർട്ടിയെന്ന സാധ്യതയാണ് പരിഗണിക്കുന്നത്. തൃണമൂൽ കോൺഗ്രസിലെ അതിശക്തരായ നേതാക്കളാണ് പുതിയ പാർട്ടിയെന്ന സാധ്യത പരിഗണിക്കുന്നത്. ഇവർ പാർട്ടി രൂപീകരിച്ചാൽ സമാന മനസ്കാരായ കൂടുതൽ പേർ ഇക്കൂട്ടത്തിലേക്ക് ചേക്കേറും എന്നും കണക്കാക്കപ്പെടുന്നുണ്ട്.
അട്ടിമറി നീക്കം
ഇവർക്കൊപ്പം സിപിഎമ്മിന്റേയും കൂടി പിന്തുണ ഉറപ്പാക്കിയാൽ ബംഗാളിൽ വലിയ അട്ടിമറികൾ സൃഷ്ടിക്കാനാകുമെന്നാണ് കോൺഗ്രസ് കണക്കാക്കുന്നത്. മൂന്ന് ദശാബ്ദക്കാലത്തോളം ബംഗാള്‍ ഭരിച്ച സിപിഎമ്മിന്റെ നിലവിലെ അവസ്ഥ ദയനീയമാണ്. അതിനാൽ തനിച്ചുള്ള പോരാട്ടം സിപിഎമ്മിന് ഗുണം ചെയ്യില്ലെന്ന വിലയിരുത്തൽ പാർട്ടിയിലും ഉണ്ട്.
ധാരണയിൽ
ബിജെപിക്കും തൃണമൂലിനുമെതിരെ സംയുക്തമായ പോരാട്ടം തുടരാന്‍ ഇരുപാര്‍ട്ടി നേതാക്കളും ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 1976 പോലൊരു സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകുമോയെന്ന് തനിക്ക് പറയാൻ സാധിക്കില്ല. ബുദ്ധിജീവികളും രാഷ്ട്രീയേതരരുമടക്കം നിരവധി പേർ കോൺഗ്രസും ഇടതുപക്ഷത്തിന്റെയും പിന്തുണയ്ക്കുന്ന മൂന്നാം ബദൽ എന്ന സാധ്യത പരിഗണിക്കുന്നത്. ഇവരെ ഉൾക്കൊള്ളിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ആലോചിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അബ്ദുൾ മന്നൻ പറഞ്ഞു.
സീറ്റ് വിഭജനം
സീറ്റ് വിഭജനം സംബന്ധിച്ച് സിപിഎമ്മുമായി ഇതിനോടകം തന്നെ കോൺഗ്രസ് ചർച്ച നടത്തി കഴിഞ്ഞതായി പിസിസി അധ്യക്ഷൻ സോമൻ മിത്ര പറഞ്ഞു. 100 സീറ്റിൽ കോൺഗ്രസും സിപിഎമ്മിനും മറ്റ് കക്ഷികൾക്കുമായി 194 സീറ്റും അനുവദിക്കാം എന്ന നിലപാടിലാണ് കോൺഗ്രസ്.
നിയമസഭയിലും
2009 ലും 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും സഖ്യത്തിലായിരുന്നു മത്സരിച്ചത്. എന്നാല്‍ 2013 ല്‍ സഖ്യം പൊളിയുകയായിരുന്നു. അതേസമയം ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയോട് പൊരുതാന്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് സാധിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. 2016 ല്‍ സിപിഎമ്മുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
സഖ്യത്തിൽ തന്നെ
അതേസമയം കോൺഗ്രസുമായി സഖ്യത്തിൽ തന്നെ മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സുർജ്യ കാന്ത മിശ്ര പ്രതികരിച്ചു. അടിതട്ടുമുതൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സിപിഎം നടത്തുന്നത്. തൃണമൂലിന് ബദൽ തങ്ങളാണെന്ന് സ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ മഹാമാരിയ്ക്കിടെ ജനങ്ങളെ തുണച്ചത് സിപിഎം ആണ്. തൃണമൂലിന് ബദൽ തങ്ങളാണെന്ന് ഇതിലൂടെ വ്യക്തമാണെന്നും മിശ്ര പ്രതികരിച്ചു.