ബെംഗളൂരു വിമാനത്താവളത്തിൽ ആ മാറ്റം വന്നു; സൗജന്യ പാർക്കിംഗ് 15 മിനിറ്റാക്കി, പിക്കപ്പ് നിയമം പരിഷ്‌കരിച്ചു
ബെംഗളൂരു: ഏറെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (ബിഐഎഎൽ) ടെർമിനൽ 1-ലെ പുതിയ പിക്കപ്പ് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി. സൗജന്യ പാർക്കിംഗ് സമയം 15 മിനിറ്റായി ഉയർത്തിയതായി പ്രഖ്യാപിച്ചു. നേരത്തെ 10 മിനിറ്റായിരുന്ന സൗജന്യ പാർക്കിംഗ് സമയം വർധിപ്പിച്ച്, പിക്കപ്പ് ഏരിയകളിൽ കൂടുതൽ സൗകര്യം നൽകാനാണ് ബിഐഎഎൽ ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഡിസംബർ 13-ന് ടി1-ൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ അനുസരിച്ച്, ബിഐഎഎൽ-മായി നേരിട്ട് ബന്ധമില്ലാത്ത വാണിജ്യ വാഹനങ്ങൾ നിർബന്ധമായും പി3, പി4 എന്നീ നിശ്ചിത പാർക്കിംഗ് സോണുകൾ ഉപയോഗിക്കണം എന്നാണ് പറയുന്നത്. ഈ സോണുകളിൽ അവർക്ക് 15 മിനിറ്റ് സൗജന്യ കാത്തിരിപ്പ് സമയം ലഭിക്കും.

ഈ സമയപരിധി കഴിഞ്ഞാൽ, അര മണിക്കൂറിന് 100 രൂപയും പിന്നീട് ഓരോ അധിക മണിക്കൂറിനും 50 രൂപയും ടാക്‌സി ഡ്രൈവർമാർ നൽകേണ്ടിവരും. ടി1-ൽ നിന്ന് ഓരോ 7 മിനിറ്റിലും സർവീസ് നടത്തുന്ന ഷട്ടിൽ ബസുകളോ, ബഗ്ഗികളോ, കാറുകളോ ഉപയോഗിച്ച് പി3, പി4 പാർക്കിംഗ് ഏരിയകളിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും.
എന്നാൽ കഴിഞ്ഞ രണ്ടാഴ്‌ചയായി തങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ച ഈ നിയമങ്ങൾ, പുതിയ ഇളവുകൾ വന്നതുകൊണ്ട് മെച്ചപ്പെടാൻ പോകുന്നില്ലെന്നാണ് കാബ് ഡ്രൈവർമാർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ ടാക്‌സി ഡ്രൈവർമാരും യാത്രക്കാരും ഇവിടുത്തെ പരിഷ്‌കാരങ്ങൾക്ക് എതിരെ ശക്തമായ പ്രതിഷേധിക്കുന്നുണ്ട്.
'സാധനങ്ങളുമായി പി4 വരെ കാൽനടയായി പോകാൻ യാത്രക്കാർക്ക് താൽപ്പര്യമില്ല, അവരെ കുറ്റം പറയാൻ കഴിയില്ല. പുതിയ നിയമങ്ങളെക്കുറിച്ച് പല യാത്രക്കാർക്കും ഇപ്പോഴും അറിയില്ല. അവർ മറ്റു പ്ലാట్ഫോമുകളിലൂടെ കാബുകൾ ബുക്ക് ചെയ്യാറുണ്ട്. എന്നാൽ പി4-ലേക്ക് പോകേണ്ടിവരുമ്പോൾ അവർ യാത്ര റദ്ദാക്കും' ടാക്‌സി ഡ്രൈവറെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
ഈ വിഷയത്തിൽ ചർച്ച ചെയ്യുന്നതിനായി ബെംഗളൂരുവിലെ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇനി തിങ്കളാഴ്‌ച ബെംഗളൂരു വിമാനത്താവള അധികൃതരുമായി ചർച്ച നടത്താനും ടാക്‌സി ഡ്രൈവർമാർ പദ്ധതി ഇടുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.
നിലവിലെ പുതിയ നിയമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം തുടരുന്നുണ്ടെങ്കിലും, താഴെത്തട്ടിലുള്ള യാത്രക്കാർ പതിയെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ തുടങ്ങിയിട്ടുണ്ട്. അതിനിടെ പിക്കപ്പ് നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു ഓൺലൈൻ ഹർജിക്ക് ഏകദേശം 1000 പേരുടെ ഒപ്പുകൾ ലഭിച്ചിട്ടുണ്ട്.
വിമാനത്താവളം അംഗീകരിച്ച കാബ് അഗ്രഗേറ്ററുകൾക്ക് വില കൂടുതലാണെന്ന് വിശ്വസിച്ച് പലരും അവരെ ഒഴിവാക്കാറുണ്ട് എന്നതാണ് മറ്റൊരു വസ്‌തുത. കഴിഞ്ഞ ദിവസം കോർപ്പറേറ്റ് മഞ്ഞ ബോർഡ് വാഹനങ്ങൾക്കായി അഞ്ചാമതൊരു പ്രത്യേക പാത നിർമ്മിക്കുമെന്ന് ബിഐഎഎൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈ പ്രസ്‌താവന പിന്നീട് പിൻവലിക്കുകയായിരുന്നു.
ഡിസംബർ 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പറഞ്ഞ ഈ പാത, മിറ്റി കഫേയ്ക്കും ശ്രീസാഗറിനും സമീപം 15 മിനിറ്റിന് 275 രൂപ ഫീസ് ഈടാക്കി കോർപ്പറേറ്റ് ടാക്‌സികൾക്ക് പ്രവേശനം നൽകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ അധികം വൈകാതെ ഈ പ്രഖ്യാപനം അവർ ഉപേക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദീകരണം വിമാനത്താവള അധികൃതർ നൽകിയിട്ടില്ല.












Click it and Unblock the Notifications